139 സ്ത്രീകള്‍, ഇത്രയും പേരെയാണ് 2017-ല്‍ പുരുഷന്മാര് കൊന്നുവീഴ്ത്തിയത്. ഇവരില്‍ അഞ്ചില്‍ രണ്ട് പേര് വീതം മരിക്കാന്‍ വേണ്ടുന്നതിനേക്കാള്‍ കൂടുതല്‍ അക്രമവും വേദനയും അനുഭവിച്ചാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ചാരിറ്റിയായ വുമണ്‍സ് എയ്ഡ് തയ്യാറാക്കിയ ഫെമിസൈഡ് സെന്‍സസിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീകളില്‍ 58 പേരാണ് അമിതമായ അക്രമത്തിന് ഇരയായത്. ഈ കേസുകളില്‍ കൊല്ലപ്പെടാന്‍ ആവശ്യമുള്ളതിനേക്കാള്‍ അക്രമം ഇവര്‍ക്ക് നേരെ പ്രയോഗിക്കപ്പെട്ടതായി ക്യാംപെയിനര്‍ കാരണ് ഇംഗ്ല സ്മിത്ത് വ്യക്തമാക്കി.
14 വയസ്സിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെയും, സ്ത്രീകളുടെയും 139 കൊലപാതകങ്ങളെക്കുറിച്ചാണ് റിപ്പോര്‍ട്ട് അന്വേഷിച്ചത്. മാഞ്ചസ്റ്റര്‍, ലണ്ടന്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട 21 പേരും ഈ കണക്കില്‍ ഉള്‍പ്പെടും. ബ്രിട്ടീഷ് സമൂഹം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ സ്ഥിരം സംഭവിക്കുന്ന സാധാരണ കാര്യമായി അംഗീകരിക്കുന്ന ഗുരുതരമായ അവസ്ഥ സംജാതമാകുകയാണെന്ന് റിപ്പോര്‍ട്ട് ആശങ്ക രേഖപ്പെടുത്തി. സ്പെഷ്യലിസ്റ്റ് സപ്പോര്‍ട്ട് സേവനങ്ങള്‍ ഫണ്ട് കിട്ടാതെ അടച്ചുപൂട്ടുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴിവെയ്ക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി. 2016-ല്‍ ഇത്തരം 113 കൊലപാതകങ്ങളാണ് നടന്നത്, 2015-ല്‍ 119, 2014-ല്‍ 139 എന്നിങ്ങനെയാണ് മുന്‍പുള്ള കണക്കുകള്‍.
കഴിഞ്ഞ വര്‍ഷം കൊലപാതകത്തിന് ഇരകളായ സ്ത്രീകളില്‍ 64 പേരുടെ ജീവനെടുത്തത് നിലവിലെയോ, മുന്‍ പങ്കാളികളോ ആണ്. 30 പേരെ കൊലപ്പെടുത്തിയത് അപരിചിതരും, 21 പേര് ഭീകരാക്രമണങ്ങളിലുമാണ് കൊല്ലപ്പെട്ടത്. 24 പേര് കുടുംബത്തിന് പുറത്തുള്ള പരിചയക്കാരുടെ കൈകളാണ് കൊല്ലപ്പെട്ടു, സുഹൃത്തും, സഹജീവനക്കാരും, അയല്‍ക്കാരും വരെ ഇതില്‍ ഉള്‍പ്പെടും. 10 സ്ത്രീകളെ കൊലപ്പെടുത്തിയത് ആണ്മക്കളാണ്. 7 പേരെ കൊന്നത് കുടുംബത്തിലെ ഒരു പുരുഷ അംഗമാണ്. 59 ശതമാനം പേരും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീടിനുള്ളിലാണ് കൊല്ലപ്പെട്ടത്. ബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകളെ ആദ്യ മാസത്തില്‍ തന്നെ കൊന്നവരുടെ എണ്ണം 12 ആണ്. ആദ്യ വര്‍ഷം തികയുന്നതിന് മുന്‍പ് ജീവനെടുത്ത കേസുകള്‍ പത്തൊന്‍പതും.
ശരീരം വിട്ട് ജീവന് പോകാന്‍ ആവശ്യമായതില്‍ കൂടുതല്‍ അതിക്രമം നേരിടുന്ന സ്ത്രീകളുടെ എണ്ണം ഇതാദ്യമായാണ് റിപ്പോര്‍ട്ട് പരിശോധിച്ചത്. ഒരു സംഭവത്തില്‍ 175 തവണ ഇരയെ കുത്തിയ സംഭവം പോലും ഇവര്‍ കണ്ടെത്തി.