CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 53 Seconds Ago
Breaking Now

ഒളിവില്‍ പോയ ആള്‍ദൈവം നിത്യാനന്ദ സ്വന്തം 'ഹിന്ദു രാഷ്ട്രം' പ്രഖ്യാപിച്ചു

'റിഷഭ ധ്വജ' എന്നറിയപ്പെടുന്ന ഒരു പതാകയും ഹിന്ദു രാജ്യത്തിനുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു.

ആള്‍ദൈവം നിത്യാനന്ദക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം നിത്യാനന്ദ തന്റേതായ ഒരു 'രാജ്യം' രൂപീകരിച്ചുവെന്ന് അവകാശപ്പെട്ട് കൈലാസ.ഓര്‍ഗ് എന്ന വെബ്‌സൈറ്റ് മുന്നോട്ട് വന്നിട്ടുണ്ട്. നിത്യാനന്ദ സ്വന്തം 'രാജ്യം' സ്ഥാപിക്കുകയും അതിന്റെ പതാക, ഭരണഘടന, ചിഹ്നം എന്നിവ രൂപകല്‍പ്പന ചെയ്യുകയും ചെയ്തു എന്നാണ് അവകാശപ്പെടുന്നത്.

പൊലീസിന് പിടികൊടുക്കാതെ ഒളിവില്‍ പോയ നിത്യാനന്ദ തന്റേതായ ഒരു 'ഹിന്ദു പരമാധികാര രാഷ്ട്രം' പ്രഖ്യാപിച്ചിട്ടുണ്ടെന്നും 'കൈലാസ' എന്നറിയപ്പെടുന്ന രാജ്യത്തിന് ഒരു പ്രധാനമന്ത്രിയോടൊപ്പം ഒരു മന്ത്രിസഭയുണ്ടെന്നും വെബ്‌സൈറ്റ് പറയുന്നു. രാജ്യത്തിനായി സംഭാവന നല്‍കണമെന്നും അതിലൂടെ 'ഏറ്റവും വലിയ ഹിന്ദു രാഷ്ട്രമായ കൈലാസയുടെ പൗരത്വം നേടാനുള്ള അവസരമുണ്ടെന്നും വെബ്‌സൈറ്റ് പറയുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

സൈബര്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍, വെബ്‌സൈറ്റ് സൃഷ്ടിച്ചത് 2018 ഒക്ടോബര്‍ 21 നാണ്, ഇത് അവസാനമായി അപ്‌ഡേറ്റുചെയ്തത് 2019 ഒക്ടോബര്‍ 10 നാണ്. വെബ്‌സൈറ്റ് പനാമയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അതിന്റെ ഐ.പി യു.എസിലെ ഡാളസിലാണ്.

എന്നിരുന്നാലും, 'കൈലാസ' 'രാഷ്ട്രം' എവിടെയാണെന്ന് വെബ്‌സൈറ്റില്‍ പറയുന്നില്ല. അതിര്‍ത്തികളില്ലാത്ത ഒരു രാജ്യമാണ് കൈലാസ എന്നും ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുമതം ആചരിക്കാനുള്ള അവകാശം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രൂപീകരിച്ചതാണ് ഇതെന്നും വെബ്‌സൈറ്റില്‍ പറയുന്നു.

'കൈലാസ പ്രസ്ഥാനം അമേരിക്കയില്‍ സ്ഥാപിതമായതാണെങ്കിലും, ഹിന്ദു ആദി ശൈവ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ്, ഇത് സൃഷ്ടിക്കപ്പെട്ടത്. വംശം, ലിംഗഭേദം, വിഭാഗം, ജാതി, മതം എന്നിവ കണക്കിലെടുക്കാതെ, ലോകത്തെ എല്ലാ വിശ്വാസികളായ, ഹിന്ദുമതത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന, അല്ലെങ്കില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് ഒരു സുരക്ഷിത താവളം ഈ രാജ്യം വാഗ്ദാനം ചെയ്യുന്നു, സമാധാനപരമായി ജീവിക്കാനും അവരുടെ ആത്മീയത, കലകള്‍, സംസ്‌കാരം എന്നിവ നിഷേധം, ഇടപെടല്‍, അക്രമം എന്നിവയില്‍ നിന്ന് സ്വതന്ത്രമായി പ്രകടിപ്പിക്കാനും ഇവിടെ സാധിക്കും.' വെബ്‌സൈറ്റില്‍ പറയുന്നു.

'റിഷഭ ധ്വജ' എന്നറിയപ്പെടുന്ന ഒരു പതാകയും ഹിന്ദു രാജ്യത്തിനുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു. നിത്യാനന്ദന്‍ തന്നെ ആണ് ശിവന്റെ വാഹനമായ നന്ദിയോടൊപ്പം ഈ പതാകയില്‍ ഉള്ളത്. വെബ്‌സൈറ്റില്‍ പറയുന്നത് പ്രകാരം വിദ്യാഭ്യാസം, ട്രഷറി, വാണിജ്യം തുടങ്ങി നിരവധി സര്‍ക്കാര്‍ വകുപ്പുകളും 'കൈലാസ'യില്‍ ഒരുങ്ങുന്നുണ്ട്. സനാതന ഹിന്ദു ധര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന 'പ്രബുദ്ധമായ നാഗരികത വകുപ്പ്' ആണ് ഇതില്‍ വേറിട്ടുനില്‍ക്കുന്നത്.

ഈ 'രാജ്യത്ത്' ഒരു 'ധാര്‍മിക് ഇക്കോണമി' ഉണ്ടെന്നും ക്രിപ്‌റ്റോകറന്‍സി ഉള്‍പ്പെടെ സ്വീകരിക്കുന്ന ഒരു ഹിന്ദു ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് റിസര്‍വ് ബാങ്ക് ഉണ്ടെന്നും അവകാശപ്പെടുന്നു. വെബ്‌സൈറ്റിന് സ്വന്തമായി പാസ്‌പോര്‍ട്ട് ഉണ്ടെന്നും ഒരാള്‍ക്ക് 'കൈലാസ'യുടെ പൗരനായി അപേക്ഷിക്കാമെന്നും പറയപ്പെടുന്നു.

'പൗരന്മാര്‍ക്ക് കൈലാസ പാസ്‌പോര്‍ട്ട് നല്‍കും, പരമശിവന്റെ കൃപയാല്‍ ഈ പാസ്‌പോര്‍ട്ട് കൈവശമുള്ളയാള്‍ക്ക് പതിനൊന്ന് മാനങ്ങളിലും (റശാലിശെീി)െ കൈലാസ ഉള്‍പ്പെടെ പതിനാല് ലോകങ്ങളിലും സൗജന്യ പ്രവേശനം അനുവദിക്കും,' വെബ്‌സൈറ്റില്‍ പറയുന്നു.

ആത്മീയതയുടെ മറവില്‍ തന്റെ മുന്‍ ശിഷ്യയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവും നിത്യാനന്ദ നേരിടുന്നുണ്ട്. കഴിഞ്ഞ മാസം ഗുജറാത്ത് പൊലീസ് ഇയാളുടെ രണ്ട് സഹായികളെ അറസ്റ്റുചെയ്തു. തട്ടിക്കൊണ്ടുപോകല്‍, തെറ്റായ തടവ്, സ്വമേധയാ ഉപദ്രവിക്കല്‍, സമാധാനം ലംഘിക്കാന്‍ മനഃപൂര്‍വ്വമായ ശ്രമം, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ബാലവേല എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.