CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 42 Seconds Ago
Breaking Now

നിരുപാധിക സ്നേഹത്തില്‍ അടിയുറച്ചു നില്‍ക്കുവാനായി കലാ സാഹിത്യ പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് തുടക്കമായി.

ലണ്ടന്‍ മലയാള സാഹിത്യ വേദിപ്രവര്‍ത്തകരും "കട്ടന്‍ കാപ്പിയും കവിതയും" പ്രവര്‍ത്തകരും മുന്‍കൈ എടുത്ത് കലാ സാംസ്കാരിക സാഹിത്യ പ്രവര്‍ത്തകര്‍ക്ക് നിരുപാധിക സ്നേഹത്തില്‍ അടിയുറച്ചു നിന്നുകൊണ്ടുള്ള സഹകരണത്തിനും അതിലൂടെ സമൂഹത്തിന്റെ ഉന്നമനത്തിനുതകുന്നതുമായ കൂട്ടായ്മക്ക് തുടക്കമിട്ടു. ഔപചാരികമായ അസോസിയേഷന്‍ ചട്ടക്കൂടുകളൊന്നും ഈ സഹകരണത്തില്‍ ഉണ്ടാകില്ല. മാത്രമല്ല ഏത് അസോസിയേഷനിലും സംഘടനയിലും പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്കും എഴുത്തുകാര്‍ക്കും ഈ സഹകരണപ്രസ്ഥാനത്തില്‍ ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കാം. രാഷ്ട്രീയമോ, മതപരമോ മറ്റു സാമുദായിക സാമ്പത്തിക നിലവാരങ്ങളോ ഈ കൂട്ടായ്മയില്‍ പരിഗണനീയമാകുന്നില്ല. കലാകാരനും അവന്റെ സർഗ്ഗ ശേഷിയും അതിനുള്ള പ്രയത്നവും മാനദണ്ഡമായി എടുത്തുകൊണ്ട് നിലനില്‍ക്കാന്‍ പോകുന്ന കൂട്ടായ്മ ലക്‌ഷ്യം വക്കുന്നത്. മനസ്സും ബുദ്ധിയും ഒരുപോലെ വിശാലമാക്കുന്നതിനും അതിലൂടെ യു.കെയിലെ മലയാളികളുടെ സാംസ്കാരിക നിലവാരത്തിനു പുതിയ നിര്‍വ്വചനത്തില്‍ ഊന്നിയ ദിശാ സൂചിക നല്‍കലുമാണ്.  ഓരോ കലാകാരനും അവൻ്റേതായ രംഗത്തുള്ള മികവും അവഗാഹവും കൂട്ടായ്മയില്‍ പ്രകടിപ്പിക്കും. ഒരാള്‍ തന്‍റെ ജീവധാരയായ കലാ രൂപം അവതരിപ്പിക്കുകയോ അതിനെ കുറിച്ച് സംസാരിക്കുകയോ ചെയ്യുമ്പോള്‍ മറ്റുള്ള പ്രവര്‍ത്തകര്‍ സജീവ ശ്രദ്ധയുള്ള ആസ്വാദകരോ ശ്രോതാക്കളോ ആയിരിക്കും. അവതരണത്തിനു ശേഷം ചര്‍ച്ചകളും വിലയിരുത്തലുകളും ഉണ്ടാകും. ഇത് കലാകാരനു പുതിയ കാഴ്ചവട്ടങ്ങള്‍ തുറന്നുകൊടുക്കും. ഗൌരവമായി നടക്കുന്ന ആസ്വാദനം അവന്റെ സര്‍ഗ്ഗ ശേഷിക്കു ഊര്‍ജ്ജമാകും. തുടര്‍ പരിപാടികളിലൂടെ ഈ പ്രക്രിയ തുടരുകയും അവബോധം എല്ലാവരിലും സൃഷ്ടിക്കപ്പെടുകയും ചെയ്യും. മാസത്തില്‍ ഒന്ന് എന്ന നിലക്ക് ഇടവേള ചുരുക്കി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിപാടിക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു ദേശീയ കൂട്ടായ്മയും ഉണ്ടാകും. മാത്രമല്ല പ്രതിമാസ പരിപാടികള്‍ യു കെ യുടെ വിവിധ സ്ഥലങ്ങളില്‍ വച്ചായിരിക്കും നടത്തുക. അതിലൂടെ യു.