സിനിമാക്കഥ പോലെയാണ് ചില സംഭവങ്ങള്‍ എന്ന് പൊതുവെ പറയും. സാധാരണ ജീവിതത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത ചില കാര്യങ്ങള്‍ കാണുമ്പോഴാണ് ഇങ്ങനെ പറയാറുള്ളത്. എന്നാല്‍ സിനിമയേക്കാള്‍ നാടകീയമായ സംഭവങ്ങള്‍ ജീവിതത്തില്‍ നടക്കാറുണ്ടെന്നതാണ് സത്യം. നാല് വര്‍ഷം മുന്‍പ് ജൊഫ്രാ ആര്‍ച്ചര്‍ എന്ന മനുഷ്യന്റെ ജീവിതവും തികച്ചും സാധാരണമായിരുന്നു. സസെക്‌സിലെ ഗ്രാമത്തില്‍ വില്ലേജ് ക്രിക്കറ്റ് ടീമിന് വേണ്ടി 20-കാരനായ ആര്‍ച്ചര്‍ക്ക് ക്യാപ്റ്റന്‍ പന്ത് കൈമാറിയത് ഒന്നും പ്രതീക്ഷിച്ചിട്ടായിരുന്നില്ല. പക്ഷെ പിന്നീട് കണ്ട കാഴ്ച എതിരാളികളെ മാത്രമല്ല സ്വന്തം ടീമിനെ പോലും ഞെട്ടിക്കുന്നതായി.
ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ അഞ്ച് ഓവറുകളില്‍ വെടിയുണ്ട പോലെ പന്തുകള്‍ പാഞ്ഞെത്തി. പ്രശസ്തമായ ബാറ്റിംഗ് ലൈനപ്പുള്ള എതിരാളികളുടെ അഞ്ച് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എട്ട് റണ്‍ എടുക്കുന്നതിനിടെ കൂടാരം കയറി. മൂന്ന് പേരുടെ കുറ്റിയാണ് തെറിച്ചത്. അപ്പോള്‍ മാത്രമാണ് തങ്ങളുടെ മുന്നിലുള്ളത് വെറുതെ കുട്ടിക്കളി നടത്തുന്ന ഒരു താരമല്ലെന്ന് മിഡില്‍റ്റണ്‍ ക്രിക്കറ്റ് ക്ലബ് ചെയര്‍മാന്‍ മാറ്റ് വാറണ്‍ തിരിച്ചറിഞ്ഞത്. അതെ, ആ പ്രത്യേക കഴിവുള്ള താരത്തിലാണ് നാളെ ഇംഗ്ലണ്ട് ആദ്യ ലോകകപ്പ് സ്വപ്‌നം കാണുമ്പോള്‍ രാജ്യത്തിന്റെ പ്രതീക്ഷ.
അമേച്വര്‍ സസെക്‌സ് ക്രിക്കറ്റ് ലീഗില്‍ നാല് വര്‍ഷം മുന്‍പുള്ള വ്യാഴാഴ്ച എറിഞ്ഞ ആ സ്‌പെല്‍ ജോഫ്രാ ആര്‍ച്ചറുടെ ജീവിതം മാറ്റിമറിച്ചു. അതോടൊപ്പം ഇംഗ്ലണ്ടിന്റെ പേസ് അക്രമണത്തിന്റെ മൂര്‍ച്ചയും കൂടി. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരെ ഓപ്പണിംഗ് ബൗളിംഗിന് ഇറങ്ങിയ ആര്‍ച്ചര്‍ എതിരാളികളുടെ നടുവൊടിച്ചാണ് തുടങ്ങിയത്. ഫൈനല്‍ കാണാന്‍ ഒരുങ്ങുന്ന 1 ബില്ല്യണ്‍ ആഗോള കാണികള്‍ കാണാന്‍ കൊതിക്കുന്നതും ആ 24-കാരന്റെ മാസ്മരിക പ്രകടനം തന്നെ.
ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് ഇന്ന് ആര്‍ച്ചര്‍. പക്ഷെ ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ സ്ലോ സ്പിന്‍ ബൗളറായാണ് കളി ആരംഭിച്ചത്. 15-ാം വയസ്സില്‍ പേസറുടെ സ്വഭാവം ഉണ്ടെന്ന് മനസ്സിലാക്കി ഇതിലേക്ക് തിരിഞ്ഞു. വെസ്റ്റ് ഇന്‍ഡീസ് അണ്ടര്‍ 19 ടീമില്‍ എത്തിയെങ്കിലും ലോകകപ്പ് ടീമില്‍ ഇടംനേടിയില്ല. ഇതോടെ ഇംഗ്ലീഷുകാരനായ പിതാവിനൊപ്പം താരം ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. സസെക്‌സില്‍ പരീക്ഷണത്തിന് ഇറങ്ങിയ ആ താരം നാളെ ഇംഗ്ലണ്ടിന്റെ ലോകക്പ്പ് പ്രതീക്ഷകളുമായാണ് ഓരോ പന്തും എറിയുക.