ഇത്തരത്തിലുള്ള ദുരവസ്ഥകൾ ഒരു പ്രാവശ്യമെങ്കിലും നേരിടാത്ത പ്രവാസി മലയാളികൾ ഉണ്ടായിരിക്കില്ല. വിദേശ രാജ്യങ്ങളിൽ മന്ത്രിമാരും മറ്റു വി വി ഐ പി കളും നിയമം പാലിച്ച് ക്യൂ നിന്ന് സമത്വം എന്നാ വാക്കിനു അടിവരയിടുമ്പോൾ ഇന്ത്യയിൽ പണമോ പ്രശസ്തിയോ മറ്റു സ്വാധീനങ്ങളോ ഉപയോഗിച്ച് ആരെങ്കിലും കുറുക്കുവഴിയിലൂടെ കാര്യങ്ങൾ നേടിയെടുക്കുവാൻ ശ്രമിക്കുമ്പോൾ അത് ഒരു ശരാശരി പ്രവാസി മലയാളിക്ക് അംഗീകരിക്കുവാൻ കഴിയില്ല.
നിയമങ്ങളും നിയന്ത്രണങ്ങളും ജനങ്ങളുടെ സുരക്ഷയെ കരുതിയാണെന്നും അവ പാലിക്കപ്പെടെണ്ടതാണെന്നും തിരിച്ചറിവുള്ള പ്രവാസി മലയാളി കണ്‍മുന്നിൽ നടക്കുന്ന നിയമ നിഷേധത്തിനെതിരെ പ്രതികരിക്കുമ്പോൾ അവരെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ഒത്താശ്ശയോടെ പ്രതിക്കൂട്ടിലാക്കുന്ന രീതി തികച്ചും അപലപനീയമാണ്.ഇതിനെതിരെ ലോകത്തെ എല്ലാ പ്രവാസി മലയാളി സമൂഹങ്ങൾക്കുമോപ്പം യുകെയിലെ മലയാളി സമൂഹവും പ്രതികരിക്കണമെന്ന് യുക്മ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
യുക്മ പോലെ ലോകമൊട്ടാകെയുള്ള പ്രവാസി സംഘടനകൾ ഇന്ത്യയിലെ എയർ പോർട്ടുകളിൽ പ്രവാസികൾ നേരിടുന്ന വിഷമതകൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിന് ഒരുമിക്കണമെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയും നിഷേധാൽമക നിലപാടും അവസാനിപ്പിക്കുന്നതിന് വേണ്ടി ഒത്തൊരുമയോടെ പ്രവര്ത്തിക്കാൻ തയ്യാറാകണമെന്നും യുക്മ നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ സമ്പദ്‌ഘടനയുടെ തന്നെ നെടുംതൂണായ വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളെ അഭിനനന്ദിച്ചില്ല എങ്കിലും അപമാനിക്കുന്നതിൽ നിന്നും ചൂഷണം ചെയ്യുന്നതിൽ നിന്നും പിന്തിരിഞ്ഞ് തികഞ്ഞ പ്രൊഫഷനലിസത്തോടെ ഉള്ള പരിഗണന കേരളത്തിലെ വിമാനത്താവളങ്ങളിൽ എങ്കിലും ലഭ്യമാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട അധികാരികൾക്ക് ഓണ്‍ ലൈൻ പെറ്റീഷൻ മുഖേന പരാതി സമർപ്പിക്കുന്നതിന് മറ്റു സംഘടനകളുമായി യുക്മ സഹകരിച്ച് പ്രവർത്തിക്കുന്നതാണ്.