ആര്‍ക്കും ആരെ വേണമെങ്കിലും പരിഹസിക്കാം, പുച്ഛിക്കാം, തള്ളിക്കളയാം, സോഷ്യല്‍ മീഡിയ ഇത്രയും രൂക്ഷമായ കാലത്ത് ഇതൊക്കെ എത്ര എളുപ്പം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇതിന്റെ ദുരിതം അനുഭവിക്കുന്നു. എന്നാല്‍ ഇതെല്ലാം ചിലര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള പരീക്ഷണമാണ്. അവര്‍ അഭയം പ്രാപിക്കുന്നതാകട്ടെ മരണത്തിലും. ഇത്തരത്തില്‍ പരിഹാസപാത്രമായി മാറിയ 12 വയസ്സുകാരി കിടപ്പുമുറിയിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കാലില്‍ ആര്‍ഐപി എന്നെഴുതിയ ചിത്രം പങ്കുവെച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്.
2017 ഏപ്രില്‍ 22 രാവിലെ 3.45-നാണ് ചെഷയര്‍ വാറിംഗ്ടണിലെ വീട്ടില്‍ വെച്ച് ജെസീക്കാ സ്‌കാട്ടേഴ്‌സണ്‍ സ്വന്തം ജീവനെടുത്തത്. ആത്മഹത്യക്ക് മുന്‍പ് കുട്ടിയുടെ സോഷ്യല്‍ മീഡിയ ഉപയോഗം വന്‍തോതില്‍ വര്‍ദ്ധിച്ചിരുന്നതായി ഇന്‍ക്വസ്റ്റില്‍ വ്യക്തമാക്കി. ഇതോടെ ജെസീക്ക മാനസികമായി തകര്‍ന്നിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യക്ക് ശേഷമുള്ള പരിശോധനയില്‍ കുട്ടിയുടെ മുറിയില്‍ നിന്നും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും, കുറിപ്പുകളും കണ്ടെത്തി. ഇതില്‍ ജെസീക്കയെ പരിഹസിച്ചിരുന്നതെന്ന് കരുതുന്ന വ്യക്തിയുടെ പേരും ഉണ്ടായിരുന്നു.
പെണ്‍കുട്ടിയും സുഹൃത്തുക്കളും തമ്മിലുള്ള സന്ദേശങ്ങളില്‍ മോശം പ്രയോഗങ്ങളാണ് ഉണ്ടായിരുന്നതെന്നും ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. ജെസീക്കയുടെ സുഹൃത്തുക്കള്‍ക്ക് ഈ കുട്ടി മുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച വിവരം അറിയാമായിരുന്നെങ്കിലും രക്ഷിതാക്കളെയോ, പെന്‍കെത്ത് ഹൈ സ്‌കൂളിലെ അധ്യാപകരെയോ അറിയിച്ചില്ല. സ്‌കൂളില്‍ വെച്ചാണ് പരിഹാസങ്ങളുടെ തുടക്കമെന്നാണ് കരുതുന്നത്.
അപകടകാരികളായ കണ്ടന്റ് നീക്കിയില്ലെങ്കില്‍ വന്‍തുക പിഴ അടിച്ചേല്‍പ്പിക്കുമെന്ന് സോഷ്യല്‍ മീഡിയ വമ്പന്‍മാരായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ളവര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആത്മഹത്യ പോലുള്ള കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നടപടി സ്വീകരിക്കാന്‍ ടെക് റെഗുലേറ്ററെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് യുകെ.