ഗുരുഗ്രാമില്‍ നിന്ന് ബിഹാര്‍ വരെ 1,200 കിലോമീറ്ററോളം അച്ഛനെ പിന്നിലിരുത്തി സൈക്കിളോടിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ്. ട്വിറ്ററിലൂടെയാണ് ഇവാന്‍ക പതിനഞ്ചുകാരിയായ ജ്യോതി കുമാരിക്ക് അഭിനന്ദനമറിയിച്ചത്.
'സഹനശക്തിയും സ്‌നേഹവും നിറഞ്ഞ മനോഹരമായ ഈ സാഹസകൃത്യം ഇന്ത്യന്‍ ജനതയുടെ മനോധര്‍മത്തേയും സൈക്കിളിംഗ് ഫെഡറേഷനേയുമാണ് കീഴടക്കിയിരിക്കുന്നു' എന്ന് ഇവാന്‍ക ട്വീറ്റ് ചെയ്തു.
ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ ഗുരുഗ്രാമില്‍ നിന്നാണ് വയ്യാത്ത അച്ഛനെയും പിന്നിലിരുത്തി ജ്യോതി സൈക്കിള്‍ ചവിട്ടി സ്വന്തം നാടായ ബിഹാറിലെത്തിയത്. അപകടത്തില്‍ പരിക്കു പറ്റി എഴുന്നേറ്റ് നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ജ്യോതിയുടെ അച്ഛന്‍ മോഹന്‍ പാസ്വാന്‍. ഡല്‍ഹിയില്‍ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു മോഹന്‍ അപകടത്തില്‍ പെട്ടത്തിനു പിന്നാലെയാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഓട്ടോ വാടകയ്ക്ക് എടുത്തായിരുന്നു മോഹന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍, ലോക്ക് ഡൗണ്‍ വന്നതിനു പിന്നാലെ ഓട്ടോറിക്ഷയുടെ ഉടമ മോഹനനോട് ഓട്ടോ തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമെന്ന ഘട്ടം വന്നതോടെയാണ് ജ്യോതി എങ്ങനെയും വയ്യാത്ത അച്ഛനെ സ്വന്തം നാട്ടിലേക്ക് കൊണ്ടു വരാന്‍ തീരുമാനിച്ചത്. എന്നാല്‍, ലോക്ക് ഡൗണ്‍ കാലത്ത് എങ്ങനെ 1200 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകുമെന്ന ചോദ്യം ജ്യോതിക്കു മുന്നിലുണ്ടായി. അതിന് ആ പതിനഞ്ചുകാരി കണ്ടെത്തിയ വഴിയായിരുന്നു, കൈയിലുണ്ടായിരുന്ന പണം കൊടുത്ത് ഒരു സൈക്കിള്‍ വാങ്ങുകയെന്നത്. സൈക്കിള്‍ കിട്ടിയ അവള്‍ മറ്റൊന്നും പിന്നെയാലോചിച്ചില്ല, പിന്നിടേണ്ട ദൂരമോ, വഴിയിലെ ബുദ്ധിമുട്ടുകളോ, വിശപ്പോ ദാഹമോ ഒന്നും. ഒടുവില്‍ അവളുടെ നിശ്ചയദാര്‍ഢ്യം വിജയം കാണുകയും ചെയ്തു.
ബിഹാറിലെ ദര്‍ബാംഗ എന്ന പ്രദേശത്തെ വീട്ടിലെത്തിയ ജ്യോതിയേയും മോഹനനെയും നാട്ടുകാര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. നാട്ടിലെത്തിയതിനു പിന്നാലെ അച്ഛനും മകളും ക്വാറന്റീനില്‍ പോയി. യാത്രയിലൂട നീളം വെള്ളം കുടിച്ചാണ് വിശപ്പ് അടക്കിയതെന്നും ചിലര്‍ തങ്ങളുടെ കഷ്ടപ്പാട് കണ്ട് ഭക്ഷണം നല്‍കിയിട്ടുണ്ടെന്നും ജ്യോതി മാധ്യമങ്ങളോടു പറഞ്ഞു.
ജ്യോതിയുടെ സൈക്കിള്‍ യാത്രയുടെ കഥകേട്ട ദേശീയ സൈക്ലിങ് ഫെഡറേഷന്‍ ജ്യോതിയുടെ കായികശേഷിയില്‍ മതിപ്പ് പ്രകടിപ്പിച്ചാണ് അവളെ ട്രയല്‍സിന് ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ദേശീയ സൈക്ലിംഗ് അക്കാദമിയില്‍ വിദഗ്ധ പരിശീലനം നല്‍കുമെന്നാണ് ഫെഡറേഷന്‍ ചെയര്‍മാന്‍ ഓംകോര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്.