CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 28 Seconds Ago
Breaking Now

ഇത് ആന്തരികാവയവങ്ങളെ ബാധിക്കുമെന്ന് ആരും പറഞ്ഞു തന്നില്ലേ?ബ്ലസ്സിക്ക് പൃഥ്വിരാജിന്റെ താരമൂല്യം വിറ്റു തിന്നാല്‍ മതി; വിമര്‍ശനവുമായി സംവിധായകന്‍

ബ്ലെസ്സി ഒരുക്കുന്ന ആടുജീവിതത്തിലെ നജീബ് ആകാന്‍ പൃഥ്വിരാജ് തന്റെ ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിന്റെ ശാരീരിക മാറ്റങ്ങള്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ദോഷമായി മാറ്റുമെന്നും ബ്ലെസ്സി ചെയ്യുന്നത് ദ്രോഹമാണെന്നും വിമര്‍ശിച്ച് സംവിധായകന്‍ ജോണ്‍ഡിറ്റോ രംഗത്ത്.

പ്രിയപ്പെട്ട പൃഥ്വിരാജ്..

ഞാന്‍ ജോണ്‍ഡിറ്റോ. പി.ആര്‍.

ഒരു സിനിമാ പ്രവര്‍ത്തകനും മലയാളം അധ്യാപകനുമാണ്.

രാജുവേട്ടന്‍ എന്ന് സിനിമാക്കാര്‍ വിളിക്കുന്ന അങ്ങ് മലയാള വാണിജ്യസിനിമയുടെ അവിഭാജ്യ ഘടകമാണ്. സംവിധായകന്‍ പ്രൊഡ്യൂസര്‍ എന്ന നിലകളിലൊക്കെയും ചേര്‍ന്ന് കോടികളുടെ വിപണി മൂല്യമുള്ള താരമാണ്. അങ്ങ് ചെന്നു വീണിരിക്കുന്ന; വലിയ അപകടത്തെക്കുറിച്ച് പറയാനാണ് ഈ കത്ത്.

'ആടുജീവിത'മെന്ന സിനിമയാണ് ആ അപകടം.

ബെന്യാമിന്റെ ആടുജീവിതമെന്ന നോവല്‍ സിനിമയാക്കുന്നതിന് സംവിധായകന്‍ ബ്ലെസ്സി സര്‍ തീരുമാനിക്കുന്നത് ശരി. മെലിഞ്ഞുണങ്ങി മരുഭൂമിയിലെ കോലാടിനെപ്പോലെയായി പൃഥ്വിരാജ് അഭിനയിക്കണമെന്നും അതിനായി സ്വന്തം ശരീരഭാരം അപകടകരമായ രീതിയില്‍ കുറക്കണമെന്നും ശഠിച്ചപ്പോള്‍

അതിന് വഴങ്ങിക്കൊടുത്തത് ആത്മഹത്യാപരമാണ്. അഭിനയിച്ച് നല്ല നടനെന്ന് തെളിയിക്കുവാനാണ് ചെയ്തതെങ്കിലും പൃഥ്വിരാജ്, 'ശരീരമാദ്യം ഖലുധര്‍മ്മസാധനം' എന്നത് മറന്നു പോയി.

സാധാരണ ഒരു നോവല്‍ ആണത്. അത് സിനിമയാക്കിയാല്‍ കലാപരമായ ഒരുന്നതിയോ പ്രമേയപരമായ മേന്മയോ അതില്‍ സാധ്യമല്ല. അതായത് ഇത്തരം ഒരു സാദാ ഫിക്ഷന്‍ പൃഥ്വിരാജ് മരിച്ച് അഭിനയിച്ചാലും ഒരു പരിധി വരെ മാത്രമേ പോകൂ എന്നര്‍ത്ഥം. എന്നാല്‍

നഷ്ടപ്പെടുന്നതോ വലിയ ഒരു നടന്റെ പ്രധാന ഗുണമായ ശരീരമാണ്.

ഇത്രയധികം മെലിയുന്നത് ആന്തരികാവയവങ്ങളെ ബാധിക്കുമെന്ന് ആരും പറഞ്ഞു തന്നില്ലേ?ബ്ലസ്സിക്ക് തന്റെ മേന്മ മാത്രം മതി. കച്ചവടം മാത്രം മതി.രാജുവേട്ടന്റെ താരമൂല്യം മാത്രം വിറ്റുതിന്നാല്‍ മതി. അല്ലെങ്കില്‍ അഭിനയിക്കാനറിയാവുന്ന ഒരു മെലിഞ്ഞ ചെറുപ്പക്കാരനെ നജീബാക്കിയാല്‍ പോരായിരുന്നോ?

സംവിധായകന്‍ ബ്ലസ്സി ചെയ്യുന്നത് ദ്രോഹമാണ്.പൃഥ്വിരാജിന്റെ അവസാനത്തെ സിനിമയല്ല ആടുജീവിതം.

പ്രിയപ്പെട്ട പൃഥ്വിരാജ്,

അങ്ങയുടെ ശരീരം ചീത്തയായാല്‍;ആരോഗ്യം ക്ഷയിച്ചാല്‍

നഷ്ടം അങ്ങയുടെ കുടുംബത്തിനും അങ്ങയെ ഇഷ്ടപ്പെടുന്ന അനേകര്‍ക്കും അങ്ങേയ്ക്കും മാത്രമാണ്.

ജോര്‍ദ്ദാനില്‍ 2 മാസം കഴിഞ്ഞ് അതേ മെലിഞ്ഞ അവസ്ഥയില്‍ ഇപ്പോള്‍ നാട്ടിലെത്തിയിരിക്കുന്നു. ബാക്കി ആടുജീവിതം സിനിമ സഹാറാ മരുഭൂമിയില്‍ വച്ചെടുക്കുമെന്നും ബ്ലെസ്സി പറയുന്നു. അത്രയും മാസങ്ങള്‍ അങ്ങ് ഈ ശരീരസ്ഥിതി നിലനിര്‍ത്താന്‍ ശ്രമിച്ചാല്‍ താങ്കള്‍ വലിയ അപകടത്തിലേക്ക് വീഴും.

ചിലര്‍ കണ്ണീര്‍ പൊഴിക്കും.

ചിലര്‍ ചിരിക്കും.

ബുദ്ധിമാനായ അങ്ങ് ഉചിതമായ തീരുമാനമെടുക്കുക.

പ്രാണനാശത്തെക്കാള്‍ വലുതല്ല ധനനാശം.

സസ്‌നേഹം

സിനിമാ കുടുംബത്തിലെ

ഒരു സഹോദരന്‍..

 

 




കൂടുതല്‍വാര്‍ത്തകള്‍.