കോടീശ്വരന്‍മാരുടെ വീടുകളില്‍ മോഷ്ടിക്കാന്‍ ഇറങ്ങുമ്പോള്‍ ഒരു കാര്യം ഉറപ്പാണ്, വെറും കൈയോടെ തിരിച്ചു വരേണ്ടി വരില്ല. മുന്‍ സൈനികനെന്ന് കരുതുന്ന നൈറ്റ് വാച്ചര്‍ എന്ന് കുപ്രശസ്തി ആര്‍ജ്ജിച്ച മോഷ്ടാവാണ് ഇപ്പോള്‍ ബ്രിട്ടന്റെ ഉറക്കം കെടുത്തുന്നത്. ഉടമകളുടെ വീടുകളില്‍ അതിക്രമിച്ച് കടന്ന് ഇതുവരെ കവര്‍ന്നത് 7 മില്ല്യണ്‍ പൗണ്ടിന്റെ സ്വത്തുവകകളാണ്. ഇയാളുടെ അക്രമണത്തിന് ഇരയാകുന്നവര്‍ ഭാഗ്യം കൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപ്പെടുന്നത് എന്നുകൂടി തിരിച്ചറിഞ്ഞതോടെ അടുത്ത മോഷണം എവിടെയാകുമെന്ന ആശങ്കയില്‍ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് ഡിറ്റക്ടീവുമാര്‍.
ഏള്‍ ഓഫ് മാര്‍ച്ചിന്റെ പാരമ്പര്യ ഭവനമായ ഗുഡ്‌വുഡ് ഹൗസില്‍ വരെ മോഷ്ടാവ് കടന്നുകയറി. ഇതുവരെ നടത്തിത് ഏഴ് വന്‍ കവര്‍ച്ചകളാണ്. ആഴ്ചകളോളം താന്‍ ലക്ഷ്യംവെയ്ക്കുന്ന ഇടം നിരീക്ഷിച്ച് നീക്കങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് രാത്രിയില്‍ നൈറ്റ് വാച്ചറുടെ അക്രമണം. കൈയില്‍ ചെറുതോക്കുമായി എത്തുന്ന ഇയാള്‍ ഇരകളെ അടിച്ച് വീഴ്ത്തി പ്ലാസ്റ്റിക് കേബിള്‍ ഉപയോഗിച്ച് ഇവരെ കെട്ടിയിട്ട ശേഷമാണ് സേഫുകള്‍ കൊള്ളയടിക്കുന്നത്. പകരങ്ങളില്ലാത്ത ആഭരണങ്ങള്‍, വാച്ചുകള്‍, ചാള്‍സ് രണ്ടാമന്‍ നല്‍കിയ മോതിരം വരെ ഇവയില്‍ ഉള്‍പ്പെടുന്നു.
സറെയിലെ കിംഗ്‌സ്‌വുഡില്‍ തന്റെ 3.5 മില്ല്യണ്‍ വസതിയില്‍ ജീവിക്കുന്ന സൂസന്‍ മോറിസാണ് അവസാനത്തെ ഇര. നൈറ്റ് വാച്ചര്‍ തന്നെ പീഡിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഭയന്നതെന്ന് 61-കാരി വ്യക്തമാക്കി. തോക്കുചൂടി മര്‍ദ്ദിക്കുമ്പോള്‍ എല്ലാം അവസാനിച്ചെന്നാണ് കരുതിയതെന്നും സൂസന്‍ പറയുന്നു. മോഷ്ടിച്ച മുതലുകളെല്ലാം വിലപിടിപ്പുള്ളവ ആയതിനാല്‍ എല്ലാം വിദേശത്താണ് വില്‍ക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. നാട്ടില്‍ നിന്നും ഇതുവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. നാല് സേനകള്‍ സംയോജിച്ച് അന്വേഷണം നടത്തിയിട്ടും മോഷ്ടാവിനെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ല. സൈന്യത്തില്‍ പ്രവര്‍ത്തിച്ച അല്ലെങ്കില്‍ ഇപ്പോഴും സേവനത്തിലുള്ള സൈനികനാണ് ഇയാളെന്ന് നാഷണല്‍ ക്രൈം ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.
സാധാരണ മോഷ്ടാക്കളില്‍ നിന്നും വ്യത്യസ്തമായ അറിവും യോഗ്യതകളും ഇയാള്‍ക്കുണ്ട്. 2014-ല്‍ തുടങ്ങിയ മോഷണ പരമ്പരയ്ക്ക് പിന്നില്‍ ഒരാള്‍ തന്നെയെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ സൈന്യവുമായി ബന്ധപ്പെട്ട തെളിവ് ലഭിക്കാതെ ഇതേക്കുറിച്ച് സേനയ്ക്കുള്ളില്‍ തേടാന്‍ കഴിയില്ലെന്നാണ് അവരുടെ നിലപാട്. ഇനി അടുത്ത മോഷണം എവിടെയാണ് ആരാകും കൊല്ലപ്പെടുക, ഭയം പടരുകയാണ്.