2010-ല്‍ സൗത്ത് ആഫ്രിക്കയില്‍ ഹണിമൂണിന് ഇടയില്‍ കൊല്ലപ്പെട്ട ആനി ദിവാനിയുടെ കുടുംബത്തെ ഞെട്ടിച്ച് കൊലപാതകികളില്‍ ഒരാള്‍ ശിക്ഷ പൂര്‍ത്തിയാക്കാതെ ജയില്‍മോചിതനാകുന്നു. കൊലക്കുറ്റത്തിന് അകത്തായ മൂന്ന് പേരില്‍ ഒരാളായ ടാക്‌സി ഡ്രൈവര്‍ സോളാ ടോങ്കോയാണ് നേരത്തെ പുറത്തിറങ്ങുന്നത്.
കൊലപാതകത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ ഇയാള്‍ക്ക് 18 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്. എന്നാല്‍ പകുതി ശിക്ഷ മാത്രം അനുഭവിച്ച് ജൂലൈ 28ന് ടോങ്കോ സ്വതന്ത്രനാകുമെന്നാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥത്തില്‍ 25 വര്‍ഷത്തെ ശിക്ഷയാണ് പ്രതിക്ക് വിധിച്ചിരുന്നത്. ഇയാള്‍ നല്‍കിയ തെളിവ് മറ്റ് രണ്ട് പ്രതികളെ കൂടി പിടികൂടാന്‍ സഹായിച്ചതിന്റെ പേരിലാണ് ശിക്ഷ 18 വര്‍ഷമാക്കി കുറച്ചത്.
ആനിയുടെ ഭര്‍ത്താവും, ബ്രിസ്റ്റോളിലെ കോടീശ്വര ബിസിനസ്സുകാരനുമായ 40-കാരന്‍ ഷ്രിയന്‍ ദിവാനി കൊലപാതകം നടത്താന്‍ 1400 പൗണ്ട് തനിക്ക് നല്‍കിയെന്ന് ടോങ്കോ ആരോപിച്ചിരുന്നു. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് വാദിച്ച ഷ്രിയനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ടോങ്കോയുടെ ടാക്‌സിയില്‍ യാത്ര ചെയ്യവെയാണ് ആനിയെ വെടിവെച്ച് കൊന്നത്.
ആനിയെ കൊല്ലാന്‍ ആളുകളെ ഏര്‍പ്പാടാക്കുകയും, വഴിയൊരുക്കുകയും ചെയ്ത പ്രതിയാണ് ഏറ്റവും വലിയ കുറ്റക്കാരനെന്ന് പിതാവ് വിനോദ് ഹിന്ദിച പറഞ്ഞു. ഇയാളെ ജയിലില്‍ നിന്ന് വിട്ടയയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആനിയുടെ ഭര്‍ത്താവ് ഇപ്പോള്‍ ഒരു പുരുഷ ഫോട്ടോഗ്രാഫറുമായി ബന്ധത്തിലായി ലണ്ടനിലാണ് താമസം.