ആശുപത്രികളെ സമ്മര്‍ദത്തിലാഴ്ത്തുന്ന എന്നാല്‍ രോഗികള്‍ ഏറെ അത്യാവശ്യമുള്ള കാത്തിരിപ്പ് സമയ പരിധി ഒഴിവാക്കാന്‍ ഒരു ആരോഗ്യ വകുപ്പ്. ഈ സമയപരിധി നിലനിര്‍ത്തുമെന്ന് ഉറപ്പ് നല്‍കാന്‍ വിസമ്മതിച്ച ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് സംഗതി നിര്‍ത്തലാക്കുന്ന കാര്യം എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സുമായി ചര്‍ച്ച ചെയ്ത് തുടങ്ങിയതായും വ്യക്തമാക്കി.
എ&ഇയില്‍ രോഗികളെ നാല് മണിക്കൂറിനുള്ളില്‍ ചികിത്സിക്കണമെന്നും, 18 ആഴ്ചയ്ക്കുള്ളില്‍ ഓപ്പറേഷന്‍ നല്‍കണമെന്നുമുള്ള നിബന്ധനയാണ് ആശുപത്രികളില്‍ നിന്നും നീക്കാന്‍ ഒരുങ്ങുന്നത്. ക്യാന്‍സര്‍ ചികിത്സ 62 ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കണമെന്ന ലക്ഷ്യവും ഉപേക്ഷിക്കപ്പെടും. കഴിഞ്ഞ വര്‍ഷം 27,000 പേര്‍ക്ക് ഇത്തരത്തില്‍ ചികിത്സ നല്‍കുന്നതില്‍ ട്രസ്റ്റുകള്‍ പരാജയപ്പെട്ടു.
എ&ഇ നിലവില്‍ 86 ശതമാനം രോഗികളെയും കൃത്യസമയത്ത് ചികിത്സിക്കുന്നുണ്ട്. എന്നാല്‍ കാത്തിരിക്കുന്നവരുടെ ലിസ്റ്റ് ഒരു ദശകത്തിനിടെയുള്ള ഏറ്റവും വലിയ ഉയരത്തിലാണ്. 4.3 മില്ല്യണ്‍ ജനങ്ങളാണ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. രോഗങ്ങളുമായി എത്തുന്ന പ്രായാധിക്യമുള്ളവരുടെ എണ്ണമേറുന്നത് കൈകാര്യം ചെയ്യാന്‍ ആശുപത്രികള്‍ പാടുപെടുകയാണ്.
ബറി സെന്റ് എഡ്മണ്ട്‌സിലെ വെസ്റ്റ് സഫോക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹാന്‍കോക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ടാര്‍ജറ്റ് വെയ്ക്കുന്നത് നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അനാവശ്യമാണെന്നാണ് ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാണിക്കുന്നത്.