രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പച്ചക്കൊടി വീശിയത് പാക് സൈനിക ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴെന്ന് വിവരം. റാവല്‍പിണ്ടിയിലെ ആര്‍മി ബേസ് ഹോസ്പിറ്റലില്‍ കഴിഞ്ഞ നാലു മാസമായി ഇയാള്‍ ഒരു മാരകരോഗത്തിന് ചികിത്സയിലാണെന്നാണ് വിവരം. ഇവിടെ ചികിത്സയില്‍ കഴിയുമ്പോഴാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് ആക്രമണം നടത്താന്‍ ഇയാള്‍ നിര്‍ദേശം നല്‍കിയത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെയും മുഖ്യസൂത്രധാരനെന്ന് കരുതുന്നത് ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെയാണ്. രോഗാവസ്ഥയില്‍ കഴിയുന്ന അസര്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിന്തുണ നല്‍കുന്ന ജിഹാദി ഗ്രൂപ്പുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ!് ജിഹാദ് കൗണ്‍സിലിന്റെ കഴിഞ്ഞ നാല് യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് സംഘം തയ്യാറെടുക്കുന്നതിന് വെറും എട്ട് ദിവസം മുന്‍പ് അസര്‍ തന്റെ സംഘടനയിലെ അംഗങ്ങള്‍ക്ക് ഒരു ശബ്ദസന്ദേശം അയച്ചിരുന്നു. താഴ്ന്ന ശബ്ദത്തില്‍ അയച്ച സന്ദേശത്തില്‍ തന്റെ അനന്തരവനായ ഉസ്മാന്റെ മരണത്തിന് പകരം വീട്ടണമെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സുരക്ഷാസൈനികര്‍ ഉസ്മാനെ വധിച്ചത്. ഈ യുദ്ധത്തില്‍ മരണത്തേക്കാള്‍ സന്തോഷം നല്‍കുന്ന മറ്റൊന്നില്ല എന്നായിരുന്നു അസറിന്റെ വാക്കുകള്‍. ഇന്ത്യയ്‌ക്കെതിരായ യുദ്ധത്തില്‍ ജെയ്‌ഷെ അംഗങ്ങള്‍ക്ക് വീര്യം പകര്‍ന്നു കൊണ്ടായിരുന്നു അസറിന്റെ വാക്കുകള്‍.
ചിലര്‍ നമ്മെ തീവ്രവാദികളെന്നും ഭ്രാന്തന്മാരെന്നും സമാധാനം നശിപ്പിക്കുന്നവരെന്നും വിളിക്കും, എന്നാല്‍ നമ്മള്‍ അതിര്‍ത്തിപ്രദേശത്ത് നിരന്തരം ശല്യം സൃഷ്ടിച്ചു കൊണ്ടിരിക്കണമെന്നും അസര്‍ അണികളോട് പറഞ്ഞു.
അതേസമയം, പുല്‍വാമ ആക്രമണത്തിന്റെ പദ്ധതി അസര്‍ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിലെ മറ്റ് അംഗങ്ങളോട് പങ്കുവെച്ചിരുന്നില്ല. തന്റെ മറ്റൊരു അനന്തരവനായ മുഹമ്മദ് ഉമൈറിനെയും അബ്ദുള്‍ റാഷിദ് ഗാസിയെയുമായിരുന്നു ആക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ അസര്‍ ചുമതലപ്പെടുത്തിയത്. അസദ് തയ്യാറാക്കിയ ഓഡിയോ ടേപ്പുകള്‍ ഉപയോഗിച്ച് സൈന്യത്തിനെതിരെ ആക്രമണം നടത്താന്‍ ഇരുനേതാക്കളും യുവാക്കളെ പ്രചോദിപ്പിക്കുകയായിരുന്നു.