ലോക്ക്ഡൗണ്‍ കാലത്ത് സ്‌കൂള്‍ ലാപ്‌ടോപ്പില്‍ ഭീകരമായ ബുള്ളിയിംഗിന് ഇരയായതോടെ ആത്മഹത്യ ചെയ്ത 12 വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. നോര്‍ത്തംബര്‍ലാന്‍ഡ് ക്രാംലിംഗ്ടണില്‍ നിന്നുള്ള ചാര്‍ലി പാറ്റേഴ്‌സനെയാണ് ഒക്ടോബര്‍ 1ന് മരിച്ച നിലയില്‍ കണ്ടെത്തി. ക്ലാസ്മുറിയിലും, ഓണ്‍ലൈനിലും മകള്‍ക്ക് നേരെ പരിഹാസം ഉണ്ടായെന്നാണ് മനസ്സ് തകര്‍ന്ന പിതാവ് വ്യക്തമാക്കുന്നത്.
നവംബറില്‍ ജീവനെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ മാര്‍ച്ചില്‍ പെണ്‍കുട്ടി വീണ്ടും ശ്രമം നടത്തി. മകള്‍ നേരിടുന്ന അക്രമം ഒഴിവാക്കായി കൈയില്‍ നിന്നും ഫോണ്‍ അമ്മ ജേയ് മാറ്റിവെച്ചു. പക്ഷെ ലോക്ക്ഡൗണ്‍ സമയത്ത് സ്‌കൂള്‍ പഠനത്തിനായി ലാപ്‌ടോപ്പ് ഉപയോഗിക്കേണ്ടി വന്നതോടെ സഹപാഠികളുടെ ക്രൂരത ആ വഴിക്കായി. 15 പേരെ സാക്ഷിയാക്കി ചാര്‍ലിയുടെ സംസ്‌കാരം വൈറ്റ്‌ലേ ബേ ക്രിമേറ്റോറിയത്തില്‍ നടന്നു.
മകള്‍ മുറിവേല്‍ക്കാത്ത, ആരെയും ഭയക്കേണ്ടാത്ത ലോകത്തേക്ക് യാത്രയായെന്നാണ് അമ്മയുടെ പ്രതികരണം. മാനസിക ആരോഗ്യത്തില്‍ ബുദ്ധിമുട്ട് നേരിട്ടതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പ്രൊഫഷണലുകളുടെ സഹായം തേടിയിരുന്നു. സ്‌കൂള്‍ ജീവിതം അസഹനീയമായതോടെ ഈ ആവശ്യം ഉന്നയിച്ചെങ്കിലും മൂന്ന് വര്‍ഷമെങ്കിലും വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കാനാണ് അധികൃതര്‍ മറുപടി നല്‍കിയത്.
മകളെ രക്ഷിക്കേണ്ടതിന് പകരം സര്‍വ്വീസ് യാതൊരു സഹായവും നല്‍കിയില്ലെന്ന് കുടുംബം പറഞ്ഞു. കുട്ടികളുടെ മാനസിക ആരോഗ്യ സഹായത്തില്‍ വ്യക്തമായ മാറ്റം വരുത്താനായി പോരാടുകയാണ് ചാര്‍ലിയുടെ പിതാവ് പോളും, സഹോദരങ്ങളും.