ബ്രിട്ടന്‍ ഒരു ധനിക രാജ്യമാണ്. എന്നാല്‍ അതിനര്‍ത്ഥം അവിടുത്തെ ജനങ്ങളെല്ലാം ധനികരാണെന്നല്ല. കിട്ടുന്ന ശമ്പളത്തിന് ചെലവേറുമ്പോള്‍ മാന്യമായി ജീവിച്ചിരുന്നവര്‍ പോലും ബുദ്ധിമുട്ടി ജീവിക്കേണ്ട ഗതികേടിലെത്തും. പണപ്പെരുപ്പം സര്‍വ്വകാല റെക്കോര്‍ഡില്‍ നില്‍ക്കുമ്പോള്‍ ബ്രിട്ടനില്‍ വലിയൊരു വിഭാഗം ജനങ്ങളുടെ അവസ്ഥ ഇതുതന്നെയാണ്. ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ തിരിച്ചടി അടുത്ത തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നാണ് ജനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഡെയ്‌ലി മെയില്‍ നടത്തിയ സുപ്രധാന സര്‍വ്വെയാണ് ബോറിസ് ജോണ്‍സന് മുന്നറിയിപ്പായി മാറുന്നത്. ജീവിതച്ചെലവ് കുതിച്ചുയരുന്ന വിഷയത്തില്‍ നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ തയ്യാറായിരിക്കണമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ അടിയന്തര നടപടിയാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നത്.
വമ്പന്‍ ഓയില്‍, ഗ്യാസ് കമ്പനികളുടെ ലാഭത്തിന് മേല്‍ ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നതിനെ വോട്ടര്‍മാര്‍ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ പല ആളുകളും ജീവിക്കാനായി പതിവുകള്‍ മാറ്റിമറിച്ച് കഴിഞ്ഞു. പലരും ചെലവ് കുറഞ്ഞ ഭക്ഷണം കിട്ടാനായി കറങ്ങി നടന്ന് ഷോപ്പ് ചെയ്യുകയാണ്. പുറത്ത് പോകുന്നത് കുറയ്ക്കുകയും, ഹീറ്റിംഗ് സാധ്യമാകുമ്പോഴെല്ലാം ഓഫ് ചെയ്ത് വെയ്ക്കുകയും ചെയ്യുന്നു.
ഇതിന് പുറമെ ഈ പ്രശ്‌നം നേരിടാന്‍ ലേബര്‍ പാര്‍ട്ടിയാണ് അല്‍പ്പം കൂടി മെച്ചമെന്നാണ് സര്‍വ്വെയില്‍ വോട്ടര്‍മാര്‍ മനസ്സ് തുറന്നിരിക്കുന്നത്. നിലവിലെ സമ്പദ് വ്യവസ്ഥ ആറ് മാസം മുന്‍പത്തേക്കാള്‍ ക്ഷീണിതമാണെന്ന് ഇവര്‍ ചിന്തിക്കുന്നു. വ്യക്തിപരമായ സാമ്പത്തിക സ്ഥിതിയും മോശമായെന്ന് പകുതിയോളം പേര്‍ വ്യക്തമാക്കി. 2024ല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 1 പെന്‍സ് ഇന്‍കംടാക്‌സ് വെട്ടിക്കുറവ് ഉടന്‍ പ്രാബല്യത്തില്‍ വരുത്തണമെന്നാണ് 65 ശതമാനം പേര്‍ ചാന്‍സലറോട് ആവശ്യപ്പെടുന്നത്.
പകുതിയോളം പേര്‍ ഹീറ്റിംഗ് ഓഫാക്കി കൂടുതല്‍ വസ്ത്രം ധരിച്ച് അഡ്ജസ്റ്റ് ചെയ്‌തെന്നാണ് സര്‍വ്വെ കണ്ടെത്തിയത്. അഞ്ച് ശതമാനം പേര്‍ ഭക്ഷണം തന്നെ ഉപേക്ഷിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് നയിക്കുന്നത്. 20 ശതമാനം ആളുകള്‍ കുടുംബാംഗങ്ങളില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ പണം കടംവാങ്ങുകയും ചെയ്തു.
കൊറോണാവൈറസ് മഹാമാരി കാലത്ത് സഹായിച്ചത് പോലെ ജീവിത പ്രതിസന്ധി മറികടക്കാനും സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.