ഇസ്ലാമിക് സ്റ്റേറ്റില്‍ ജിഹാദിന് പോയ മുന്‍ എന്‍എച്ച്എസ് സര്‍ജന്‍ കരഞ്ഞ് കാലുപിടിക്കുന്നു. സിറിയയിലെ ജയിലില്‍ കിടന്ന് നരകിക്കുന്ന തന്നെ തിരിച്ചെത്തിക്കാന്‍ തന്റെ മുന്‍ രോഗികള്‍ പിന്തുണ നല്‍കണമെന്നാണ് 40-കാരനായ മുഹമ്മദ് സാഖിബ് റാസ അപേക്ഷിക്കുന്നത്. ജയില്‍മോചിതനാകാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നാണ് ഇയാള്‍ മുന്‍ രോഗികളോട് ആവശ്യപ്പെടുന്നത്. ജനുവരിയിലാണ് രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് ഇടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സുകള്‍ (എസ്ഡിഎഫ്) ഡോക്ടറെ പിടികൂടിയത്. ഇപ്പോള്‍ ജയിലില്‍ കിടന്ന് നരകിക്കുന്ന തനിക്ക് വേണ്ടി ശബ്ദം ഉയര്‍ത്താനാണ് ഈ മുന്‍ എന്‍എച്ച്എസ് ഡോക്ടര്‍ രോഗികളോട് അപേക്ഷിക്കുന്നത്.
എന്‍എച്ച്എസ് ആശുപത്രികളിലും തന്റെ ഭീകര ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് റാസ. ആശുപത്രിയില്‍ സഹജീവനക്കാരെ ഭീകരവാദത്തിലേക്ക് ചേര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിന് ഇടെയാണ് 2016-ല്‍ സിറിയയിലേക്ക് മുങ്ങുന്നത്. എസ്ഡിഎഫിന്റെ പിടിയില്‍ പെട്ടതോടെ താനൊരു ജിഹാദി പോരാളിയല്ലെന്നും ഗ്രൂപ്പിന്റെ നിയന്ത്രണം നിലനില്‍ക്കുന്ന ഇടങ്ങളില്‍ ഡോക്ടറായി സേവനം നല്‍കിയെന്നും ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
ഇതോടെ കുര്‍ദിഷ് ജയിലില്‍ അടയ്ക്കപ്പെട്ട ഡോക്ടര്‍ ഒരു വര്‍ഷത്തെ നരകജീവിതം അനുഭവിച്ചതോടെയാണ് മോചനത്തിനായി കേഴുന്നത്. യുകെയില്‍ തിരിച്ചെത്തിച്ചാല്‍ വിചാരണ നേരിടാന്‍ തയ്യാറാണെന്നാണ് ബ്രിട്ടീഷ് അധികൃതരോട് ഇയാള്‍ പറയുന്നത്. താന്‍ ഹോം ഓഫീസിന്റെ തീവ്രവാദവിരുദ്ധ തീവ്രവാദത്തിന്റെ ഇരയാണെന്നാണ് മിറര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ റാസ വാദിക്കുന്നത്. പാക്-യുകെ ഇരട്ട പൗരത്വമുള്ള തന്നെ തിരിച്ചെത്തിക്കാന്‍ ഹോം ഓഫീസ് ഒന്നും ചെയ്യുന്നില്ലെന്നാണ് ഇയാളുടെ പരാതി.
ലെസ്റ്ററില്‍ ഫേഷ്യല്‍ സര്‍ജനായിരുന്ന റാസ ഈ സേവനകാലത്ത് കുടുംബത്തെ പോലെ പരിചരിച്ച രോഗികളുടെ സഹായവും പിന്തുണയുമാണ് തേടുന്നത്. തീവ്രവാദം മൂത്ത് ഭാര്യയെയും, നാല് വയസ്സുള്ള മകനെയും ഉപേക്ഷിച്ചാണ് ഇയാള്‍ നാടുവിട്ടതെന്ന് അയല്‍ക്കാര്‍ പറയുന്നു.