കെയിലെ എല്ലാ കലാ സാഹിത്യ പ്രവര്‍ത്തകരുടെയും സഹകരണം കൂട്ടായ്മയില്‍ ലഭ്യമാകും. പരസ്പരം തണലും വെയിലുമായി മാറുന്ന അതിജീവന മന്ത്ര ചൈതന്യമാണ് കൂട്ടായ്മ വിഭാവനം ചെയ്യുന്നത്.  ക്രമേണ ഈ ക്രിയാത്മക ഊര്‍ജ്ജം മലയാളി തലമുറകള്‍ടയിലെ  അന്തരം ലഘൂകരിക്കുന്നതിനു വിനിയോഗിക്കപ്പെടും. ഈസ്റ്റ്‌ ഹാമില്‍ നടന്ന യോഗത്തില്‍ ശ്രീ റെജി നന്തിക്കാട്, ശ്രീ പ്രിയവ്രതന്‍, ശ്രീ മുരളീ മുകുന്ദന്‍, ശ്രീമതി സിസിലി ജോര്‍ജ്‌, ശ്രീമതി കമലാ മീര, ശ്രീ ശശി കുളമട, ശ്രീ ജോസ്‌ ആന്‍റണി, ശ്രീ മനോജ്‌ ശിവ, ശ്രീ സുഗതന്‍ തെക്കേപ്പുര, ശ്രീ എബ്രഹാം വര്‍ക്കി മുരുകേഷ് പനയറ എന്നിവര്‍ സംബന്ധിച്ചു. ഈസ്റ്റ്‌ ഹാമിലെ ഉദയാ റെസ്റ്റോറന്‍റ് ഹാളില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ പ്രാരംഭ സംഭാഷണം ചെയ്തത് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ നിര്‍വ്വാഹകന്‍ ശ്രീ.റെജി നന്തിക്കാട് ആണ്. അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് ശ്രീ.മുരളീ മുകുന്ദന്‍ ചര്‍ച്ചയുടെ നിയന്ത്രണം നടത്തി. അറിയപ്പെടുന്ന മജീഷ്യനും പ്രശസ്ത ബ്ലോഗ്‌ എഴുത്തുകാരനുമാണ് ശ്രീ.മുരളീ മുകുന്ദന്‍. കട്ടന്‍ കാപ്പിയും പരിപാടിയുടെ മുഖ്യ പ്രവര്‍ത്തകന്‍ പ്രിയവ്രതന്‍ ശരാശരി മലയാളി സംഘടനയും ഈ കൂട്ടായ്മയും തമ്മിലുള്ള അന്തരം വ്യകതമാക്കി. അതോടൊപ്പം തന്നെ കലാകാരന്മാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന, ആഗ്രഹിക്കുന്ന തരത്തിലുള്ള സഹായ സഹകരണങ്ങള്‍ കൊടുത്ത് വളര്‍ത്താന്‍ മലയാളി സംഘടനകള്‍ക്ക് കഴിയാത്തതിന്റെ കാരണം യാഥാര്‍ഥ്യ ബോധാത്തോടെയും യുക്തിഭദ്രമായും വിശദീകരിച്ചു. കലാകാരന്‍ ഒരേ സമയം തന്‍റെ സര്‍ഗ്ഗചേദനയോടും സമൂഹത്തോടും കടമപ്പെട്ടിരിക്കുന്നു.  ഇവകളുടെ താല്‍പ്പര്യങ്ങള്‍ ചിലപ്പോള്‍ പരസ്പര വിരുധമായിരിക്കാം. ഇവയുടെ നടുവില്‍ നിന്നുകൊണ്ടും സര്‍ഗ്ഗശേഷി നിലനിറുത്തി പുതിയതായവ നിരന്തരം ഉണ്ടാക്കുന്ന കലാകാരന്മാര്‍ അവര്‍ അര്‍ഹിക്കുന്ന തരത്തില്‍ മനസ്സിലാക്കപ്പെടാതെ പോകുന്നത് ശോചനീയമാണ്. ഈ അവസ്ഥ മാറണമെന്നും അതിനു ആവശ്യമായത് എന്തെന്നും ഉള്ള ഒരു ചിന്ത ആയിരുന്നു ശ്രീ.