ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി വധു ഷമീമാ ബീഗത്തിന്റെ നിലവിളി കേട്ട് നെഞ്ചലിവ് തോന്നുന്നുണ്ടോ? എന്നാല്‍ അത്രയ്‌ക്കൊക്കെ അലിഞ്ഞ് മനുഷ്യാവകാശം പറയാന്‍ വരട്ടെയെന്നാണ് ബ്രിട്ടീഷ് ചാരസംഘടനകള്‍ പ്രധാനമന്ത്രിയോടും, ഹോം സെക്രട്ടറിയ്ക്കും നല്‍കിയ ഉപദേശം. നിരപരാധികളെ കൊന്നൊടുക്കാന്‍ ഇറങ്ങുന്ന ചാവേറുകളുടെ നെഞ്ചില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ജാക്കറ്റുകള്‍ കെട്ടിവെയ്ക്കുന്നത് ഷമീമാ ബീഗം ആയിരുന്നെന്നാണ് ചാര മേധാവികള്‍ തെരേസ മേയെയും, സാജിദ് ജാവിദിനെയും അറിയിച്ചത്.
ഇന്റലിജന്‍സ് സര്‍വ്വീസുകള്‍ ഇക്കാര്യത്തില്‍ വിവരങ്ങള്‍ കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ചാവേര്‍ സ്‌ഫോടനത്തിനായി ഭീകരന്‍മാരെ ഒരുക്കുന്ന ദൗത്യത്തില്‍ ഏര്‍പ്പെടുന്ന ബീഗത്തെ കണ്ടിട്ടുള്ളതായി ഇവര്‍ പറയുന്നു. ചാവേറുകള്‍ക്ക് മനസ്സ് മാറിയാല്‍ പോലും ബോംബുകള്‍ നീക്കം ചെയ്യാന്‍ വഴിയില്ലാത്ത തരത്തില്‍ ജാക്കറ്റുകളില്‍ തുന്നിച്ചേര്‍ക്കുന്ന ദൗത്യമാണ് ബീഗം നിര്‍വ്വഹിച്ചിരുന്നത്. സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനൊപ്പം ഭീകരമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെയാണ് ഷമീമാ ബീഗം പ്രവര്‍ത്തിച്ചിരുന്നത്.
ആരോപണങ്ങള്‍ സത്യമെന്ന് തെളിഞ്ഞാല്‍ ഈസ്റ്റ് ലണ്ടനില്‍ നിന്നും മുങ്ങിയ കൗമാരക്കാരിയുടെ അവകാശവാദങ്ങളാണ് പൊളിയുക. ഐഎസ് ജിഹാദിയുടെ ഭാര്യയായി സേവനം നല്‍കുക മാത്രമാണ് ചെയ്തതെന്നും നേരിട്ടുള്ള പോരാളിയായി ഇറങ്ങിയില്ലെന്നുമായിരുന്നു ബീഗത്തിന്റെ വാദം. 2015-ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരിക്കവെയാണ് ക്രൂരമായ കൂട്ടക്കൊലകള്‍ നടത്തുന്ന ഭീകരസംഘടനയില്‍ ഇവര്‍ ചേരുന്നത്. സിഐഎ, ഡച്ച് മിലിറ്ററി ഇന്റലിജന്‍സ് എന്നിവരും രഹസ്യാന്വേഷണ സംഘങ്ങള്‍ക്ക് ഈ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റ് പാശ്ചാത്യ ഐഎസ് ഭീകരരെ ചോദ്യം ചെയ്യുന്നതില്‍ നിന്നാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഭീകരസംഘടനയുടെ സദാചാര പോലീസിലും ബീഗം സേവനം നല്‍കിയെന്നാണ് വിവരം. കൂടാതെ മറ്റ് സ്ത്രീകളെ സ്വാധീനിച്ച് റിക്രൂട്ട് ചെയ്യാനും ശ്രമിച്ചു. ഐഎസ് നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ഇറങ്ങുന്ന സംഘത്തില്‍ കലാഷ്‌നിക്കോവ് തോക്കുമായാണ് ബീഗം വിലസിയിരുന്നത്. തന്നെ ബ്രിട്ടനിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന ബീഗത്തിന്റെ അഭ്യര്‍ത്ഥനകള്‍ക്കിടെയുള്ള വെളിപ്പെടുത്തല്‍ ഇവര്‍ക്ക് തിരിച്ചടിയാണ്.