പ്രകൃതിയോട് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതി മറുപടി നല്‍കുമ്പോള്‍ മനുഷ്യര്‍ക്ക് ഇത് നേരിടാനുള്ള ശക്തി പലപ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. ഭൂമി നല്‍കുന്ന വിഭവങ്ങള്‍ ചൂഷണം ചെയ്യാനുള്ള നെട്ടോട്ടത്തില്‍ പല കാര്യങ്ങളും മനുഷ്യന്‍ കണ്ടില്ലെന്ന് നടിക്കും. ബ്ലാക്ക്പൂള്‍ നിവാസികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ നേരിടുന്നത്. രണ്ട് ദിവസത്തിനിടെ നാല് തവണയാണ് ബ്ലാക്ക്പൂളിനെ ഞെട്ടിച്ച് ഭൂകമ്പം കടന്നെത്തിയത്. ഗ്യാസ് തുരന്നെടുക്കാനുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെയാണ് ഈ അവസ്ഥ.
ഇന്നലെ ഉച്ചയോടെയാണ് ആംബലര്‍ ലെവലിലുള്ള ഭൂമികുലുക്കം അവസാനമായി രേഖപ്പെടുത്തിയത്. ശ്രദ്ധയോടെ പ്രവര്‍ത്തനം തുടരാമെന്നാണ് ഈ പരിധി ചൂണ്ടിക്കാണിക്കുന്നത്. രണ്ട് ഭൂകമ്പങ്ങള്‍ ഉണ്ടായതോടെയാണ് 2011-ല്‍ ലങ്കാഷയറില്‍ നടത്തിവന്നിരുന്ന ഖനനപ്രവര്‍ത്തനങ്ങള്‍ കമ്പനികള്‍ അവസാനിപ്പിച്ചത്. ഇത് വീണ്ടും പുനരാരംഭിച്ചതോടെ വലിയ ആശങ്കകളാണ് വിദഗ്ധര്‍ മുന്നോട്ട് വെയ്ക്കുന്നത്. തിങ്കളാഴ്ച മുതലാണ് ഓയില്‍, ഗ്യാസ് സ്ഥാപനമായ ക്വാഡ്രില ഡ്രില്ലിംഗ് ആരംഭിച്ചത്. ഖനനം അവസാനിപ്പിക്കാനുള്ള ആളുകളുടെ നിയമപോരാട്ടം ഹൈക്കോടതിയില്‍ പരാജയപ്പെട്ടതോടെയാണ് ഇത്.
പ്രവര്‍ത്തനം തുടര്‍ന്നാല്‍ പ്രശ്‌നങ്ങളാണ് മുന്നിലുള്ളതെന്ന് ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി ജിയോഫിസിക്‌സ് പ്രൊഫസര്‍ ഡേവിഡ് സ്‌മൈത്ത് മുന്നറിയിപ്പ് നല്‍കി. കോള്‍പ്പാടങ്ങളിലേതിന് സമാനമായ രീതിയില്‍ ചെറിയ പ്രകടമ്പനങ്ങള്‍ വലിയ ഭൂമികുലുക്കങ്ങള്‍ക്കുള്ള മുന്നോടിയാകുമെന്ന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷണം വ്യക്തമാക്കുന്നു. ക്വാഡ്രില യാതൊരു പരിഗണനയും നല്‍കാതെ ഖനനം തുടരുന്നത് ഇതിന് വഴിയൊരുക്കിയേക്കാം, പ്രൊഫസര്‍ പറയുന്നു. പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം ഖനനം നിര്‍ത്തുക മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2011 ഭൂമികുലുക്കത്തിന് ശേഷം ഖനനവിരുദ്ധ മുന്നേട്ടങ്ങളുടെ വേദിയാണ് ബ്ലാക്ക്പൂള്‍. ഏപ്രില്‍ 11-നുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയിരുന്നു.