രാം വേണുപ്രസാദിനെ കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റിലെ ജോലിയില്‍ നിന്നും പുറത്താക്കിയത് ഔദ്യോഗിക രേഖകള്‍ പുറത്തുവിട്ടെന്ന് ആരോപിച്ചാണ്. എന്നാല്‍ സ്‌കോട്ട്‌ലണ്ട് ബരോണസിന് കീഴില്‍ ജോലി ചെയ്യവെ തെറ്റായ ആരോപണം ഉന്നയിച്ച് പുറത്താക്കിയതിന് ഇന്ത്യന്‍ വംശജനായ സീനിയര്‍ സിവില്‍ സര്‍വ്വന്റ് നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ 3 ലക്ഷം പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി. ഡെയ്‌ലി മെയില്‍ പത്രത്തിന് രേഖകള്‍ ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചാണ് രാമിനെ പുറത്താക്കിയത്.
മൂന്ന് വര്‍ഷത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി വിധിച്ചത്. കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ ലേഡി സ്‌കോട്ട്‌ലണ്ടിന്റെ മുന്‍ ഹെഡ് ഓഫീസ് ഡെപ്യൂട്ടിയായിരുന്നു രാം വേണുപ്രസാദ്. ഇദ്ദേഹം സിക്ക് ലീവ് എടുത്തിരിക്കവെയാണ് അച്ചടക്ക സമിതി രാമിനെതിരായ നടപടി സ്വീകരിച്ചത്. രണ്ടര വര്‍ഷം നീണ്ട നിയമപോരാട്ടത്തിനായി വേണ്ടിവന്ന ലീഗല്‍ ചെലവുകള്‍ കൂടി നോക്കിയാല്‍ ഏകദേശം 1 മില്ല്യണ്‍ പൗണ്ടാണ് ഓര്‍ഗനൈസേഷന് ലഭിക്കുന്ന ബില്‍. ട്രിബ്യൂണലിന്റെ ഉത്തരവ് ഇന്നലെയാണ് പൊതുജനങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത്. രാം വേണുപ്രസാദിനെ ജോലിയില്‍ നിന്നും നീക്കം ചെയ്ത നടപടി സെക്രട്ടറിയേറ്റ് നിയമങ്ങള്‍ക്കും, സ്വാഭാവിക നീതിക്കും നിരക്കാത്തതാണെന്ന് ട്രിബ്യൂണല്‍ കുറ്റപ്പെടുത്തി.
ജീവനക്കാരന് രോഗം ബാധിച്ചിരുന്നിട്ടും അച്ചടക്ക നടപടിയുമായി മുന്നോട്ട് പോയ രീതി ഈ വിധിയോടെ മാറ്റുമെന്നാണ് പ്രതീക്ഷ. കുറച്ച് കൂടി മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ചാല്‍ ഇതുമൂലമുള്ള പ്രത്യാഘാതങ്ങളും കുറയ്ക്കാം. വേണുപ്രസാദിന് നല്‍കേണ്ടിവരുന്ന നഷ്ടപരിഹാരം പോലുള്ളവയും കുറയ്ക്കാം, ട്രിബ്യൂണല്‍ ചൂണ്ടിക്കാണിച്ചു. തന്റെ പദവിക്ക് നിരക്കാത്ത നടപടികള്‍ സ്വീകരിച്ചതിന് ഏറെ പഴികേട്ട ലേഡി സ്‌കോട്ട്‌ലണ്ടിന് ഏറ്റ പുതിയ തിരിച്ചടിയാണ് ഈ വിധി. ലേബര്‍ നേതാവായ ഇവര്‍ വമ്പന്‍ തുക പൊടിച്ച് താമസവും പാര്‍ട്ടിയും നടത്തിയത് നേരത്തെ വിവാദമായിരുന്നു.
സെക്രട്ടറിയേറ്റ് സാമ്പത്തിക ഞെരുക്കത്തിലാണെന്നും ഇത്രയും തുക നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് വാദിച്ചെങ്കിലും ഡേവിഡ് ഗോഡാര്‍ഡ് നയിച്ച ട്രിബ്യൂണല്‍ ഇത് തള്ളി. വേണുപ്രസാദിന്റെ വിശ്വാസ്യതയെയും മാന്യതയെയും ഹനിക്കാന്‍ കാണിച്ച ശുഷ്‌കാന്തി ഇതിലും കാണിക്കണമെന്നാണ് ട്രിബ്യൂണല്‍ നിലപാട്.