CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 53 Seconds Ago
Breaking Now

കിറ്റക്‌സ് കമ്പനി പെരിയാര്‍വാലി കനാലില്‍ നിന്ന് അനധികൃതമായി വെള്ളമെടുക്കുന്നതായി കണ്ടെത്തി ; നടപടിയെടുക്കുമെന്ന് എംഎല്‍എ

കനാലിലൂടെ വെള്ളം എത്തുന്നില്ല എന്ന് കിഴക്കമ്പലത്തെ നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

കിറ്റക്‌സ് കമ്പനി പെരിയാര്‍വാലി കനാലില്‍ നിന്ന് അനധികൃതമായി വെള്ളമെടുക്കുന്നതായി കണ്ടെത്തി. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് പിന്നിലുള്ള പെരിയാര്‍വാലി സബ്കനാല്‍ തുരന്ന് അവിടെ പ്ലാസ്റ്റിക് പൈപ്പ് സ്ഥാപിച്ച് അതിലൂടെ കമ്പനിയുടെ സ്ഥലത്തെ കുളത്തിലേക്ക് വെള്ളം ശേഖരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

കനാലിലൂടെ വെള്ളം എത്തുന്നില്ല എന്ന് കിഴക്കമ്പലത്തെ നാട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. തൈക്കാവ്, വിലങ്ങ് പ്രദേശങ്ങളിലേക്ക് കൃഷി ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിക്കുന്ന സബ് കനാലാണ് പെരിയാര്‍ വാലി. കനാല്‍ വൃത്തിയാക്കാന്‍ എത്തിയ തൊഴിലുറപ്പ് ജോലിക്കാരാണ് കിറ്റക്‌സ് ഇവിടെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് കണ്ടെത്തിയത്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പരിശോധന നടത്താന്‍ കുന്നത്തുനാട് എംഎല്‍എ ശ്രീനിജന്‍ കഴിഞ്ഞ ദിവസം ഇവിടെ എത്തിയിരുന്നു. എംഎല്‍എക്കൊപ്പം പെരിയാര്‍വാലി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കിറ്റക്‌സില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കനാലിലെ വെള്ളം അനധികൃതമായി എടുക്കുന്നുണ്ട. ഇക്കാര്യം ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ശ്രീനിജന്‍ എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

കമ്പനിയില്‍ നിന്ന പുറന്തള്ളുന്ന മാലിന്യങ്ങള്‍ കൊണ്ടു പോകുന്ന പൈപ്പും കനാലിന് മുകളിലൂടെയാണ് പോകുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റെക്‌സ് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ഇവിടെയുള്ള ആളുകള്‍ കുടിക്കാനും കുടിക്കാനും ഉപയോഗിക്കുന്ന വെള്ളത്തിന് മുകളിലൂടെയാണ് മാലിന്യം ഒഴുക്കി വിടുന്ന പൈപ്പ് ഇത് മാറ്റണമെന്നും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് പെരിയാര്‍വാലി എ.ഇ പി.കെ. അനില്‍ പറഞ്ഞു.

അതേസമയം എം.എല്‍.എയും കിറ്റെക്‌സിലെ തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായി. പെരിയാര്‍വാലി കനാല്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് തര്‍ക്കം. എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് കിറ്റെക്‌സ് തൊഴിലാളികള്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.