സ്‌കൂള്‍ ടേം സമയത്ത് കുട്ടികളെ ക്ലാസില്‍ വിടാതെ കറങ്ങാന്‍ പോകുന്നതില്‍ വലിയ തെറ്റൊന്നുമില്ലെന്നായിരുന്നു കുറച്ച് നാള്‍ മുന്‍പ് വരെ കരുതിയിരുന്നത്. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചതോടെ കാര്യങ്ങള്‍ വിചാരിച്ചതിലും ഭീകരമായി. ടേം ടൈമില്‍ മക്കളുമായി ഹോളിഡേ ആഘോഷിക്കാന്‍ പോയതിന് ഫൈന്‍ ഈടാക്കപ്പെടുന്ന രക്ഷിതാക്കളുടെ എണ്ണം ഇരട്ടിയോളമായാണ് വര്‍ദ്ധിച്ചത്.
2017-18 കാലത്ത് ഇത്തരം 223,000 ഫൈനുകളാണ് അടിച്ചുനല്‍കിയതെന്ന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നുമുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന് മുന്‍പുള്ള വര്‍ഷത്തില്‍ ഏകദേശം 115,000 ഫൈനുകളാണ് ഈ പ്രശ്‌നത്തില്‍ നല്‍കിയത്, അതായത് ഫൈനുകളില്‍ 93% വര്‍ദ്ധനവ്. ഇതോടെ ഹെഡ് ടീച്ചേഴ്‌സും, കൗണ്‍സിലുകളും ടേം ടൈം ഹോളിഡേയ്ക്ക് കടിഞ്ഞാണിടാന്‍ ഉറപ്പിച്ച മട്ടാണെന്ന് വ്യക്തമായി. 2017 ഏപ്രിലില്‍ ജോണ്‍ പ്ലാറ്റ് എന്ന രക്ഷിതാവ് സുപ്രീംകോടതിയില്‍ കേസ് തോറ്റതോടെയാണ് ഈ കളിയുടെ ആരംഭം.
സ്‌കൂളില്‍ നിന്നും മകളെ കൂട്ടിക്കൊണ്ടുപോയി ഡിസ്‌നി വേള്‍ഡ് കാണിക്കാന്‍ കൊണ്ടുപോയത് തെറ്റാണെന്നാണ് ജഡ്ജിമാര്‍ വിധിച്ചത്. ഈ വിധി വരുന്നത് വരെ നിയമം ആവശ്യമാണോയെന്ന കാര്യത്തില്‍ സ്‌കൂളുകള്‍ക്ക് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ ടേം സമയത്ത് കുട്ടികള്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്ന രക്ഷിതാക്കളെ വെറുതെവിടുന്നതായിരുന്നു പതിവ്. അനധികൃതമായി അവധിയെടുത്താല്‍ ഒരു കുട്ടിക്ക് 60 പൗണ്ടാണ് ഫൈന്‍, 21 ദിവസത്തിനുള്ളില്‍ ഇത് നല്‍കാത്ത പക്ഷം 120 പൗണ്ടായി ഉയരും, 28 ദിവസത്തിന് ശേഷം രക്ഷിതാക്കളെ വിചാരണയ്ക്ക് ഹാജരാക്കാനും കഴിയും.
സുപ്രീംകോടതി വിധിയോടെ സ്‌കൂളുകള്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു.