മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുത്തൂരിന്റെ നിര്യാണത്തിൽ യുക്മ നാഷണൽ കമ്മിറ്റിയും സാംസ്കാരിക വേദിയും അനുശോചനം രേഖപ്പെടുത്തി. 1950 മുതൽ മലയാളത്തിലെ സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്ത് ശക്തമായി നിലകൊള്ളുകയും, തനതായ വ്യക്തിത്വം നിഴലിക്കുന്ന സാഹിത്യ സൃഷ്ടികൾ മുഖേന സാഹിത്യ സൗന്ദര്യത്തിന്റെ ആഴങ്ങളിലേക്ക് മലയാളിയെ നയിക്കുകയും സാഹിത്യ അക്കാദമി അവാർഡുകൽ അടക്കം നിരവധി പുരസ്കാരങ്ങൾക്ക് പാത്രമാകുകയും ചെയ്ത അദ്ദേഹത്തിൻറെ നിര്യാണം മലയാള സാഹിത്യവേദിക്ക് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്. 29 വാല്യങ്ങളായി പ്രസിദ്ധീകരിച്ച 700-ൽ പരം ചെറുകഥകളും, 15 നോവലുകളും, കവിതാസമാഹാരവും സ്വയംകൃത ജീവചരിത്രവും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ. ആദ്യ കഥാസമാഹാരമായ കരയുന്ന കാൽപ്പാടുകളിൽ ആരംഭിച്ച സാഹിത്യ സപര്യയിലുടനീളം സാധാരണ മനുഷ്യന്റെ പച്ചയായ ജീവിതങ്ങളെ വികാരസാന്ദ്രമായ ഒരു കവിത പോലെ ഹൃദയത്തോട് ചേർത്തു വയ്ക്കുന്ന നിരവധി
കഥാസന്ദർഭങ്ങൾ മലയാളിക്ക് സമ്മാനിച്ച ആ മഹാനുഭാവനെ ഓർത്ത് സാഹിത്യകുതുകികൾക്ക് അഭിമാനിക്കാം. നീണ്ട 32 വർഷം അദ്ദേഹം ജോലി ചെയ്ത ഗുരുവായൂരമ്പലവും, അമ്പലവാസികളെയും, പരിസരങ്ങളെയും തന്റെ കൃതികളിലൂടെ വായനക്കാരിലേക്ക് എത്തിച്ച അദ്ദേഹത്തിൻറെ വിയോഗം കലാകേരളത്തിന്റെ തീരാ നഷ്ടമാണെന്ന് യുക്മ സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. യുക്മ സാഹിത്യ വേദിക്ക് വേണ്ടി കാരൂർ സോമൻ, ജോയി ആഗസ്തി, റെജി നന്തികാട്ട്, സി എ ജോസഫ്, ജോഷി പുലികൂട്ടിൽ, തുടങ്ങിയവരും, യുക്മ നാഷണൽ കമ്മിറ്റിക്ക് വേണ്ടി നാഷണൽ പ്രസിടന്റ്റ് വിജി കെ പി, സെക്രട്ടറി ബിൻസു ജോണ്‍, ട്രഷറർ അഡ്വ ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ എന്നിവരും ഉണ്ണികൃഷ്ണൻ പുത്തൂരിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ചു.