അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ ജെറമി കോര്‍ബിന്‍ കുട്ടികളുടെ ദൈവമാകും. എങ്ങിനെയെന്നല്ലേ, പ്രൈമറി സ്‌കൂളുകളിലെ സാറ്റ്‌സ് പരീക്ഷകള്‍ ഇല്ലാതാക്കും, അത്ര തന്നെ! ലേബര്‍ നേതാവിന്റെ ഈ പ്രഖ്യാപനം കൈയടികളോടെയാണ് അധ്യാപകര്‍ ഏറ്റെടുത്തത്. എന്നാല്‍ വിദ്യാഭ്യാസ ഗുണനിലവാരം താഴ്ത്തുമെന്ന് ആരോപിച്ച് വിമര്‍ശനവും ഇതോടൊപ്പം ഉയര്‍ന്നു. ലിവര്‍പൂളില്‍ നടക്കുന്ന നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയന്‍ കോണ്‍ഫറന്‍സിലാണ് കോര്‍ബിന്റെ പ്രഖ്യാപനം.
കടുത്ത പരീക്ഷണങ്ങള്‍ അതിജീവിക്കേണ്ടി വരുന്ന കുട്ടികളുടെ ഗതികേട് ഒഴിവാക്കുമെന്നാണ് ലേബര്‍ നേതാവ് പ്രഖ്യാപിക്കുന്നത്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പക്ഷം ഇത് നടപ്പാക്കും. സാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പേടിസ്വപ്‌നമാകുന്നതും, അവരുടെ മാനസിക ആരോഗ്യത്തെ പോലും ബാധിക്കുന്നുവെന്നും അവകാശപ്പെട്ടാണ് കോര്‍ബിന്‍ ഈ നിലപാട് സ്വീകരിക്കുന്നത്. എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് അധ്യാപകര്‍ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ഇതോടൊപ്പം കോര്‍ബിന്റെ പേര് ആര്‍ത്തുവിളിച്ചും ചിലര്‍ ആവേശം പ്രകടിപ്പിച്ചു.
എന്നാല്‍ ഈ കോണ്‍ഫറന്‍സ് നയം ഭീകരമാണെന്നാണ് പുറത്തുള്ള വിമര്‍ശനം. തോല്‍ക്കുന്ന സ്‌കൂളുകള്‍ക്ക് കാര്യങ്ങള്‍ മറച്ചുവെയ്ക്കാനുള്ള നടപടിയാകും ഈ പരിപാടി. പതിനൊന്ന് വയസ്സുള്ള കുട്ടികളാണ് സാറ്റ്‌സ് എഴുതുന്നത്. പ്രൈമറി സ്‌കൂള്‍ വിട്ടിറങ്ങുന്നതിന് മുന്‍പ് ന്യൂമറസി, ലിറ്ററസി കഴിവുകളും, സ്‌പെല്ലിംഗും ഉള്‍പ്പെടെയുള്ളവ അളക്കാനുമാണ് ഈ ടെസ്റ്റ്. 1991 മുതല്‍ തുടങ്ങിയ ടെസ്റ്റിന്റെ ഫലം എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രസിദ്ധീകരിക്കുന്നത്. ഇതുവഴി സര്‍ക്കാരിനും, രക്ഷിതാക്കള്‍ക്കും സ്‌കൂളുകളുടെ പ്രകടനം വിലയിരുത്താന്‍ സാധിക്കും. മോശം സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടാനുള്ള പ്രോത്സാഹനവും ലഭിക്കും.
രക്ഷിതാക്കളെ ഇരുട്ടില്‍ നിര്‍ത്തുന്നതാണ് ലേബര്‍ പാര്‍ട്ടി പദ്ധതിയെന്ന് സ്‌കൂള്‍സ് മന്ത്രി നിക് ഗിബ് പറഞ്ഞു. കുട്ടികള്‍ പഠിക്കാന്‍ ചേരുന്ന സ്‌കൂള്‍ എത്രത്തോളം നല്ലതാണെന്ന് ഇവര്‍ അറിയാതിരിക്കാന്‍ ഇത് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ കുട്ടികളെ പരീക്ഷയ്ക്ക് വേണ്ടി മാത്രമല്ല ജീവിതത്തിലേക്കാണ് ഒരുക്കേണ്ടതെന്ന് കോര്‍ബിന്‍ പ്രഖ്യാപിച്ചു.