പാര്‍ലമെന്ററി വോട്ടില്‍ തോല്‍വി ഏറ്റുവാങ്ങിയ ഐറിഷ് നേതാവ് ലിയോ വരദ്കര്‍ രാജിലെച്ചു. രാജ്യത്തെ ഇനി ആര് നയിക്കുമെന്ന് രണ്ടാഴ്ച മുന്‍പ് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തീരുമാനിക്കാന്‍ കഴിയാതെ വന്നതോടെയാണ് അയര്‍ലണ്ടില്‍ പ്രതിസന്ധി ഉടലെടുത്തത്. ടാവോസീച്ചായി തുടരാനുള്ള വോട്ടില്‍ വരദ്കര്‍ പരാജയപ്പെട്ടതോടെയാണ് രാജിവെച്ചത്.
ഐറിഷ് പ്രസിഡന്റ് മൈക്കേള്‍ ഹിഗ്ഗിന്‍സിന് രാജിക്കത്ത് സമര്‍പ്പിച്ച ഫിന്‍ ഗേല്‍ പാര്‍ട്ടി മേധാവി കെയര്‍ടേക്കര്‍ നേതാവായി തുടരും. തെരഞ്ഞെടുപ്പ് ഫലത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മൂന്ന് പ്രധാന പാര്‍ട്ടികള്‍ തമ്മില്‍ സഖ്യചര്‍ച്ചകളും ഫലം കണ്ടില്ല. ഇതോടെയാണ് വരദ്കര്‍ രാജിവെച്ച് കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയായി തുടരുന്നത്. ഭരണഘടനയ്ക്ക് അനുസൃതമായി പിന്‍ഗാമി വരുന്നത് വരെ ഡ്യൂട്ടികള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഫെബ്രുവരി 8ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന പാര്‍ലമെന്റ് ടാവോസീച്ചിനെ തെരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെട്ടു. നാല് പ്രധാന പാര്‍ട്ടികളുടെയും നോമിനികള്‍ ഈ പദവി നിര്‍വ്വഹിക്കാനുള്ള ഭൂരിപക്ഷം നേടിയില്ല. ഫിന്‍ ഗെയില്‍ നേതാവ് ലിയോ വരദ്കര്‍, ഫിയാന്ന ഫെയില്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍, സിന്‍ ഫിന്‍ നേതാവ് മേരി ലൂ മാക്‌ഡൊണാള്‍ഡ്, ഗ്രീന്‍ പാര്‍ട്ടി നേതാവ് ഈമണ്‍ റയാന്‍ എന്നിവരെയാണ് നോമിനേറ്റ് ചെയ്തത്.
അരാസിലെ പ്രസിഡന്റിന്റെ ഓഫീസില്‍ എത്തിയാണ് വരദ്കര്‍ രാജിവെച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ക്ക് ഒരു സര്‍ക്കാരിനെ തയ്യാറാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്, വരദ്കര്‍ പ്രതികരിച്ചു.