ബ്രിട്ടനിലെ കൊവിഡ് കേസുകള്‍ വീണ്ടും തിരിച്ചെത്തുന്നതായി ആശങ്ക. ഒമിക്രോണ്‍ പ്രതിസന്ധി ചുരുങ്ങിയ ശേഷം ഇതാദ്യമായി കൊവിഡ് ഇന്‍ഫെക്ഷനുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. 88,447 പുതിയ പോസിറ്റീവ് കേസുകളാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി രേഖപ്പെടുത്തിയത്. ഒരാഴ്ചയ്ക്കിടെ 5% വളര്‍ച്ചയാണിത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കേസുകളില്‍ വര്‍ദ്ധന.
മഹാമാരി ഏത് വിധത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് ഉറപ്പില്ലാത്ത ഘട്ടത്തിലും ആശുപത്രി പ്രവേശനങ്ങളും, മരണങ്ങളും താഴുന്നുണ്ട്. ഇതിനിടെ ബ്രിട്ടനില്‍ 56 പേര്‍ കൂടി മരിച്ചു. ചൊവ്വാഴ്ച 1967 കൊവിഡ് ബാധിതര്‍ക്കാണ് ആശുപത്രിയില്‍ ചികിത്സ ആവശ്യമായി വന്നത്. 17 ശതമാനത്തിന്റെ കുറവാണ് ഈ ഡാറ്റയിലുള്ളത്.
ഈ രണ്ട് ഘടകങ്ങളും അടുത്ത ഏതാനും ആഴ്ചകളില്‍ താഴേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. ബ്രിട്ടന്റെ ഒമിക്രോണ്‍ തരംഗം ജനുവരിയിലാണ് തകര്‍ന്നത്. മാസത്തിന്റെ മധ്യത്തോടെ ഇത് സ്ഥിരത കൈവരിച്ചു. മഹാമാരിയുടെ ഉയരങ്ങളില്‍ എത്തിയതോടെ കേസുകള്‍ കുതിച്ചുയരുന്ന അവസ്ഥയായിരുന്നു. ഈ ഘട്ടത്തിലും ലക്ഷത്തോളം കേസുകള്‍ പ്രതിദിനം രേഖപ്പെടുത്തുന്നതിന് അനുസൃതമായി വെന്റിലേറ്റര്‍ ആവശ്യമായി വന്ന രോഗികളുടെ എണ്ണം കുറഞ്ഞ് നിന്നു.
ഇതോടെയാണ് ഒമിക്രോണ്‍ തരംഗം മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് അത്ര കഠിനമല്ലെന്ന സൂചന വരുന്നത്. ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇംഗ്ലണ്ടില്‍ 521 പേരാണ് ഓക്‌സിജന്‍ പിന്തുണ ആവശ്യമായി ആശുപത്രിയിലുള്ളത്. ഒരു വര്‍ഷം മുന്‍പുള്ള രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏഴിരട്ടി കുറവാണ് ഈ കണക്കുകള്‍.