CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 14 Minutes 6 Seconds Ago
Breaking Now

ഞാന്‍ കണ്ട പിണറായി,എഴുപത്തഞ്ചിന്റ്‌റെ നിറവില്‍: ആശംസകളുമായി എം എ നിഷാദ്

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ എം എ നിഷാദ്.  ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് എഴുപത്തഞ്ചാം പിറന്നാളിന് ആശംസകള്‍ നേര്‍ന്നത്.

ഞാന്‍ കണ്ട പിണറായി,എഴുപത്തഞ്ചിന്റ്‌റെ നിറവില്‍…

മേയ് മാസം, ജന്മ ദിനങ്ങളുടെ മാസമാണെന്ന് പറയാതെ വയ്യ..ഒരുപക്ഷെ,കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളും ജനിച്ചത്,റിക്കോര്‍ഡുകളിലെങ്കിലും ഈ മാസത്തിലാണ്…

മേയ് 24,കേരളത്തിന്റ്‌റെ നായകന്‍,സ: പിണറായി വിജയന്‍,ജനിച്ച ദിവസമാണ്.

1944 കണ്ണൂര്‍ ജില്ലയിലെ പിണറായില്‍,മുണ്ടയില്‍ കോരന്റ്‌റേയും,കല്ല്യാണിയുടെയും,പതിനാലാമത്തെ മകനായി ജനനം.

ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍കാഴ്ചകളിലൂടെ,സഞ്ചരിച്ച്,പ്രതിസന്ധികള്‍ സധൈര്യം തരണം ചെയ്ത്,എഴുപത്താറിന്റ്‌റെ ചുറുചുറുക്കില്‍ ആത്മവിശ്വാസത്തോടേയും,ചങ്കുറപ്പോടെയും,നമ്മേ നയിക്കുന്ന പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി ഓരോ കേരളീയന്റ്‌റേയും അഭിമാനമാണ്…(രാഷ്ട്രീയ എതിരാളികള്‍പോലും മനസ്സാലെ സമ്മതിക്കുന്ന കാര്യം )

അദ്ദേഹത്തിന്റ്‌റെ പിറന്നാള്‍ ദിനത്തില്‍,ശ്രീ പിണറായി വിജയനെ ഞാന്‍ ആദ്യമായി കണ്ട നാള്‍ മുതല്‍ ഇന്ന് ഈ കുറിപ്പെഴുതുന്നത് വരെയുളള,ഓര്‍മ്മകളും,കൊച്ചനുഭവങ്ങളും,കുറിക്കാന്‍ ആഗ്രഹിക്കുന്നു…

മാര്‍ ഇവാനിയോസിലെ പ്രീഡിഗ്രി കാലം,അതെ അന്നൊരുനാളിലാണ് ഞാന്‍ പിണറായിയേ ആദ്യമായി കാണുന്നത്,തിരുവനന്തപുരത്ത് പി എം ജി ജംങ്ങ്ഷനിലുളള സ്റ്റുഡന്‍സ് സെന്റ്‌ററില്‍ വെച്ച്…ഞാനും,സുഹൃത്തുക്കളായ പ്രിയദര്‍ശന്‍ തമ്പിയും,ഫൈസും ഒപ്പമാണ്,സ: ഇ എം എസ്സിന്റ്‌റെ പ്രഭാഷണം കേല്‍ക്കാന്‍ സ്റ്റുഡന്‍സ് സെന്റ്‌ററില്‍ പോയത്.അന്ന് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സന്‍ സ:സുകന്യയായിരുന്നു.ഇ എം എസ്സ് വരുന്നതിന് തൊട്ട് മുമ്പ് ഒരമ്പാസിഡര്‍ കാറില്‍ ഒരാള്‍ വന്നിറങ്ങി.കാറില്‍ നിന്നിറങ്ങിയ ആളെ കണ്ട്,അവിടെ കൂടിയിരുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാവരും,നിശബ്ദരായി അച്ചടക്കത്തോടെ നില്‍ക്കുന്ന കണ്ടപ്പോള്‍,തമ്പി ശബ്ദം താഴ്ത്തി പറഞ്ഞു 'പിണറായി വിജയന്‍'..സാമാന്യം നല്ല പുകവലിക്കാരനായിരുന്ന ഞാന്‍,എന്റ്‌റെ കയ്യിലിരുന്നെരിഞ്ഞ സിഗററ്റ് താഴെയിട്ട് കെടുത്തി..പിണറായിക്ക് അഭിവാദ്യം വിളിച്ച,സഖാക്കളെ ഒരു കൈയുയര്‍ത്തി അദ്ദേഹം വിലക്കി.ഗൗരവം ഒട്ടും കുറക്കാതെ അദ്ദേഹം വേദിയിലേക്ക് കയറി.അധികം താമസ്സിയാതെ അവിടെയെത്തിയ ഇ എം എസ്സിനെ ആദരവോടെ പുഞ്ചിരിച്ച് കൊണ്ട് സ്വീകരിക്കുന്ന പിണറായിയേയാണ് പിന്നെ ഞാന്‍ കണ്ടത്.ഇം എം എസ്സിന്റ്‌റെ പ്രഭാഷണത്തിന് ശേഷം,ചുരുങ്ങിയ ചില വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ച പിണറായി കാറില്‍ കയറാന്‍ നേരം ഭാരവാഹികളോട് ഒറ്റ വാക്കില്‍ പറഞ്ഞു 'നന്നായി'..

