എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മകളും പാര്‍ട്ടി നേതാവുമായ സുപ്രിയ സുലെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നതായി സ്വകാര്യ മറാത്തി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പവാര്‍ വെളിപ്പെടുത്തിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. രാഷ്ട്രീയരംഗത്ത് മകളുടെ മികവിനെക്കുറിച്ചു മാത്രമാണ് മോദി സംസാരിച്ചതെന്നു വിശദമാക്കിയ പവാര്‍, പ്രധാനമന്ത്രി തനിക്ക് രാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകളും നിഷേധിച്ചു.
ബി.ജെ.പിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മോദി ആവശ്യപ്പെട്ടതായി പവാര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയെന്നായിരുന്നു മറ്റൊരു റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുമായി നല്ല സൗഹൃദമുണ്ടെന്നും അത് അതേപടി തുടരുമെന്നും പറഞ്ഞ പവാര്‍, ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്ന് അപ്പോള്‍ത്തന്നെ അറിയിച്ചതായും വിശദമാക്കി. എപ്പോഴാണ് മോദി ഇത്തരമൊരു ആവശ്യം പ്രകടിപ്പിച്ചതെന്ന് അഭിമുഖത്തില്‍ പവാര്‍ വെളിപ്പെടുത്തിയില്ല. ബി.ജെ.പിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ എളുപ്പം ശിവസേനയുമൊത്ത് പ്രവര്‍ത്തിക്കുന്നതാണെന്നും പവാര്‍ പറഞ്ഞു.
ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ത്രികക്ഷി സഖ്യത്തെ വെട്ടിലാക്കിയ അജിത് പവാറിന്റെ നടപടി പൊറുക്കാനാവാത്ത തെറ്റാണെന്ന് പവാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അജിത്തിന് മുന്നറിയിപ്പു നല്‍കിയിരുന്നെന്നുംക്ഷമിക്കാനാവാത്ത കുറ്റമാണ് അജിത് ചെയ്തതെന്നും പവാര്‍ പറഞ്ഞു.ബി.ജെ.പിക്ക് പിന്തുണ നല്‍കിയതില്‍ അജിത് പവാര്‍ തന്നോട് കുറ്റസമ്മതം നടത്തിയതായും പവാര്‍ പറഞ്ഞു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനൊപ്പം അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടെന്നുള്ളത് ബോധപൂര്‍വം എടുത്ത തീരുമാനമായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് രാജിവച്ച ഉടന്‍ തന്നെ വീണ്ടും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലെ അനൗചിത്യം കണക്കിലെടുത്തായിരുന്നു ഇതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു