വാൽത്സിങ്ങാം : കത്തോലിക്കാ ചരിത്രമൂറുന്ന മണ്ണും, പ്രമുഖവും, യുറോപ്പിലെ ഏറ്റവും പുരാതനവുമായ മരിയന്‍ പുണ്യ കേന്ദ്രവുമായ വാൽത്സിങ്ങാമില്‍, സീറോ മലബാര്‍ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏട്ടാമത് മരിയൻ പുണ്യ തീര്‍ത്ഥാടനം പൂർവ്വാധികം ഭക്തി സാന്ദ്രമായി ആഘോഷിക്കപ്പെടുന്നു. ഈസ്റ്റ് ആന്ഗ്ലിയായിലെ പ്രമുഖ സീറോ മലബാർ കുർബ്ബാന കേന്ദ്രവും, പ്രാർത്ഥനാ കൂട്ടായ്മയിലും, ആത്മീയ നവോദ്ധാന പ്രവർത്തനങ്ങളിലും മാതൃകാ പൂർവ്വം ആചരിക്കുന്ന ഗോൾസ്റ്റൻ ക്രിസ്റ്റ്യൻകമ്മ്യൂണിറ്റിയാണ് ഈ വർഷത്തെ തീർത്ഥാടനത്തിന് നേതൃത്വം വഹിക്കുക. കഴിഞ്ഞ വർഷം നടന്ന തീർത്ഥാടനത്തിൽ നിന്നും അന്നത്തെ മുഖ്യ കാർമ്മികൻ അഭിവന്ദ്യ മാർ ജോർജ്ജ് പുന്നക്കോട്ടിൽ പിതാവിൽ നിന്നും ആശീർവ്വദിച്ചു സ്വീകരിച്ച തിരി ഗോൾസ്റ്റനിലെ ഭവനങ്ങളിലൂടെ മാതാവിനോട് മാദ്ധ്യസ്തം യാചിച്ചും, ജപമാലയും, മരിയ സ്തുതി ഗീതങ്ങൾ ആലപിച്ചും പ്രാർത്ഥനാ നിറവിൽ ചുറ്റി സഞ്ചരിച്ചു വരുന്നു. എല്ലാ ഭവനങ്ങളും ഉപവാസവും, നോയമ്പും പ്രാർത്ഥനകളും സമർപ്പിച്ചു അനുഗ്രഹങ്ങളുടെ പെരുമഴ പൊഴിയുന്ന വാൽത്സിങ്ങാമില്‍ നടത്തപ്പെടുന്ന തീര്‍ത്ഥാടനം യു കെ യെ വിശ്വാസ സാന്ദ്രമാക്കുവാനും, അഭയം തേടുന്ന ഓരോ മക്കളും അനുഗ്രഹം പ്രാപിക്കപ്പെടുവാനും, മരിയ പ്രഘോഷണ വേദിയാക്കി മാറ്റുവാനും കഴിഞ്ഞ 8 മാസമായി തീക്ഷണമായി പ്രാർത്ഥിച്ചു വരുന്നു. ചെറിയ വിശ്വാസി കൂട്ടം ആണെങ്കിലും വിശ്വാസ തീക്ഷ്ണതയിൽ വളരെ ശക്തമായ ഗോൾസ്റ്റൻ ക്രിസ്റ്റ്യൻ കമ്മ്യൂണിറ്റി ഈ തീർത്ഥാടനം മരിയൻ സാമീപ്യ അനുഭവമാകുവാൻ തീവ്ര ഒരുക്കത്തിലാണ്. വിവിധ കമ്മിറ്റികൾ രൂപീകരിച്ചു തീർത്ഥാടനത്തിന്റെ വിജയത്തിനായി തീവ്രമായ ചിട്ടയോടെയുള്ള ഒരുക്കത്തിലാണ്.
ഈസ്റ്റ് ആന്ഗ്ലിയായിലെ സീറോ മലബാർ ചാപ്ലിനും, തങ്ങളുടെ അജപാലകനും, ആത്മീയ ഗുരുവും, സീറോ മലബാർ മക്കൾക്കായി ഒത്തു കൂടുവാൻ ഈ പുണ്യ കേന്ദ്രത്തിൽ മരിയൻ തീർത്ഥാടനത്തിനു തുടക്കം കുറിക്കുകയും, ഓരോ വർഷവും കൂടുതൽ ഭംഗിയായി ചിട്ടയോടെ നടത്തിപ്പോരുന്ന ആദരണീയനായ മാത്യു ജോർജ്ജ് വണ്ടാലക്കുന്നേൽ അച്ചന്റെ ശക്തമായ പിന്തുണയും,നേതൃത്വവും ശക്തി പകരുന്നതായി സംഘാടകർ അറിയിച്ചു. മാത്യു അച്ചന്റെ സംഘാടകത്വ മികവും, ആത്മീയ നേതൃത്വവും, മരിയ ദൗത്യമായി സ്വയം ഏറ്റെടെത്തു നടത്തുന്ന ഉത്തരവാദിത്വ പൂർവ്വമായ മനസ്സും ശക്തിയും തീർത്ഥാടകരിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു.
