ലോകത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒരാള്‍. ബാലോണ്‍ ഡി'ഓര്‍ പുരസ്‌കാരങ്ങള്‍ തുടര്‍ച്ചയായി വാങ്ങിക്കൂട്ടുകയും കുറഞ്ഞത് രണ്ടാം സ്ഥാനത്ത് വരികയും ചെയ്യുന്ന താരം. പക്ഷെ അര്‍ജന്റൈന്‍ മുന്നേറ്റക്കാരന്‍ ലിയണല്‍ മെസിക്ക് ഇക്കുറി ലോകോത്തര ഫുട്‌ബോള്‍ പുരസ്‌കാര വേദിയില്‍ ജേതാവാകാന്‍ കഴിഞ്ഞില്ല, എന്നുമാത്രമല്ല പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മെസി സ്ഥാനം പിടിച്ചത്. എന്നാല്‍ തങ്ങളുടെ സൂപ്പര്‍താരത്തെ അഞ്ചാമനാക്കിയതില്‍ ബാഴ്‌സലോണ കോച്ച് ഏണസ്‌റ്റൊ വാല്‍വെര്‍ഡെ രോഷം രേഖപ്പെടുത്തി.
റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ മധ്യനിരക്കാരന്‍ ലൂകാ മോഡ്രിക്കാണ് പാരീസില്‍ പുരസ്‌കാരം നേടിയത്. ടീമിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയതോടൊപ്പം ദേശീയ ടീമിനെ ലോകകപ്പ് ഫൈനലില്‍ എത്തിക്കുകയും, ടൂര്‍ണമെന്റിലെ താരമാകുകയും ചെയ്തിരുന്നു. മെസിയും, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഒര ദശകത്തോളം കൈയടക്കിയ വേദിയിലാണ് തിരുത്തലായി ലൂകാ എത്തിയത്. എന്നാല്‍ 180 മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ വോട്ടിംഗില്‍ റൊണാള്‍ഡോ രണ്ടാമത് എത്തിയപ്പോഴാണ് മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
മോഡ്രികിനെ പുരസ്‌കാരം നേടിയതില്‍ അഭിനന്ദിച്ചെങ്കിലും മെസിയെ അഞ്ചാം സ്ഥാനത്തേക്ക് തള്ളിയത് പരിഹാസ്യമാണെന്ന് ബാഴ്‌സ കോച്ച് പ്രതികരിച്ചു. അഞ്ച് തവണ ബാലോണ്‍ ഡി'ഓര്‍ പുരസ്‌കാരം നേടിയ മെസിയുടെ അര്‍ജന്റീന ഫ്രാന്‍സിനോട് തോറ്റാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. 753 പോയിന്റാണ് മോഡ്രികിന് ലഭിച്ചതെങ്കില്‍ റൊണാള്‍ഡോക്ക് 476 പോയിന്റും, അത്‌ലറ്റികോ മാഡ്രിഡ് ഫ്രഞ്ച് താരം ആന്റണ്‍ ഗ്രീസ്മാന് 414 പോയിന്റും, പിഎസ്ജി ഫ്രഞ്ച് താരം കൈലാന്‍ എംബാപ്പെയ്ക്ക് 347 പോയിന്റും ലഭിച്ചപ്പോള്‍ മെസിക്ക് 280 പോയിന്റാണ് കിട്ടിയത്.