മനോജ്‌ ശിവയുടെ വാക്കുകള്‍. തലമുറകള്‍ തമ്മിലുള്ള അന്തരം വര്‍ധിക്കവേ അന്യം നിന്ന്പോകുന്ന മലയാളവും അതിന്റെ കാരണങ്ങളും ശ്രീമതി.കമലാ മീര വിലയിരുത്തി. കലാ സാഹിത്യ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് ഉള്ളില്‍ ആര്‍ജ്ജവം നില നിറുത്തുമ്പോള്‍ സമൂഹം അവരെ അനുഗമിക്കുമെന്നു മീര ഓര്‍മ്മപ്പെടുത്തി. അറുപതു കഴിഞ്ഞവരുടെ ഒരു കൂട്ടായ്മയില്‍ താനിന്നും വളരെ ഊര്‍ജ്ജസ്വലയായി പ്രവര്‍ത്തിക്കുന്നത് തന്‍റെ മനസ്സിന്റെ ചെറുപ്പം നിലനിറുത്തിക്കൊണ്ട് പോകുന്നതിനാലാണ് എന്നും അതാണ്‌ തന്നെ നിരന്തരം എഴുതാന്‍ പ്രേരിപ്പിക്കുന്നത് എന്നും സിസിലി ആന്റി പറഞ്ഞു. അനുഭവ വിവരണങ്ങള്‍ മറ്റുള്ളവരില്‍ കൌതുകമുണര്‍ത്തി. വിശ്വസിക്കുന്ന പ്രസ്ഥാനമോ ഉള്‍പ്പെടുന്ന മതമോ ഏതു തന്നെ ആയാലും മാനവികതയാകണം കൂട്ടായ്മയിലെ പ്രവര്‍ത്തകരെ ഒരുമിപ്പിക്കുന്ന ഘടകം എന്ന് ജോസ്‌ ആന്റണി പറഞ്ഞു. പതിനേഴാമത്തെ വയസ്സില്‍ യു.കെയില്‍ എത്തിയ കാലം മുതല്‍ ഇന്നോളം ഉള്ള മുപ്പത്തിയഞ്ചോളം കൊല്ലം യു.കെയില്‍ നടന്ന കലാ സാഹിത്യ പ്രവര്‍ത്തനങ്ങളുടെയും നാടക അവതരണ പ്രവര്‍ത്തനങ്ങളുടെയും ഒരു അവലോകനം ശ്രീ.ശശി കുളമട നടത്തി. അദ്ദേഹം ചാടുലതയാര്‍ന്ന വാക്കുകളാല്‍ വിവരിച്ച അനുഭവങ്ങള്‍ ഒരര്‍ഥത്തില്‍ യു.കെ മലയാളികളുടെ സാംസ്കാരിക നവോഥാന ചരിത്ര ഗതികളുടെ പുനര്‍രചന തന്നെ ആയിരുന്നു. അതില്‍ അദ്ദേഹം കൂടി കഥാപാത്രമായ ഏടുകള്‍ അനുഭവ സമ്പത്തിന്‍റെ ഊഷ്മളത മറ്റുള്ളവരിലേക്ക് സംക്രമിപ്പിച്ചു.  പുതിയ കൂട്ടായ്മ സമൂഹത്തിനു നല്‍കുന്ന സൂചകം ഏതു ദിശയിലേക്ക് എന്ന് നിര്‍വ്വചിക്കുന്നതായിരുന്നു ശ്രീ.സുഗതന്‍ തെക്കെപ്പുരയുടെ വാക്കുകള്‍. ചര്‍ച്ചകളില്‍ ശ്രീ.മുരുകേഷ് പനയറ പങ്കെടുത്തു. മൂന്ന് മണിക്കൂര്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ യാത്ര പറയുമ്പോള്‍ ഈ കൂട്ടായ്മ മനസ്സിലേക്ക് സംക്രമിപ്പിച്ച ക്രിയാത്മക ഊര്‍ജ്ജം വളരെ വലുതാണ്‌ എന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നുണ്ടായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.