CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 29 Minutes 35 Seconds Ago
Breaking Now

5 മാസം ഗര്‍ഭിണിയായിരിക്കവെ ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്ന് മെഗാന്‍; കെയ്റ്റ് കരയിച്ചു, ആര്‍ച്ചിയെ രാജകുമാരനാക്കാന്‍ രാജകുടുംബം വിസമ്മതിച്ചത് കുഞ്ഞ് എത്രത്തോളം 'കറുത്തിരിക്കുമെന്ന' ആശങ്കയില്‍; വെടിക്കെട്ട് വെളിപ്പെടുത്തലുകളുമായി ഹാരി-മെഗാന്‍ അഭിമുഖം യുഎസില്‍ സംപ്രേക്ഷണം ചെയ്തു

ഇനി ഈ നുണകള്‍ കേട്ട് നിശബ്ദമായി ഇരിക്കാന്‍ തയ്യാറല്ലെന്ന് ഹാരിയും, മെഗാനും കൂട്ടിച്ചേര്‍ത്തു

ഒടുവില്‍ ഏറെ കാത്തിരുന്ന് ചര്‍ച്ച ചെയ്ത ആ അഭിമുഖം യുഎസില്‍ സംപ്രേക്ഷണം ചെയ്തു. ഒപ്രാ വിന്‍ഫ്രേയ്ക്ക് മുന്നില്‍ കരഞ്ഞ് കൊണ്ടാണ് ബ്രിട്ടീഷ് രാജകുടുംബത്തില്‍ തനിക്ക് നേരിട്ട അനുഭവങ്ങളെ കുറിച്ച് മെഗാന്‍ മാര്‍ക്കിള്‍ വെളിപ്പെടുത്തിയത്. ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നിയെന്നും, ഇനി ജീവിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹാരിയോട് പറഞ്ഞതായും ഞെട്ടിക്കുന്ന സിബിഎസ് അഭിമുഖത്തില്‍ മെഗാന്‍ വെളിപ്പെടുത്തി. കൂടാതെ വയറ്റിലുള്ള കുഞ്ഞ് പെണ്‍കുഞ്ഞാണെന്നും ദമ്പതികള്‍ വ്യക്തമാക്കി. 

വിന്‍ഡ്‌സര്‍ കാസിലില്‍ ആത്മഹത്യാ ചിന്തകളുമായി ജീവിക്കുമ്പോള്‍ ഭര്‍ത്താവ് ഹാരിയാണ് തന്നെ പരിപാലിച്ചതെന്ന് സസെക്‌സ് ഡച്ചസ് വെളിപ്പെടുത്തി. രാജകുടുംബത്തില്‍ നിലനില്‍ക്കുന്ന വംശീയമായ ചിന്തകളെ കുറിച്ചും മെഗാന്‍ സംസാരിച്ചു. ഹാരിയുമായുള്ള വിവാഹത്തിന് മുന്‍പ് ഫ്‌ളവര്‍ ഗേള്‍സിന്റെ വസ്ത്രം സംബന്ധിച്ചുള്ള തര്‍ക്കത്തിന്റെ പേരില്‍ കെയ്റ്റ് മിഡില്‍ടണ്‍ തന്നെ കരയിച്ചെന്നും മെഗാന്‍ വെളിപ്പെടുത്തി. 'ജീവിതം മതിയായെന്ന് തോന്നിയ സമയമായിരുന്നു അത്. പക്ഷെ സഹായം തേടുന്നത് സ്ഥാപനത്തിന് ഗുണമാകില്ലെന്നായിരുന്നു ഉപദേശം. ഭര്‍ത്താവിന്റെ ചുമലില്‍ കൂടുതല്‍ ഭാരം ഇടാന്‍ താല്‍പര്യമുണ്ടായില്ല', മെഗാന്‍ പറഞ്ഞു. 

