അഫ്ഗാനിസ്ഥാനെതിരെ അമേരിക്ക നടത്തിയ അക്രമണത്തില്‍ പാകിസ്ഥാന്‍ നിഷ്പക്ഷ നിലപാട് പുലര്‍ത്തേണ്ടതായിരുന്നു എന്ന് പശ്ചാത്തപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മുന്‍കാലത്ത് അമേരിക്ക നല്‍കിയ ഫണ്ടുപയോഗിച്ച് മുജാഹിദ്ദീനുകള്‍ക്ക് പാകിസ്ഥാന്‍ പരിശീലനം നല്‍കിയിരുന്നു എന്നും എന്നാല്‍ ഇന്ന് അവര്‍ രാജ്യത്തിനെതിരെ തിരിഞ്ഞിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.
ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ സോവിയറ്റ് യൂണിയന്റെ പട്ടാളത്തിനെ അഫ്ഗാനിസ്ഥാനില്‍ നിന്നും തുരത്തുന്നതിനായാണ് അമേരിക്ക പണം നല്‍കി പാകിസ്ഥാനെ ഉപയോഗിച്ച് മുജാഹിദ്ദീനെ പരിശീലിപ്പിച്ചത്. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ആണ് ഇതിനായി ഇടപെട്ടതെന്നും ഇമ്രാന്‍ പറഞ്ഞു. എന്നാല്‍ സോവിയറ്റ് പട്ടാളത്തെ തുരത്തിയ ശേഷം ഈ ജിഹാദികള്‍ പിന്നീട് അമേരിക്കയ്‌ക്കെതിരെ തിരിഞ്ഞപ്പോള്‍ അവര്‍ ഭീകരവാദികള്‍ എന്ന് വിളിക്കുകയാണ് അവര്‍ ചെയ്തതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനിലെ ദൗത്യത്തില്‍ വിജയിക്കാനായില്ല എന്നും എന്നാല്‍ അതിന് അവര്‍ പാകിസ്ഥാനെയാണ് കുറ്റപ്പെടുത്തുന്നതിനും ഇമ്രാന്‍ പറഞ്ഞു. '70,000 ആള്‍ക്കാരെയാണ് ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. ചിലവായ 100 ബില്ല്യന്‍ ഡോളര്‍ ഞങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെയും ബാധിച്ചു. അവസാനം അഫ്ഗാനിസ്ഥാനില്‍ വിജയിക്കാത്തതിന് അമേരിക്ക ഞങ്ങളെയാണ് കുറ്റപ്പെടുത്തിയത്. ഇത് പാകിസ്ഥാനോടുള്ള കടുത്ത അനീതിയായാണ് എനിക്ക് തോന്നിയത്.' ഇമ്രാന്‍ ഖാന്‍ പറഞ്ഞു.