വിസ അപേക്ഷയില്‍ തെറ്റായ ഫോം പൂരിപ്പിച്ച് നല്‍കിയതിനെത്തുടര്‍ന്ന് നാടുകടത്തല്‍ ഭീഷണി നേരിട്ട് ഒരു ഷെഫ്. നോട്ടിംഗ്ഹാമില്‍ ഭാര്യക്കൊപ്പം കഴിഞ്ഞ് വരികയായിരുന്ന 36-കാരന്‍ റയാന്‍ മാഗ്നസിന്റെ പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തു. 2001 മുതല്‍ യുകെയില്‍ താമസിച്ച് വരുന്ന ഭാര്യക്കൊപ്പം ആജീവനാന്തം യുകെയില്‍ കഴിയാന്‍ റയാന് അവകാശമുണ്ടെന്ന് ഇരിക്കെയാണ് ഈ തിരിച്ചടി. 2016-ലാണ് സൗത്ത് ആഫ്രിക്കയില്‍ നിന്നും രണ്ടര വര്‍ഷത്തെ സ്പൗസല്‍ വിസയുമായി ഇദ്ദേഹം യുകെയിലെത്തിയത്.
വീണ്ടുമൊരു രണ്ടര വര്‍ഷത്തേക്ക് വിസ ദീര്‍ഘിപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു മാഗ്നസ്. ഇതിന് ശേഷം സൗത്ത് ആഫ്രിക്കന്‍ തന്നെയായ ഭാര്യക്കൊപ്പം ജീവിതകാലം മുഴുവന്‍ യുകെയില്‍ താമസിക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇദ്ദേഹം. എന്നാല്‍ ജൂലൈയില്‍ വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കവെയാണ് ഇത് നിഷേധിച്ചതായി അറിയിച്ച് സെപ്റ്റംബര്‍ 7ന് വിവരം ലഭിക്കുന്നത്. നിയമമാറ്റം അനുസരിച്ച് ഇംഗ്ലീഷ് ഭാഷാ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന നിബന്ധന പാലിക്കാതിരുന്നതാണ് ഇദ്ദേഹത്തിന് പാരയായത്.
അപേക്ഷ നിരസിച്ചതിന് പിന്നാലെ കൂടുതല്‍ പ്രശ്‌നങ്ങളാണ് റയാന്‍ മാഗ്നസിനെ കാത്തിരുന്നത്. അസൈലം & ഇമിഗ്രേഷന്‍ ആക്ട് 2004-ലെ സെക്ഷന്‍ 17 പ്രകാരം പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു. പാസ്‌പോര്‍ട്ട് തിരികെ ലഭിക്കില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. ഒരു ക്രിമിനലിനെ പോലെയാണ് അധികൃതര്‍ തന്നെ പരിഗണിക്കുന്നതെന്ന് മാഗ്നസ് പരാതിപ്പെടുന്നു. എ1 ഇംഗ്ലീഷ് ലാംഗ്വേജ് സര്‍ട്ടിഫിക്കറ്റാണ് എടുത്തിട്ടുള്ളത്, എ2 അല്ല. 2017-ല്‍ നിയമങ്ങള്‍ മാറ്റിയെന്നത് അറിഞ്ഞിരുന്നില്ല. അപേക്ഷ വീണ്ടും സമര്‍പ്പിക്കാനും ടെസ്റ്റ് എടുക്കാനും തയ്യാറാണെങ്കിലും പാസ്‌പോര്‍ട്ട് പിടിച്ചെടുത്തതിനാല്‍ ഇതിന് സാധിക്കുന്നില്ല.
പാസ്‌പോര്‍ട്ട് തിരികെ നല്‍കി വീണ്ടും അപേക്ഷിക്കാന്‍ അനുവദിക്കാമെന്ന് ഹോം ഓഫീസ് ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ഒന്നര മാസം കാത്തിരിക്കണം. സെപ്റ്റംബര്‍ 28ന് വിസ കാലാവധി തീരുമെന്നതാണ് മാഗ്നസിനെയും ഭാര്യയെയും ടെന്‍ഷനിലാക്കുന്നത്. എന്തായാലും ഭാര്യയെ വിട്ട് നാടുകടത്തല്‍ നേരിടേണ്ടി വരുമെന്ന ആശങ്ക വാര്‍ത്തയായതോടെ എത്രയും പെട്ടെന്ന് പാസ്‌പോര്‍ട്ട് തിരികെ നല്‍കാമെന്ന് ഹോം ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.