കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധിച്ച ജനങ്ങള്‍ മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വൈകുന്നേരം അഞ്ച് ഒഴിഞ്ഞ ട്രെയിനുകള്‍ക്ക് തീയിട്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിക്കുകയും റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. കര്‍ഫ്യൂ ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങിയതിനെത്തുടര്‍ന്ന് അസമില്‍ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ഇന്ന് ഏറെക്കുറെ സമാധാനപരമായി തുടര്‍ന്നു, തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കു ഹ്രസ്വമായ ഇളവ് വരുത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ ഹൗറയിലെ സംക്രയില്‍ റെയില്‍വേ സ്റ്റേഷനിലും പരിസരത്തും നൂറുകണക്കിന് ആളുകള്‍ റോഡുകള്‍ ഉപരോധിക്കുകയും റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തിന്റെ ഒരു ഭാഗം തീയിടുകയും ചെയ്തു. ഏതാനും കടകള്‍ക്കും ഇവര്‍ തീയിട്ടു,
മുര്‍ഷിദാബാദ് ജില്ലയിലെ പോരദംഗ, ജംഗിപൂര്‍, ഫറക്ക സ്റ്റേഷനുകള്‍, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ ബൗറിയ, നല്‍പൂര്‍ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ റെയില്‍വേ ട്രാക്കുകളില്‍ പ്രതിഷേധക്കാര്‍ റെയില്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് സംസ്ഥാന ബസുകള്‍ ഉള്‍പ്പെടെ പതിനഞ്ച് ബസുകള്‍ യാത്രക്കാരെ നിര്‍ബന്ധിച്ച് പുറത്താക്കിയതിനെ ശേഷം പ്രതിഷേധക്കാര്‍ തീയിട്ടു.
വടക്കും തെക്കും ബംഗാളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 34 ബംഗ്ലാദേശിന്റെ അതിര്‍ത്തിയിലുള്ള മുര്‍ഷിദാബാദില്‍ തടഞ്ഞു. ജില്ലയിലെ മറ്റ് നിരവധി റോഡുകളും തടഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്.