മാഞ്ചസ്റ്റർ മലയാളികൾ ഇപ്പോൾ ഉത്സവ ലഹരിയിലാണ്. അവർക്ക് ഏറ്റവും പ്രിയപ്പെട്ട ദുക്റാന തിരുന്നാളിന് ഇനി 16 ദിവസം മാത്രം. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഇംഗ്ലണ്ടിന്റെ മലയാറ്റൂർ ആയ മാഞ്ചസ്റ്ററിൽ എത്തി ചേരുന്ന സുന്ദര ദിനം.
പതിവ് പോലെ ഈ വർഷവും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ച ആയ അഞ്ചാം തീയതിയാണ് തിരുന്നാൾ. വിഥിൻ ഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ വച്ച് നടക്കുന്ന തിരുന്നാളിന്റെ മുഖ്യ കാർമ്മികൻ ബിജിനോർ രൂപത മുൻ ബിഷപ് മാർ ഗ്രേഷ്യസ് മുണ്ടാടനാണ്.
പ്രവാസ ജീവിതത്തിൽ നാട്ടിൻ പുറത്തെ ഒരു പള്ളി പെരുന്നാൾ കൂടിയ പ്രതീതിയാണ് മാഞ്ചസ്റ്റർ തിരുന്നാൾ നൽകുന്നത്. ഉഴുന്നാട, കുപ്പി വളകൾ, തട്ടു കടകൾ, ചെറുവാണിഭ കടകൾ തുടങ്ങി നാട്ടിലെ പള്ളി മൈതാനത്ത് ലഭിക്കുന്നവയെല്ലാം ഇവിടെയും ലഭിക്കും.
തിരുന്നാൾ കുർബാനയെ തുടർന്ന് നടക്കുന്ന പ്രദക്ഷിണം മറ്റൊരു അനുഭവമാണ്. അലങ്കരിച്ചു മോടിയിൽ തിളങ്ങി നിൽക്കുന്ന പീലികളിൽ കൂടി വിശുദ്ധരുടെ തിരു സ്വരൂപങ്ങളും വഹിച്ചു നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം ഭക്തി നിർഭരമാണ്. തോമാശ്ലീഹായുടെ മധ്യസ്ഥം തേടി പ്രാർഥിച്ചു അനുഗ്രഹങ്ങൾ നേടുവാൻ ആയിരങ്ങൾ അന്നേ ദിവസം മാഞ്ചസ്റ്ററിൽ എത്തിച്ചേരുക പതിവാണ്.
തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ വാഴ്‌വും സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിൽ ഫണ്‍ ഫെയറും. വൈകുന്നേരം 3 മുതൽ കുടുംബ യൂണിറ്റുകളും സണ്‍ഡേ സ്കൂൾ കുട്ടികളും അണിനിരക്കുന്ന കലാ സന്ധ്യ. സണ്‍ഡേ സ്കൂൾ വാർഷിക ആഘോഷങ്ങളിൽ കണ്ണഞ്ചിപ്പിക്കുന്ന ഒരു പിടി കലാ പരിപാടികൾ വേദിയിൽ അരങ്ങേറും. തിരുന്നാൾ തിരുക്കർമങ്ങളുടെയും സണ്‍ഡേ സ്കൂൾ വാർഷിക ആഘോഷങ്ങളുടെയും വിജയത്തിനായി ഇടവക വികാരി ഫാ. സജി മലയിൽ പുത്തൻപ്പുരയുടെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.