മകനൊപ്പം കറങ്ങാന്‍ ഇറങ്ങിയ പിതാവിന്റെ ജീവനെടുത്ത കുത്തിക്കൊലയില്‍ കലാശിച്ചത് നിസ്സാര തര്‍ക്കത്തിന്റെ പേരിലെന്ന് റിപ്പോര്‍ട്ട്. യാത്രക്കിടയിലെ തര്‍ക്കത്തിന്റെ പേരില്‍ 36-കാരനായ ഡാരണ്‍ പെന്‍സൈലാണ് സഹയാത്രികനെ 18 തവണ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഗില്‍ഫോര്‍ഡില്‍ നിന്നും ലണ്ടന്‍ വാട്ടര്‍ലൂവിലേക്കുള്ള ട്രെയിന്‍ യാത്രയിലാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്.
51-കാരനായ ലീ പോമെറോയി ആണ് തര്‍ക്കത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. 52-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന് തലേദിവമാണ് വിധി മറ്റൊരു ട്വിസ്റ്റ് തീര്‍ത്തത്. 14-കാരനായ മകനൊപ്പം തലസ്ഥാനത്തേക്ക് സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. പോമെറോയി കാര്യേജിന്റെ നടുഭാഗം തടഞ്ഞുനിന്നെന്ന് ആരോപിച്ചാണ് പെന്‍സൈല്‍ വിഷയത്തില്‍ തര്‍ക്കിച്ചത്. ഇരയെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
കുട്ടി കൂടെയുള്ളപ്പോള്‍ ഇതുപോലെ നാണംകെടുത്തരുത് എന്ന് പോമെറോയി പ്രതികരിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം ഹോഴ്സ്ലി സ്‌റ്റേഷനില്‍ വെച്ച് ഇദ്ദേഹം മരണത്തിന് കീഴടങ്ങി. കഴുത്തിലെ മുറിവിന് പുറമെ വയറില്‍ എട്ട് കുത്തും, കൈയിലും, കാലിലും, തുടയിലുമാണ് മുറിവേറ്റത്. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് കൊലപാതകം നിരാകരിക്കുന്ന പെന്‍സൈലിന്റെ നിലപാട്.
ഇയാളെ ഞാന്‍ കൊല്ലുമെന്ന് പെന്‍സൈല്‍ ഫോണില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നുവെങ്കിലും ഭീഷണിപ്പെടുത്തുന്നതിന്റെ ഭാഗമാണെന്നാണ് എല്ലാവരും കരുതിയത്. കാമുകിയെ വിളിച്ചാണ് ഇത് പറഞ്ഞതെന്ന് ഫോണ്‍ റെക്കോര്‍ഡ് വ്യക്തമാക്കി.
എന്നാല്‍ തനിക്ക് കൊലപാതകത്തില്‍ യാതൊരു പങ്കുമില്ലെന്നാണ് യുവതി കോടതിയില്‍ വാദിക്കുന്നത്. പൊടുന്നനെ പെന്‍സൈല്‍ കത്തി എടുത്ത് പ്രയോഗിച്ചതോടെയാണ് പിതാവ് പ്രതിരോധിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം അക്രമിയുടെ കൈയില്‍ കത്തിയുള്ളത് ആദ്യം ഇവരുടെ ശ്രദ്ധയില്‍ പെട്ടതുമില്ല.
ഓള്‍ഡ് ബെയ്‌ലിയില്‍ കേസിന്റെ വിചാരണ തുടരുകയാണ്.