ആര്‍ച്ചി പിറക്കുന്നതിന് മുന്‍പ് കുഞ്ഞിന്റെ തൊലി എത്രത്തോളം കറുത്തിരിക്കുമെന്നാണ് രാജകുടുംബം ആശങ്കപ്പെട്ടതെന്നും അഭിമുഖത്തില്‍ അവര്‍ കുറ്റപ്പെടുത്തി. താന്‍ വിഭിന്ന വംശത്തില്‍ നിന്നുള്ള മാതാപിതാക്കള്‍ക്ക് പിറന്നതും, ഹാരി വെള്ളക്കാരനുമായതിനാല്‍ കുഞ്ഞിന്റെ നിറമായിരുന്നു ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതിന് പുറമെ അധികൃതര്‍ ആര്‍ച്ചിയ്ക്ക് രാജകുമാരന്‍ പദവി നിഷേധിച്ചത് വേദനയായി. കൂടാതെ 24 മണിക്കൂര്‍ സുരക്ഷ ഒരുക്കാനും ബക്കിംഗ്ഹാം കൊട്ടാരം പരാജയപ്പെട്ടെന്നും മെഗാന്‍ പറയുന്നു. 

ആര്‍ച്ചിയുടെ തൊലിയുടെ നിറത്തിന്റെ പേരില്‍ സംസാരമുണ്ടായ രാജകുടുംബാംഗം ആരെന്ന് പറയാന്‍ മെഗാന്‍ വിസമ്മതിച്ചു. ഇത് ആ വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ഇവര്‍ കാരണം പറഞ്ഞത്. വിവാഹത്തിന് മുന്‍പ് കെയ്റ്റ് തന്നെ കരയിച്ചിട്ടും തൊട്ടടുത്ത ദിവസം ചൂട് വാര്‍ത്ത വന്നത് മെഗാന്‍ കെയ്റ്റിനെ കരയിച്ചുവെന്ന തരത്തിലാണ്. നേര്‍വിപരീതമാണ് സംഭവിച്ചത്. ഇതിന് ക്ഷമ ചോദിച്ച് കെയ്റ്റ് പൂക്കളും, ഒരു കുറിപ്പും നല്‍കിയെന്ന് മെഗാന്‍ വ്യക്തമാക്കി. 

രാജകുടുംബം തന്നെ സംരക്ഷിക്കുമെന്ന വാക്കാണ് നല്‍കിയത്. എന്നാല്‍ മാധ്യമങ്ങളില്‍ ദിവസേന നിറയുന്ന വാര്‍ത്തകളെ കുറിച്ച് സുഹൃത്തുക്കള്‍ വിളിച്ച് ചോദിക്കും. അവരോടും താന്‍ സംരക്ഷിക്കപ്പെടുമെന്നാണ് മറുപടി നല്‍കിയത്. പക്ഷെ മറ്റ് രാജകുടുംബാംഗങ്ങളെ സംരക്ഷിക്കാന്‍ നുണകള്‍ പറയാന്‍ പോലും അധികൃതര്‍ തയ്യാറായി. സത്യം പറഞ്ഞ് തന്നെയും, ഭര്‍ത്താവിനെയും സംരക്ഷിക്കാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല, മെഗാന്‍ കുറ്റപ്പെടുത്തി. 

എന്നാല്‍ ഇനി ഈ നുണകള്‍ കേട്ട് നിശബ്ദമായി ഇരിക്കാന്‍ തയ്യാറല്ലെന്ന് ഹാരിയും, മെഗാനും കൂട്ടിച്ചേര്‍ത്തു. യുഎസില്‍ പത്ത് മില്ല്യണ്‍ പേരെങ്കിലും ഈ അഭിമുഖം കാണുമെന്നാണ് കണക്ക്. ചാള്‍സ് രാജകുമാരനില്‍ നിന്നും ബന്ധം വേര്‍പെടുത്തിയ ശേഷം ബിബിസിയുടെ മാര്‍ട്ടിന്‍ ബാഷിറുമായി ഡയാന രാജകുമാരി നടത്തിയ അഭിമുഖത്തിന് ശേഷം ഏറ്റവും സുപ്രധാനമായ റോയല്‍ ടിവി അഭിമുഖമാണ് ഹാരിയും, മെഗാനും നല്‍കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.