ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഘയുടെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപികമാര്‍ക്ക് പിന്തുണയുമായി സ്‌കൂള്‍ മാനേജ്‌മെന്റ്. അധ്യാപകരുടെ സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് അവര്‍ക്ക് ശമ്പളം നല്‍കി. രണ്ടുദിവസം മുമ്പാണ് സസ്‌പെന്‍ഷനിലായ അധ്യാപികമാരായ സിന്ധുപോളിനേയും ക്രസന്റ് നെവിസിനേയും മാനേജ്‌മെന്റ് തിരിച്ചെടുത്തത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ് സ്‌കൂളിലേക്ക് സ്വീകരിച്ചത്. അധ്യാപകരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി.
അതിനിടെ ഗൗരിയുടെ മരണം കൊലപാതകമാണെന്ന് അച്ഛന്‍ പ്രസന്നകുമാര്‍ ആരോപിച്ചിരുന്നു. ഗൗരിയുടെ തലയ്ക്കാണ് ആദ്യം പരിക്കേറ്റതെന്നും പിന്നീടാണ് നിലത്തു വീണതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പലയിടത്തും സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടും ഗൗരി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുന്നതിന്റെ ദൃശ്യങ്ങളില്ല. അധ്യാപകര്‍ തന്റെ മക്കളോട് വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറിയിരുന്നതെന്നും പിതാവ് അരോപിക്കുന്നു.
ഇളയ മകള്‍ മീരയെ ആണ്‍കുട്ടിയ്‌ക്കൊപ്പം ഇരുത്തിയത് മുതലാണ് വിവാദം തുടങ്ങുന്നത്. വിഷയത്തില്‍ ഗൗരി ഇടപെട്ടതോടെ അധ്യാപകര്‍ക്ക് മുന്നില്‍ നോട്ടപ്പുള്ളിയായി. ഒക്ടോബര്‍ 20ന് ഉച്ചയ്ക്ക് ഭക്ഷണം കവിക്കാനിരുന്ന കുട്ടിയെ അധ്യാപികമാര്‍ ചേര്‍ന്ന് വിളിച്ചുകൊണ്ടുപോയത്. ശേഷം 30 മിനിറ്റോളം മൂന്നുപേരേയും ആരും കണ്ടിട്ടില്ല. പിന്നീട് ചാടിയ ശേഷമുള്ള ദൃശ്യമാണ് കാണുന്നതെന്നും അച്ഛന്‍ പറയുന്നു.