ഭാര്യ ഇമ്മാനുവല്‍ പ്രസവിക്കുന്ന കുഞ്ഞിന്റെ ആദ്യ ഷോട്ടുകള്‍ ക്യാമറയില്‍ പകര്‍ത്താനാണ് എഡ്മണ്ട് ഖ്‌നെയ്‌സര്‍ ലേബര്‍ റൂമില്‍ എത്തിയത്. എന്നാല്‍ എഡ്മണ്ട് പകര്‍ത്തിയത് ലെബനണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനങ്ങളുടെ ദൃശ്യങ്ങളാണ്. 28-കാരിയായ ഭാര്യ ആശുപത്രി കിടക്കയില്‍ ഉള്ളപ്പോഴാണ് ജനല്‍ച്ചില്ലുകള്‍ തകര്‍ന്ന് തെളിച്ചത്.
'മരണത്തെ ഞാന്‍ കണ്‍മുന്നില്‍ കണ്ടു, എല്ലാം കഴിഞ്ഞെന്ന് ഭയപ്പെട്ടു. സീലിംഗ് തകര്‍ന്നുവീഴുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നു', ഇമ്മാനുവല്‍ പറയുന്നു. ആഗസ്റ്റ് 4ന് നടന്ന സ്‌ഫോടനത്തില്‍ 170-ലേറെ പേരാണ് കൊല്ലപ്പെട്ടത്, 6000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
രക്തവും, പൊട്ടിത്തെറിച്ച ചില്ലും മാറ്റി ഇമ്മാനുവലിനെ മെഡിക്കല്‍ ജീവനക്കാര്‍ കോറിഡോറിലേക്ക് നീക്കി. ബോധംമറയുമെന്ന് തോന്നുമ്പോഴും കുഞ്ഞിനെ ഈ ലോകത്തേക്ക് വരവേല്‍ക്കാന്‍ ശക്തി വേണമെന്ന് അമ്മ ചിന്തിച്ചു. സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റല്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോ. സ്‌റ്റെഫാനി യാക്കൂബ് പരുക്കേറ്റ നഴ്‌സിനെ നോക്കാന്‍ ഇടയ്ക്ക് പുറത്തേക്ക് പോയി.
എന്നാല്‍ നഴ്‌സ് മരിച്ചതായി കണ്ടതോടെ ഇമ്മാനുവലിന് അരികിലേക്ക് ഓടിയെത്തി. വൈദ്യുതി ഇല്ലാത്ത അവസ്ഥയില്‍ മൊബൈല്‍ ഫോണ്‍ വെളിച്ചത്തിലാണ് കുഞ്ഞ് ജോര്‍ജ്ജ് ഈ ലോകത്തേക്ക് എത്തിയത്. കുഞ്ഞുമായി അപരിചിതരുടെ കാറില്‍ മറ്റൊരു ആശുപത്രിയില്‍ എത്തിയ ശേഷമാണ് കുളിപ്പിക്കലും, വൃത്തിയാക്കലും പോലും നടന്നത്.
ഇരുട്ടിലെ വെളിച്ചമാണ് ജോര്‍ജ്ജെന്ന് പിതാവ് എഡ്മണ്ട് പറയുന്നു. 17 പേരാണ് ആശുപത്രിയില്‍ കൊല്ലപ്പെട്ടത്.