ലണ്ടന്‍ഡെറിയില്‍ വനിതാ ജേണലിസ്റ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി വിമത റിപബ്ലിക്കന്‍മാര്‍ അഴിച്ചുവിട്ട കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു 29-കാരിയായ മാധ്യമപ്രവര്‍ത്തക. രാത്രി 11 മണിയോടെ ആയുധധാരി വെടിപൊട്ടിച്ചതോടെ ബുള്ളറ്റ് ഇവരെ കൊല്ലുകയായിരുന്നു. റിപ്പോര്‍ട്ടറുടെ അടുത്ത സുഹൃത്തുക്കള്‍ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി വ്യക്തമല്ല.
ഭീകരാക്രമണത്തിലാണ് 29-കാരിയായ സ്ത്രീ കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമത റിപബ്ലിക്കന്‍മാരാണ് അക്രമത്തിന് പിന്നിലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തിലെ ക്രെഗാന്‍ ഡിസ്ട്രിക്ടില്‍ പോലീസ് നിരവധി വീടുകളില്‍ റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപ മേഖല ഭ്രാന്തമായ അവസ്ഥയിലാണെന്ന് അവസ്ഥ വിശദീകരിച്ച് ഒരു ചിത്രം പോസ്റ്റ് ചെയ്ത് പത്ത് മിനിറ്റിന് ശേഷമാണ് റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടത്.
വെടിയൊച്ച കേള്‍ക്കുന്നതിന് മുന്‍പ് നിരവധി വാഹനങ്ങള്‍ തട്ടിക്കൊണ്ടുപോകുകയും, ഇവയ്ക്ക് തീയിടുകയും ചെയ്തിരുന്നു. വെടിയേറ്റ റിപ്പോര്‍ട്ടറുടെ തൊട്ടരികില്‍ മറ്റൊരു വനിതാ റിപ്പോര്‍ട്ടറും ഉണ്ടായിരുന്നു. തൊട്ടടുത്ത് നിന്ന യുവതി വെടിയേറ്റ് വീണപ്പോള്‍ ആംബുലന്‍സിനായി ആവശ്യം ഉന്നയിച്ചെന്ന് ലിയോണ ഒ'നീല്‍ വെളിപ്പെടുത്തി. എന്നാല്‍ പോലീസ് വാഹനത്തിന് പിന്നിലിട്ട് ഇവരെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഒ'നീല്‍ കൂട്ടിച്ചേര്‍ത്തു.
ഈസ്റ്റര്‍ വീക്കെന്‍ഡിന് മുന്നോടിയായാണ് അരക്ഷിതാവസ്ഥ പടരുന്നത്. 1916-ലെ ഈസ്റ്റര്‍ റൈസിംഗിന്റെ വാര്‍ഷികം പുതുക്കാനാണ് ഈ കലാപം അഴിച്ചുവിട്ടിരിക്കുന്നത്. ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് പോലും തെറ്റിച്ച് ഒരു യുവതിയെ കൊലപ്പെടുത്തിയ സംഭവം സമൂഹത്തിന് നേര്‍ക്കുള്ള അതിക്രമമാണെന്ന് സിന്‍ ഫീന്‍ ഡെപ്യൂട്ടി ലീഡര്‍ മിഷേല്‍ ഒ'നീല്‍ വ്യക്തമാക്കി.