ഈ വർഷത്തെ പ്രവാസി മരിയ ഭക്തരുടെ തീർത്ഥാടനം പ്രവാസി വിശ്വാസികളുടെ ആത്മീയ അത്മായ സേവന ചുമതലയുള്ള രണ്ടു സഭാദ്ധ്യക്ഷന്മാരുടെ കാർമ്മികത്വത്തിലാ ണെന്നതും ഈ വർഷം ആകസ്മികമായി ഭവിച്ചിരിക്കുകയാണ്. സീറോ മലബാർ സഭയുടെ മൈഗ്രന്റ്സ്-അത്മായ കമ്മീഷനുകളിൽ അംഗവും, കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനും ആയ മാത്യു അറയ്ക്കൽ പിതാവും, യു കെ യിൽ മൈഗ്രന്റ്സിന്റെ ചുമതലയുള്ള ബിഷപ്പ് അലൻ ഹോപ്പ്സും മരിയൻ തീർത്ഥാടനത്തിനു ആത്മീയ ശോഭ പകരും. ഷെവലിയാർ പദവി സ്വീകരിച്ച ശേഷം ആദ്യമായി യു കെ യിൽ എത്തുന്ന ആത്മായ കമ്മീഷൻ സെക്രട്ടറി അഡ്വ. വി സി സെബാസ്റ്റ്യൻ തീർത്ഥാടനത്തിൽ പങ്കു ചേരും.
ആയിരങ്ങള്‍ അത്ഭുത സാമീപ്യം അനുഭവിക്കുകയും, അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുകയും ആത്മീയ സന്തോഷം നുകരുകയും ചെയ്തു വരുന്ന മരിയൻ തീര്‍ത്ഥാടനത്തില്‍ ഈ വർഷം പതിനായിരത്തോളം പേരെ പ്രതീക്ഷിക്കുന്നതായി മുഖ്യചുമതല വഹിക്കുന്ന ഫാ മാത്യു ജോര്‍ജ്ജ് വണ്ടാലകുന്നേല്‍ അറിയിച്ചു.
റോമന്‍ കത്തോലിക്കാ വിശ്വാസം വെടിയുന്നത് മുമ്പായി ഹെൻറി എട്ടാമൻ രാജാവ് തനിക്കു ഒരു പുത്രൻ ജനിച്ചതിന്റെ നന്ദി സൂചകമായി വാൽത്സിങ്ങാമിൽ തന്റെ പ്രിയതമയോടൊപ്പം വന്നു നഗ്ന പാദരായി തീവ്ര മാതൃ ഭക്തിയിൽ പതിവിന്റെ ഇരട്ടി ദൂരം നടന്നു തീർത്ഥാടനം നടത്തിയിരുന്നു. അക്കാലത്ത് അനേകായിരങ്ങൾ നഗ്ന പാദരായിട്ട് പുണ്യ യാത്ര ചെയ്ത അതെ വഴിയിലൂടെ തന്നെയാണ് സീറോ മലബാര്‍ തീര്‍ത്ഥാടനവും നീങ്ങുക. ഇന്ന് സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് റോമന്‍ കത്തോലിക്കാ സഭയുടെ അധീനതയില്‍ ഉള്ളത്.
പരിശുദ്ധ മാതാവിന്റെ മധ്യസ്ഥതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ സദാ വർഷിക്കുന്ന യു കെ യിലെ ഏറ്റവും വലിയ അഭയവും ആശ്രയവും ലഭിക്കുന്ന കേന്ദ്രമായാണ് വാൽത്സിങ്ങാമിനെ ലോകം മുഴുവനുമുള്ള മാതൃ ഭക്തര്‍ കണക്കാക്കുന്നത്.
പതിവ് പോലെ ജൂലൈയിലെ മൂന്നാം ഞായറാഴ്ചയായ 20 ന് ഉച്ചക്ക് 12 മണിക്ക് വാൽത്സിങ്ങാമിലെ ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൗണ്‍സിയേഷന്‍ ചാപ്പലില്‍ ( NR22 6DB) നിന്നും ഈസ്റ്റ് ആംഗ്ലിയായുടെ ബിഷപ്പ് അലൻ ഹോപ്പ്സ് നേതൃത്വം നല്കുന്ന വാൽത്സിങ്ങാമിലെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള ( NR22 6AL)തീര്‍ത്ഥാടനം ആമുഖ പ്രാർത്ഥനയോടെ ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് ,വാൽത്സിങ്ങാം മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ മരിയ ഭക്തര്‍ തീർത്ഥാടനം നടത്തും.
തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം ( 13:15) തീര്‍ത്ഥാടന സന്ദേശം, അടിമ വെക്കല്‍ തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള എന്നീ ക്രമത്തിലായിരിക്കും തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു 2:45 ന് ആഘോഷമായ തീർത്ഥാടന തിരുന്നാൾ സമൂഹ ബലിയിൽ അറക്കൽ പിതാവും, അലൻ ഹോപ്സ് പിതാവും മുഖ്യ കാർ മ്മികത്വം വഹിക്കും. മാത്യു വണ്ടാലക്കുന്നെലച്ചന്റെ ആതിഥെയത്വത്തിൽ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന സീറോ മലബാർ വൈദികര്‍ സഹ കാർമ്മികരായി പങ്കുചേരും. കുര്‍ബ്ബാന മദ്ധ്യേ അറയ്ക്കൽ പിതാവ് തിരുന്നാള്‍ സന്ദേശം നല്കും. അടുത്ത വര്‍ഷത്തെ പ്രസുദേന്ധിമാരെ വാഴിക്കുന്നതോടെ തീർത്ഥാടനം സമാപിക്കും.
അന്നേ ദിവസം മിതമായ നിരക്കിൽ ചൂടുള്ള സ്വാദിഷ്ടമായ കേരള ഭക്ഷണ വിതരണത്തിന് വിവിധ കൗണ്ടറുകൾ തുറുന്നു പ്രവർത്തിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:-
ഫാ മാത്യു ജോര്‍ജ്ജ്:-07939920844