ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുടുക്കിയത് സ്വന്തം മൊഴികള്‍ തന്നെയാണ്. രണ്ടാം ഘട്ടത്തില്‍ പോലീസ് നടത്തിയ തെളിവ് ശേഖരണവും ഫ്രാങ്കോ മുളയ്ക്കലിന് വിനയായി. ചോദ്യം ചെയ്യലില്‍ പ്രതിരോധിച്ച് നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ബിഷപ്പിന് തെറ്റി. അന്വേഷണ സംഘം തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ബിഷപ്പിന് പിടിച്ചു നില്‍ക്കാനായില്ല. പീഡനം നടന്ന ദിവസങ്ങളില്‍ കുറവിലങ്ങാട് മഠത്തില്‍ താമസിച്ചതിന്റെ രേഖകള്‍ നിരത്തിയോടെ ബിഷപ്പിന് പണിപാളി.
കന്യാസ്ത്രീയുടെ പരാതിയ്ക്ക് കാരണം അച്ചടക്ക നടപടിയാണെന്ന ബിഷപ്പിന്റെ ആരോപണവും അന്വേഷണ സംഘം പൊളിച്ചു. 2017 മെയില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് തന്നോട് പക വീട്ടുകയാണ് കന്യാസ്ത്രീ എന്നായിരുന്നു ബിഷപ്പ് വാദിച്ചിരുന്നത്. എന്നാല്‍ 2016 സെപ്തംബറില്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തില്‍ കുമ്പസാരത്തിനിടെ കന്യാസ്ത്രീ പീഡന വിവരം തുറന്നുപറഞ്ഞതായി പോലീസ് കണ്ടെത്തി.
പീഡനം നടന്നുവെന്ന് പറയുന്ന ദിവസം കുറവിലങ്ങാടുള്ള മിഷന്‍ ഹോമില്‍ താന്‍ താമസിച്ചിട്ടില്ലെന്നും അന്ന് താമസിച്ചത് മുതലക്കോടം മഠത്തിലായിരുന്നുവെന്നുമായരുന്നു ബിഷപ്പിന്റെ വാദം. എന്നാല്‍ ബിഷപ്പ് വന്ന രേഖയും മുതലക്കോട് താമസിച്ചില്ലെന്ന രേഖയും കണ്ടെത്തി.
ആദ്യ പരാതിയില്‍ കന്യാസ്ത്രീ ലൈംഗീക പീഡനം എന്നു പറഞ്ഞിട്ടില്ലെന്ന് ബിഷപ്പ് വാദിച്ചു. എന്നാല്‍ ആദ്യ പരാതി മറ്റൊരാള്‍ വഴിയാണ് നല്‍കിയതെന്നും വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാനാണ് പീഡന വിവരം മറച്ചുവച്ചതെന്നും മേലധികാരികളോട് പീഡനം നടന്നു എന്നു തുറന്നു പറഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി.