
















ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതി പ്രവചനങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് മുന്നേറുകയാണ്. പക്ഷെ സാധാരണ കുടുംബങ്ങള്‍ ഗ്യാസ്, വൈദ്യുതി ബില്ലുകള്‍ പോലും അടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്‍തുക ഈടാക്കുന്ന കമ്പനികളുടെ രീതിയാണ് കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്നത്.
പ്രായമായവരും, കുറഞ്ഞ വരുമാനവുമുള്ള ഉപയോക്താക്കള്‍ വ്യതിയാനമുള്ള താരിഫില്‍ പെട്ട് ഉയര്‍ന്ന തുക അടയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ഇതുവഴി ആറ് വന്‍ എനര്‍ജി സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 1.4 ബില്ല്യണ്‍ പൗണ്ട് അധികവരുമാനം കരസ്ഥമാക്കുന്നു. അനാവശ്യ ബില്ലുകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. 
ഇതോടെയാണ് എനര്‍ജി ബില്ലുകളില്‍ ക്യാപ് നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്ത ശൈത്യകാലത്ത് നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സപ്ലൈയറെ കെട്ടിപ്പിടിച്ച് കിടക്കാതെ പറ്റിയ ഡീലുകള്‍ ലഭിക്കുമ്പോള്‍ മാറാന്‍ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാര്‍. ഡിജിറ്റല്‍ സ്മാര്‍ട്ട് മീറ്റര്‍ വഴി ഉപയോഗം ക്രമീകരിക്കാനും നിബന്ധന മുന്നോട്ട് വെയ്ക്കുന്നു.
ഇന്‍കംടാക്‌സ് കുറച്ചും, ഫ്യുവല്‍ ഡ്യൂട്ടി പിടിച്ചുനിര്‍ത്തിയും, ഇപ്പോള്‍ ഇന്ധനബില്ലില്‍ പരിധി നിശ്ചയിച്ചും ജനങ്ങളുടെ ഭാഗത്താണ് സര്‍ക്കാരെന്ന് തെളിയിക്കുകയാണ് തങ്ങളെന്ന് തെരേസ മേയ് അവകാശപ്പെട്ടു. 2020 വരെ ക്യാപ് നിലനില്‍ക്കും. 100 പൗണ്ട് ലാഭം നല്‍കുന്ന ക്യാപ് വഴി കമ്പനികള്‍ മത്സരിക്കുന്നതോടെ ലാഭം ഇനിയും കൂടുമെന്നാണ് പ്രതീക്ഷ.