സിംഗപ്പൂര്‍: കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ ഇന്ത്യന്‍ ഡോക്ടര്‍ക്ക് സിംഗപ്പൂരില്‍ രണ്ട് ആഴ്ചത്തെ ജയില്‍ശിക്ഷ. പ്രശസ്ത ടൂറിസം സ്‌പോട്ടായ മരിനാ ബേ സാന്‍ഡ്‌സ് ഹോട്ടല്‍ കോംപ്ലക്‌സിലെ സ്വിമ്മിംഗ് പൂളില്‍ നാല് സ്ത്രീകളെ കയറിപ്പിടിച്ചതിനാണ് ശിക്ഷ.
46കാരനായ ജഗ്ദീപ് സിംഗ് അറോറയ്ക്ക് എതിരെ രണ്ട് സ്ത്രീകളുടെ പരാതിയാണ് പീഡനമായി പരിഗണിച്ചത്. രണ്ട് പേരുടെ പരാതി ഇതോടൊപ്പം പരിഗണിക്കുകയും ചെയ്തു. ഭാര്യക്കും, മകള്‍ക്കും ഒപ്പം അവധിക്കാലം ചെലവഴിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ജൂണ്‍ 28ന് പൂളില്‍ ഇറങ്ങിയ അറോറ നാല് സ്ത്രീകളെയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. ലിത്വാനിയയില്‍ നിന്നുമെത്തിയ 25കാരിയായ വനിതാ ടൂറിസ്റ്റാണ് ഒരു ഇര. ഭാര്യക്കൊപ്പം 57ാം നിലയിലെ പൂളില്‍ ഇറങ്ങിയ ഡോക്ടര്‍ വെള്ളത്തില്‍ വെച്ച് മോശമായി സ്പര്‍ശിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ സംഭവം ഭര്‍ത്താവിനെയും, സെക്യൂരിറ്റിയെയും അറിയിച്ചു.
അരമണിക്കൂറിന് ശേഷം സുഹൃത്തിനൊപ്പം പൂളില്‍ ഉണ്ടായിരുന്ന 20 വയസ്സുള്ള കൊറിയക്കാരിക്ക് നേരെയായിരുന്നു കൈയേറ്റം. കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ഇയാള്‍ വെറുതെവിട്ടില്ല. പിന്നീട് മറ്റൊരു സ്ത്രീയെയും അറോറ അപമാനിച്ചു.
മദ്യപിച്ച ശേഷമായിരുന്നു സംഭവങ്ങളെന്ന് കോടതിയില്‍ വാദിക്കപ്പെട്ടു. ഇന്ത്യയില്‍ ഡോക്ടറായ അറോറയ്ക്ക് ഭാര്യയും 11 വയസ്സുള്ള മകളുമുണ്ട്. കുട്ടിയുടെ പിറന്നാളിന്റെ ഭാഗമായാണ് കുടുംബം സിംഗപ്പൂരിലെത്തിയത്. തനിക്ക് തെറ്റ് പറ്റിയെന്ന് ഡോക്ടര്‍ സമ്മതിച്ചു. രണ്ട് വര്‍ഷം വരെ ജയിലും, പിഴയും, ചാട്ടവാറടിയും നല്‍കാവുന്ന കുറ്റമാണെങ്കിലും രണ്ടാഴ്ചത്തെ ജയില്‍ശിക്ഷ നല്‍കി കോടതി ദയവ് കാണിച്ചു.