രാഷ്ട്രീയനേതാക്കന്മാരില്‍ എന്ത് കൊണ്ടാണ് പിണറായി വിജയന്‍ വ്യത്യസ്തനാകുന്നതെന്ന്,അന്നുമുതല്‍ അദ്ദേഹത്തെ സസൂക്ഷമം നിരീക്ഷിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയത് പറയുന്നത് പ്രവര്‍ത്തിക്കുകയും,പ്രവര്‍ത്തിക്കുന്നത് മാത്രം പറയുകയും ചെയ്യുന്ന സവിശേഷമായ വ്യക്തിത്വത്തിന്റ്‌റെ ഉടമ.

കാലം വീണ്ടും കടന്ന് പോയി…

പിണറായി വിജയനെ ഞാന്‍ കാണുന്ന രണ്ടാമത്തെ കാഴ്ച്ച..അത് കുറച്ചും കൂടി അടുത്ത് കണ്ടത്..

1996 നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിക്കുന്ന കാലം..എഞ്ചിനിയറിംഗ് പഠനമൊക്കെ കഴിഞ്ഞ്,ഞാനും എന്റ്‌റെ കുടുംബ സുഹൃത്തായ വിജയകുമാറും കൂടി ഒരു അലൂമിനിയം കേബിള്‍ കണ്ക്ടറുടെ ഒരു വ്യവസായം ആരംഭിച്ചിരുന്നു.വൈദ്യുതി വകുപ്പിനായിരുന്നു ഞങ്ങള്‍ കേബിള്‍ വിതരണം ചെയ്തത്…അതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനാണ്,മന്ത്രിയായ പിണറായിയേ കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചത്..എറണാകുളം ജില്ലാ സെക്രട്ടറി സ: എ പി വര്‍ക്കിയുടെ കത്തുമായി സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്‌ളോക്കിലുളള മന്ത്രിയുടെ ഓഫീസിലെത്തി.അധികം താമസ്സിക്കാതെ ഞങ്ങളെ അകത്തേക്ക് വിളിച്ചു.ആരവങ്ങളും ബഹളങ്ങളുമൊന്നുമില്ലാതെ,ശാന്തമായ ഒരിടം അങ്ങനെയാണെനിക്ക് തോന്നിയത്.മന്ത്രി പിണറായി ഏതോ പരിപാടിക്ക് പോകാനിറങ്ങുന്ന തിരക്കിലുമായിരുന്നു.എന്റ്‌റെ കൈയ്യിലിരുന്ന കത്ത് മേടിച്ച് പി എയെ ഏല്‍പ്പിച്ചു…അപേക്ഷ ഒന്നോടിച്ച് വായിച്ചു,പ്രൈവറ്റ് സെക്രട്ടറിയേ അതേല്‍പ്പിച്ചു..പരിശാധിക്കട്ടെ എന്ന് മാത്രം പറഞ്ഞു..അദ്ദേഹം പുറത്തേക്കിറങ്ങി..ഞാനും കൂടെ അദ്ദേഹത്തോടൊപ്പം ലിഫ്റ്റില്‍ കയറി…എനിക്ക് അദ്ദേഹത്തിന്റ്‌റെ മറുപടിയില്‍ അത്ര തൃപ്തി വരാത്തത് കൊണ്ട്,പിന്നെയും എന്റ്‌റെ പ്രശ്‌നങ്ങള്‍ പറയാന്‍ തുനിഞ്ഞു…ലിഫ്റ്റിറങ്ങി കാറില്‍ കയറിയ അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു..ഇങ്ങള് തന്നത് ഒന്ന് പരിശോധിക്കട്ടെ..ശരി …….അതും പറഞ്ഞ് അദ്ദേഹം കാറില്‍ കയറി പോയി..ഞാന്‍ ആകെ നിരാശനായി…തിരിച്ച് എറണാകുളത്തേക്ക് മടങ്ങി..ഒരാഴ്ച്ച കഴിഞ്ഞ് വൈദ്യുതി ബോര്‍ഡില്‍ നിന്നും എനിക്കൊരു കത്ത് വന്നു ,ഞങ്ങളുടെ ആവശ്യം അംഗീകരിച്ചു എന്നറിയിച്ച് കൊണ്ടായിരുന്നു ആ കത്ത്…അതാണ് പിണറായിയുടെ രീതി..അതിന്നും തുടരുന്നു…കാരണം നാട്യങ്ങളില്ലാത്ത ഒരു മനുഷ്യനും നേതാവുമാണദ്ദേഹം…

