സർക്കാർ നികുതി ഇളവു നല്കി റബർ സംഭരണം നടത്തുമ്പോൾ നേട്ടം ലഭിക്കാതെ കർഷകരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നുവെന്ന മുഖ്യ മന്ത്രിയുടെ പ്രസ്താവന ഭരണ പരാജയവും ഉദ്യോഗസ്ഥ കേന്ദ്രങ്ങളുടെ കെടു കാര്യസ്ഥതയുമാണ് വ്യക്തമാക്കുന്നതെന്ന് ഇൻഫാം ദേശീയ സമിതി.
റബർ കർഷക പ്രതിസന്ധിയിൽ സർക്കാരിന്റെ നിലപാടുകളിലും ഇടപെടലുകളിലും യാതൊരു ആത്മാർത്ഥതയുമില്ലെന്ന് കർഷക സമൂഹം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. 2014 ഡിസംബർ 18 ന് വ്യവസായികളും വൻകിട വ്യാപാരികളുമായി സർക്കാരുണ്ടാക്കിയ കരാർ വൻ തട്ടിപ്പാണെന്ന് ഇൻഫാം വിശദാംശങ്ങളും രേഖകളും കണക്കുകളും സഹിതം പല തവണ ചൂണ്ടിക്കാണിച്ചതാണ് . കർഷകരിൽ നിന്ന് 100-109 രൂപ നിരക്കിൽ വാങ്ങിച്ച റബറിന്റെ വൻ സ്റ്റോക്ക് കൈവശമുണ്ടായിരുന്ന വൻകിട വ്യാപാരികൾക്ക് 130 രൂപക്ക് വിറ്റഴിക്കുമ്പോൾ സർക്കാർ ഇടനിലക്കാരനായി നിന്ന് അവസരമൊരുക്കുക മാത്രമാണ് ഈ കരാറു കൊണ്ടുള്ള നേട്ടമെന്ന് ഇൻഫാം പലതവണ പ്രതികരിച്ചത് സർക്കാർ മറക്കരുത് .
ഗ്രാമങ്ങളിലെ ചെറുകിട റബർ വ്യാപാരികളും ഇവിടെ ബലിയാടാക്കപ്പെടുകയായിരുന്നു വ്യവസായികളുടെയും ഇടനിലക്കാരുടെയും വൻകിട വ്യാപാരികളുടെയും ഉപകരണങ്ങളായി ഭരണ സംവിധാനങ്ങൾ തരാം താഴുന്നതിന്റെ പരിണിതഫലമാണ് ലക്ഷക്കണക്കിന് കർഷകരുടെ ഇന്നത്തെ ദുരിതങ്ങൾക്ക് കാരണമെന്ന് ഇൻഫാം ചൂണ്ടിക്കാട്ടി . അഡ്വാൻസ് ലൈ സൻസിന്റെ മറവിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ നടക്കുന്ന ഇറക്കുമതിയിലെ വൻ തട്ടിപ്പിനെക്കുറിച്ചും 2014 ഡിസംബർ 18 ലെ കരാറിന്റെ പശ്ചാതലത്തിൽ കേരളത്തില നടന്നു കൊണ്ടിരിക്കുന്ന റബർ കച്ചവട അഴിമതിയെ കുറിച്ചും അന്വേഷിക്കുവാനും നടപടികളെടുക്കുവാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം . കാർഷിക പ്രതി സന്ധിയിൽ 6000 കോടി രൂപയുടെ കർഷക കർഷക പദ്ധതിയുമായി ജനങ്ങളുടെ രക്ഷക്കെത്തിയ തായ് ലാണ്ടിലെ പട്ടാള ഭരണകൂടത്തെ ഇന്ത്യയിലെയും കേരളത്തിലെയും ജനാധിപത്യ സർക്കാരുകൾ കണ്ടു പഠിക്കുകയും മാതൃകയാകുകയും ചെയ്യണമെന്നും ഇൻഫാം സൂചിപ്പിച്ചു.
ദേശീയ ചെയർമാൻ ഫാ ജോസഫ് ഒറ്റപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫാ ആന്റണി കൊഴുവനാൽ ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ , ദേശീയ ട്രസ്റ്റി ഡോ എം സി ജോർജ്ജ് , അഡ്വ പി എസ് മൈക്കിൽ , ലെ മൊയ് തീൻ ഹാജി , ജോയി തെങ്ങും കുടിയിൽ , ഫാ ജോസ് മോനിപ്പള്ളി , ഫാ ജോർജ്ജ് പൊട്ടയ്ക്കൽ , ഫാ ജോസ് തറപ്പേൽ , ബേബി പെരുമാലിൽ , ജോസ് എടപ്പാട്ട് , ടോമി ഇളംതോട്ടം , കെ എസ് മാത്യു മാമ്പറമ്പിൽ എന്നിവർ സംസാരിച്ചു.