ബ്രിട്ടനെ നയിക്കാനുള്ള ധാര്‍മ്മിക അവകാശം ബോറിസ് ജോണ്‍സന് നഷ്ടമായെന്ന് ലേബര്‍ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ബോറിസ് പ്രധാനമന്ത്രി പദം രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായ ഇടത് സോഷ്യലിസ്റ്റ് തിങ്ക്-ടാങ്ക് ഫാബിയന്‍ സൊസൈറ്റിയില്‍ സംസാരിക്കവെയാണ് ലേബര്‍ നേതാവ് പ്രതിസന്ധി നേരിടുന്ന പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
ലോക്ക്ഡൗണ്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയ പ്രധാനമന്ത്രി പ്രതിസന്ധി ഘട്ടത്തില്‍ മുങ്ങിനടക്കുകയാണെന്ന് കീര്‍ സ്റ്റാര്‍മര്‍ ആരോപിച്ചു. ബോറിസിനെ പ്രധാനമന്ത്രി പദത്തില്‍ നിന്നും പുറത്താക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ടോറി എംപിമാരോട് ലേബര്‍ നേതാവ് ആവശ്യപ്പെടുന്നത്. കുടുംബാംഗങ്ങളില്‍ ഒരാള്‍ കോവിഡ് പോസിറ്റീവായെന്ന പേരിലാണ് അടുത്ത ആഴ്ച വരെ പുറത്തിറങ്ങാതെ ബോറിസ് രക്ഷപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സ് ലോക്ക്ഡൗണ്‍ സമയത്ത് നം.10 ഗാര്‍ഡണില്‍ നൂറിലേറെ ജീവനക്കാരെ പാര്‍ട്ടിക്കായി ക്ഷണിച്ച ഇമെയില്‍ പുറത്തുവന്നതോടെയാണ് ബോറിസ് കുഴപ്പത്തില്‍ ചാടിയത്. സ്വന്തമായി മദ്യം കൊണ്ടുവരാന്‍ അതിഥികളോട് ആവശ്യപ്പെട്ട ചടങ്ങില്‍ പ്രധാനമന്ത്രിയും, ഭാര്യയും പങ്കെടുത്തത് വിവാദമായതോടെ ബോറിസിന് മാപ്പ് പറയേണ്ടി വന്നിരുന്നു.
എന്നാല്‍ എല്ലാ വെള്ളിയാഴ്ചയും, മഹാമാരിക്കിടെ നം.10ല്‍ വൈന്‍ ടൈം പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായുള്ള വെളിപ്പെടുത്തല്‍ പ്രശ്‌നം രൂക്ഷമാക്കി. ബോറിസ് ഈ പരിപാടികളില്‍ പങ്കെടുക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോന്നതായാണ് ആരോപണം. സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിച്ചാണ് വെള്ളമടി നടന്നതെന്നാണ് ആരോപണം.
എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്‍പ് പോലും പാര്‍ട്ടികള്‍ നടന്നതായി വ്യക്തമായതോടെ ഡൗണിംഗ് സ്ട്രീറ്റ് ബക്കിംഗ്ഹാം കൊട്ടാരത്തോട് ക്ഷമ ചോദിച്ചിരുന്നു.