ഷ്രോപ്ഷയര്‍, സ്വിന്‍ഡണ്‍, നോര്‍ത്ത് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ കൊറോണാവൈറസ് കേസുകള്‍ കുതിച്ചുയരുന്നതായി സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍. ഷ്രോപ്ഷയറില്‍ ഈയാഴ്ച 280 ശതമാനം വര്‍ദ്ധനവാണ് പോസിറ്റീവ് കേസുകളില്‍ രേഖപ്പെടുത്തിയത്. സ്വിന്‍ഡണില്‍ ഒരാഴ്ചയ്ക്കിടെ 225 ശതമാനം വര്‍ദ്ധനവാണ് കേസുകളില്‍ സംഭവിച്ചിരിക്കുന്നത്. നോര്‍ത്ത് യോര്‍ക്ക്ഷയറിലും കേസുകളില്‍ 200 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. കൊറോണാവൈറസ് വാച്ച് ലിസ്റ്റില്‍ ആറ് മേഖലകളാണ് പതിഞ്ഞിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
26 ഹോട്ട്‌സ്‌പോട്ടുകളാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നിലവില്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതില്‍ ലോക്ക്ഡൗണിലായ ലെസ്റ്ററും, സമീപപ്രദേശമായ ഓഡ്ബി & വിഗ്സ്റ്റണ്‍ ഡിസ്ട്രിക്ടും ഉള്‍പ്പെടും. ലൂട്ടണിലെ കേസുകളും നിരീക്ഷിച്ച് വരികയാണ്. കംബ്രിയയിലെ ഈഡന്‍, മിഡ്‌ലാന്‍ഡ്‌സിലെ സാന്‍ഡ്‌വെല്‍, നോര്‍ത്താംപ്ടണ്‍, പീറ്റര്‍ബറോ, റോത്തര്‍ഹാം, വേക്ക്ഫീല്‍ഡ് എന്നിവിടങ്ങളിലാണ് കൊറോണാവൈറസ് നിയന്ത്രിക്കാനുള്ള കര്‍ശന നടപടികള്‍ക്ക് സാധ്യത നിലനില്‍ക്കുന്നത്.
ഇന്‍ഫെക്ഷന്‍ നിരക്ക് വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ആകെ കേസുകള്‍ നോക്കിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്നതിനാല്‍ ലെസ്റ്റര്‍ മോഡല്‍ വിലക്ക് അനിവാര്യമായി വന്നേക്കില്ല. പ്രതിദിന വൈറസ് കേസുകള്‍ 880-ലേക്ക് കുതിച്ചതോടെ ലോക്കല്‍ ലോക്ക്ഡൗണുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന ആശങ്കയാണ് ഉയരുന്നത്. ഒരു ഘട്ടത്തില്‍ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞതിന്റെ ആശ്വാസത്തിലേക്ക് നീങ്ങിയ ശേഷമാണ് ബ്രിട്ടനില്‍ പോസിറ്റീവ് കേസുകള്‍ വീണ്ടും ഉയരുന്നത്. 120 പേരുടെ മരണമാണ് യുകെ ഒടുവിലായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ മരണസംഖ്യ 46,119-ലെത്തി.
സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ മേഖലകള്‍ തമ്മിലുള്ള യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. ദേശീയ ലോക്ക്ഡൗണിന് മുന്‍പ് മാര്‍ച്ചില്‍ ബ്രിട്ടന്‍ ഈ രീതി സ്വീകരിച്ചിരുന്നു. ഇന്‍ഫെക്ഷന്‍ നിരക്ക് കൂടുന്നത് ഗുരുതരമായി കണക്കാക്കാനും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ ക്ഷണിച്ച് വരുത്തരുതെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്.