കൂടത്തായില്‍ ജോളി ജോസഫ് നടത്തിയ സയനൈഡ് കൊലപാതകങ്ങള്‍ രാജ്യത്തെ തന്നെ ഞെട്ടിക്കുകയാണ്. ദിവസേന പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് ഇതൊക്കെ കേരളത്തില്‍ തന്നെ നടന്നതാണോ എന്ന് അമ്പരക്കുകയാണ് മലയാളികള്‍. ജോളിയെ അറസ്റ്റ് ചെയ്തതോടെ പുറത്തുവന്ന നിരവധി കൊലപാതകങ്ങള്‍ പോലെയാണ് തിരുപ്പൂരില്‍ കണ്ണമ്മാളിന്റെ അറസ്റ്റോടെ വെളിച്ചത്ത് വരുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കണ്ണമ്മാളിനെ പോലീസ് പിടികൂടിയത്. സ്വന്തം സഹോദരനെയും, ഭാര്യയെയും വിഷം കൊടുത്തും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലാണ് അകത്തായത്. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ അഞ്ച് മാസം മുന്‍പ് നടന്ന മറ്റൊരു കൊലപാതകം കൂടി പുറത്തായി. മകളുടെ അമ്മായമ്മയെ ആണ് ഇവര്‍ കൊല ചെയ്‌തെന്ന് പോലീസിനോട് സമ്മതിച്ചത്.
മൂന്ന് മൃതദേഹങ്ങളും ഈ 54കാരി സേനാതിപാളയം പഞ്ചായത്തിലെ തന്റെ വീടിന്റെ പിന്നാമ്പുറത്ത് കുഴിച്ചുമൂടുകയും ചെയ്തു. മരുമകന്‍ 30കാരന്‍ നാഗേന്ദ്രന്റെ അമ്മയായിരുന്നു കണ്ണമ്മാളിന്റെ ആദ്യ ഇര. ഇതിന് ശേഷം ഇവരുടെ സഹോദരന്‍ സെല്‍വരാജിനെയും, ഭാര്യയെയും വകവരുത്തി. ഇതിന് നാഗേന്ദ്രന്‍ സഹായിക്കുകയും ചെയ്തു.
അതേസമയം സ്വന്തം അമ്മയെ അമ്മയമ്മ വകവരുത്തിയെന്ന് നാഗേന്ദ്രന്‍ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. തങ്ങളുമായി വഴക്കുണ്ടാക്കി അമ്മ നാടുവിട്ടെന്ന് കണ്ണമ്മാളും, മകള്‍ പൂങ്കുടിയും പറഞ്ഞ് വിശ്വസിപ്പിച്ചു. പൂങ്കുടിയെ ഈ സ്ത്രീ അപമാനിച്ചെന്ന പേരിലാണ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.
ഒരു കൊല നടത്തിയിട്ടും ആരും പിടിച്ചില്ലെന്നത് കണ്ണമ്മാളിന് ആത്മവിശ്വാസം നല്‍കി. ഇതോടെയാണ് പാരമ്പര്യസ്വത്ത് വിറ്റ വകയില്‍ നല്‍കിയ തുക കുറഞ്ഞ് പോയതിന്റെ രോഷം തീര്‍ക്കാന്‍ സഹോദരന്‍ സെല്‍വരാജിനെ ഇവര്‍ കൊന്നത്. വീട്ടിലെത്തിയ സഹോദരനും ഭാര്യക്കും നല്‍കിയ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ശേഷം മരുമകന്റെയും സുഹൃത്തിന്റെയും സഹായത്തോടെ തല്ലിക്കൊല്ലുകയായിരുന്നു. പൂങ്കുടിയുമായുള്ള വിവാഹത്തില്‍ എതിര്‍പ്പ് വ്യക്തമാക്കിയ സെല്‍വരാജനോടുള്ള ദേഷ്യം തീര്‍ക്കാനാണ് നാഗേന്ദ്രന്‍ ഇതില്‍ പങ്കാളിയായത്.