ഒന്നുകില്‍ ഇക്കരെ, അല്ലെങ്കില്‍ അക്കരെ. ഇത് രണ്ടുമല്ലാതെ അക്കരെയും ഇക്കരെയും ചിവിട്ടി നില്ക്കാന് ശ്രമിച്ചാല്‍ എന്താകും അവസ്ഥ? ബ്രക്സിറ്റ് വിഷയത്തില്‍ ഭിന്നിച്ച് നില്ക്കുന്ന ടോറി പാര്‍ട്ടി എംപിമാര്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയാണ് നിലപാട് സ്വീകരിക്കുന്നത്. ചില കാര്യങ്ങള്‍ക്ക് ഇപ്പുറത്തും, മറ്റ് ചില കാര്യങ്ങള്‍ക്ക് അപ്പുറത്തും നില്‍ക്കുന്നതാണ് ഇവരുടെ ഏര്‍പ്പാട്. ഇത് കണ്ടിട്ട് തന്നെയാണ് പ്രതിപക്ഷത്ത് ഇരിക്കുന്ന ജെറമി കോര്ബിന് പ്രധാനമന്ത്രി കസേരയില്‍ ഇരിക്കാന്‍ മോഹം ഉദിച്ചത്. ഇതിനായി ബ്രക്സിറ്റ് കരാര്‍ വോട്ടിനിട്ട് തോല്‍പ്പിച്ചതിന് പിന്നാലെ അവിശ്വാസ പ്രമേയം നടത്താനാണ് ജെറമി കോര്ബിന് വാദം ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ ഈ അവിശ്വാസത്തില്‍ പ്രധാനമന്ത്രി തെരേസ മേയുടെ സര്‍ക്കാര്‍ താഴെ വീഴാന്‍ പോകുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ബ്രക്സിറ്റില്‍ കുത്തിയെങ്കിലും സര്‍ക്കാരിനെതിരെ നടത്തുന്ന അവിശ്വാസത്തില്‍ ടോറി വിമതര്‍ക്ക് പുറമെ ഘടകകക്ഷിയായ ഡിയുപിയും പിന്തുണ നല്‍കുമെന്നാണ് വിവരം. പാര്‍ലമെന്റില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ കണ്‍സര്‍വേറ്റീവുകളിലെ മൂന്നിലൊന്ന് എംപിമാര്‍, അതായത് 118 പേരാണ് ലേബര്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് മേയുടെ കരാറിനെ 202-ന് എതിരെ 432 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചത്.
അവിശ്വാസം പാസായാല്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വരുമെന്നതാണ് ജെറമി കോര്‍ബിന്റെ സ്വപ്നം. എന്നാല്‍ നോര്‍ത്തേണ്‍ ഐറിഷ് ഘടകകക്ഷിയും, ബോറിസ് ജോണ്‍സണും, ജേക്കബ് റീസ് മോഗും വരെ മേയ്ക്ക് പിന്നില്‍ അണിനിരക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ട്രാക്കില്‍ തിരിച്ച് വരണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഡിയുപിയിലെ സാമി വില്‍സണ്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമെന്ന് ജേക്കബ് റീസ് മോഗും, ഉറപ്പായും മേയ്ക്ക് തന്നെയാണ് തന്റെ വോട്ടെന്ന് ബോറിസും കൂട്ടിച്ചേര്‍ത്തു. തെരേസ മേയ്ക്ക് പകരം ജെറമി കോര്‍ബിനെ അധികാരത്തില്‍ എത്തിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ലെന്ന് ബോറിസ് കൂട്ടിച്ചേര്‍ത്തു.
230 വോട്ടിന് ഒരു സര്‍ക്കാര്‍ പരാജയം ഏറ്റ് വാങ്ങുന്നത് ബ്രിട്ടനില്‍ റെക്കോര്‍ഡാണ്. 1924-ല്‍ ന്യൂനപക്ഷമായ ലേബര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് 166 വോട്ടിനായിരുന്നു. തെരേസ മേയുടെ കാലം കഴിഞ്ഞെന്നാണ് അവിശ്വാസ പ്രമേയത്തിന് അവകാശവാദം ഉന്നയിച്ച കോര്‍ബിന്റെ നിലപാട്. പൊതുതെരഞ്ഞെടുപ്പ് അനിവാര്യതയായി മാറിക്കഴിഞ്ഞു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.