ഡിഎംകെ സ്ഥാനാര്‍ത്ഥിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ ഒന്നും കണ്ടെത്താനായില്ല. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലാണ് റെയ്ഡ് നടന്നത്. കണക്കില്‍പ്പെടാത്ത പണം വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടര്‍ന്നാണ് റെയ്‌ഡെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലയിംഗ് സ്‌ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്റെ പത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. സാധാരണ നടപടിക്രമമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഏതാണ്ട് എട്ടേമുക്കാലോടെയാണ് ഒരു സംഘം ഉദ്യോഗസ്ഥര്‍ കനിമൊഴിയുടെ വീട്ടിലെത്തിയത്.
കണക്കില്‍പ്പെടാത്ത 11 കോടിയോളം രൂപ ഡിഎംകെ സ്ഥാര്‍ത്ഥിയുമായി ബന്ധമുള്ള ഒരു ഗോഡൗണില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു റെയ്ഡ്.കനിമൊഴിയുടെ ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പാണിത്.
അതേസമയം, ഇത് രാഷ്ട്രീയപകപോക്കലാണെന്ന് ആരോപിച്ച് ഡിഎംകെയും രംഗത്തെത്തിയിട്ടുണ്ട്. ''ബിജെപിയുടെ സംസ്ഥാനപ്രസിഡന്റും കനിമൊഴിയുടെ എതിര്‍സ്ഥാനാര്‍ത്ഥിയുമായ തമിഴിസൈ സൗന്ദര്‍ രാജന്‍ കോടിക്കണക്കിന് രൂപ സ്വന്തം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്ഡുകള്‍ നടത്തുന്നില്ല? തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അടിയന്തരമായി മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഡിഎംകെയെ താറടിച്ച് കാണിക്കാന്‍ ഉപയോഗിക്കുകയാണ്.'' ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിന്‍ ആരോപിച്ചു. ഏപ്രില്‍ 18നാണ് തമിഴ്!നാട്ടില്‍ തെരഞ്ഞെടുപ്പ്.