ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ കോച്ച് അനില്‍ കുംബ്ലെയും തമ്മില്‍ അത്ര രസത്തിലായിരുന്നില്ലെന്നത് പരസ്യമായ രഹസ്യമാണ്. ഇന്ത്യയുടെ കോച്ചെന്ന നിലയില്‍ മികച്ച റെക്കോര്‍ഡ് നേടിയിട്ടും കുംബ്ലെയുടെ സ്ഥാനം തെറിപ്പിച്ചത് ക്യാപ്റ്റനുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു. കുംബ്ലെയ്ക്ക് കീഴില്‍ 17 ടെസ്റ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. എന്നിട്ടും ഇദ്ദേഹത്തെ കോച്ച് സ്ഥാനത്ത് നിന്നും നീക്കാന്‍ കോലി ബിസിസിഐ ചീഫ് എക്‌സിക്യൂട്ടീവ് രാഹുല്‍ ജോഹ്രിക്ക് തുടര്‍ച്ചയായി ഇമെയില്‍ ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രവി ശാസ്ത്രിയെ കോച്ചായി തിരിച്ചെത്തിക്കാന്‍ നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായാണ് ചോര്‍ന്ന ഇമെയിലുകള്‍ വ്യക്തമാക്കുന്നത്. കോലിയുമായി മികച്ച ബന്ധമുള്ളതാണ് ഇതിന് കാരണമായത്. ഒരു വര്‍ഷത്തെ കരാറില്‍ കുംബ്ലെ ടീമിന്റെ കോച്ചായപ്പോള്‍ ഇന്ത്യ ലോകത്തിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി മാറി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന പാനല്‍ നിര്‍ദ്ദേശിച്ച് കൃത്യമായി നടപടിക്രമങ്ങള്‍ പാലിച്ചാണ് സിഎസി കുംബ്ലെയെ കോച്ചായി നിയോഗിച്ചത്.
എന്നാല്‍ കുംബ്ലെയെ നിയോഗിച്ചത് വിരാടിന് ഇഷ്ടപ്പെട്ടില്ലെന്ന് സിഎസി അംഗം ഡയാന എഡുല്‍ജി ബിസിസിഐ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയില്‍ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ കോച്ചിനെ സംബന്ധിച്ച് ഇമെയില്‍ അയയ്ക്കുന്നതില്‍ തെറ്റില്ലെന്ന് എഡുല്‍ജി പറയുന്നു. എന്നാല്‍ വിരാട് സ്ഥിരമായി സിഇഒയ്ക്ക് എസ്എംഎസ് അയച്ചിരുന്നതായും ഫലമായി കുംബ്ലെയെ രാജിവെപ്പിച്ച് ശാസ്ത്രിയെ കോച്ചാക്കിയതായും എഡുല്‍ജിയുടെ ഇമെയില്‍ വ്യക്തമാക്കി.
ഒരാള്‍ക്ക് അപേക്ഷിക്കാനായി സമയപരിധി ഉയര്‍ത്തുക പോലുമുണ്ടായി, കുബ്ലെയെ വില്ലനാക്കി മാറ്റിയത് ഇവരാണ്. മാന്യമായി സ്ഥാനം ഒഴിയുകയാണ് അദ്ദേഹം ചെയ്തത്. ഇതില്‍ ബഹുമാനമുണ്ട്. നിയമങ്ങള്‍ തെറ്റിച്ചാണ് ശാസ്ത്രി കോച്ചായതെന്ന് എഡുല്‍ജി ആവര്‍ത്തിച്ച് പറയുന്നു.