പിന്നീട് പലവട്ടം ഞാനദ്ദേഹത്തെ കണ്ടിട്ടുണ്ട്..

കാലം എന്നെ ഒരു സിനിമാ സംവിധായകനാക്കിയപ്പോള്‍,എന്റ്‌റെ സിനിമ 'കിണറിന്റ്‌റ'ചടങ്ങ് ഉത്ഘാടണം ചെയ്യാന്‍,മുഖ്യമന്ത്രി പിണറായി എത്തുമ്പോള്‍,ഒരുപാട് അടുത്ത് നിന്ന് അദ്ദേഹത്തെ കാണാനും മനസ്സിലാക്കാനും സാധിച്ചു…ആദ്യമായി ഒരു പുസ്തകമെഴുതിയപ്പോള്‍,അദ്ദേഹത്തിനത് സമ്മാനിച്ചപ്പോള്‍,സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിന്റ്‌റെ കയ്യില്‍ നിന്ന് വാങ്ങുമ്പോള്‍ എല്ലാം,എനിക്ക് അഭിമാനമാണ് തോന്നിയിട്ടുളളത്…

പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു നാടിനേയും ജനതേയും എങ്ങനെ ചേര്‍ത്ത് പിടിക്കാം എന്ന് കാണിച്ച് തന്ന കേരളത്തിലേ ഏക ഭരണാധികാരിയാണ് പിണറായി…

മാധ്യമങ്ങളുടെ പരിലാളനങ്ങള്‍ ഏറ്റ് വാങ്ങാതെ,ശത്രുക്കളുടെ നിരന്തരാക്രമണത്തെ ഒട്ടും കൂസാതെ പതറാതെ ഒരു പാര്‍ട്ടിയേയും,മുന്നണിയേയും മുന്നില്‍ നിന്ന് നയിക്കുന്ന പിണറായി വിജയനെ,വിമര്‍ശകര്‍ പോലും അവരുടെ അച്ച് നിരത്തി എഴുതി 'മിന്നല്‍ പിണറായി'

രണ്ട് പ്രളയത്തിലും,മഹാവ്യാധികളിലും പെട്ട് നമ്മുടെ നാട്,ദുരന്തങ്ങള്‍ ഏറ്റ് വാങ്ങുമ്പോഴും,നമ്മെ ആശ്വാസത്തിന്റ്‌റെ തീരത്തെത്തിക്കാന്‍ ഈ മനുഷ്യനുണ്ടെന്ന ഒരു വിശ്വാസം അതാണ് ഈ നാട്ടിലെ ജനങ്ങളുടെ ആശ്വാസം…

ഒരു കമ്മൃുണിസ്റ്റ്കാരന്,ജന്മദിനങ്ങള്‍ ആഘോഷിക്കാനൊന്നും നേരമില്ല..അത്തരം കാര്യങ്ങളില്‍ വിമുഖതയുളളവരുമാണ്….

ആഘോഷമില്ലെങ്കിലും,ഞങ്ങള്‍ മലയാളികള്‍ക്ക് ആശംസിക്കാമല്ലോ..നിങ്ങള്‍ക്കല്ലാതെ പിന്നെ ആര്‍ക്കാണ് സഖാവേ ഞങ്ങള്‍ ആശംസകള്‍ നേരേണ്ടത്…

കേരളത്തിന്റ്‌റെ ജനനായകന്‍,ഞാന്‍ കണ്ട ശ്രീ പിണറായി വിജയന് ഹൃദയത്തില്‍ തൊട്ട് ജന്മദിനാശംസകള്‍ നേരുന്നു…

ലാല്‍ സലാം!!!

 




കൂടുതല്‍വാര്‍ത്തകള്‍.