കിഴക്കന്‍ ഉക്രയ്‌നില്‍ വെടിനിര്‍ത്തലിന് റഷ്യയും ഉക്രെയ്‌നും ധാരണയിലെത്തി. ഫ്രഞ്ച് നയതന്ത്ര പ്രതിനിധി നേതൃത്വം നല്‍കിയ എട്ട് മണിക്കൂര്‍ നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് ഈ തീരുമാനം.
ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ പ്രസ്താവനയിലാണു രാജ്യങ്ങള്‍ ഒപ്പിട്ടിരിക്കുന്നത്. 2019നു ശേഷം ആദ്യമായാണ് സംയുക്ത പ്രസ്താവന ഒപ്പുവയ്ക്കാന്‍ ഉക്രെയ്‌നും റഷ്യയും തയാറാകുന്നത്. ഇരു രാജ്യങ്ങള്‍ക്കും പുറമേ ഫ്രാന്‍സും ജര്‍മനിയും പ്രസ്താവനയില്‍ ഒപ്പുവച്ചു. കിഴക്കന്‍ ഉക്രെയ്‌നില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നാല് രാജ്യങ്ങളും 2014 മുതല്‍ പങ്കാളികളാണ്.
നിലവിലെ സാഹചര്യങ്ങള്‍ ശുഭസൂചനയാണു നല്‍കുന്നതെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയോട് അടുത്തു നില്‍ക്കുന്ന വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു വ്യക്തമാക്കി. രണ്ട് ആഴ്ചകള്‍ക്കു ശേഷം ബര്‍ലിനില്‍ അടുത്ത നയതന്ത്ര ചര്‍ച്ച നടക്കും.
കിഴക്കന്‍ ഉക്രെയ്‌നില്‍ അതിര്‍ത്തിക്കു സമീപം റഷ്യ സേനയെ വിന്യസിച്ചതോടെ മേഖലയില്‍ അധിനിവേശ ഭീഷണി നിലനിന്നിരുന്നു. ഇതോടെയാണ് രംഗം വഷളായത്. ഉക്രെയ്‌ന് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനും കൂടി വന്നതോടെ യുദ്ധ സാഹചര്യമായിരുന്നു മുന്നിലുണ്ടായിരുന്നത്. യുദ്ധം ആസന്നമായാല്‍ പ്രതികരിക്കാന്‍ വേണ്ടി ബ്രിട്ടനും അമേരിക്കയും ഉക്രൈയ്‌ന് മിസൈലുകള്‍ അടക്കമുള്ള പ്രതിരോധ ആയുധങ്ങള്‍ നല്‍കിയിരുന്നു.