പകയും രോഷവും വെറുപ്പും ഉപേക്ഷിക്കേണ്ട വികാരമാണെന്ന രാഷ്ട്രീയദര്‍ശനമാണ് സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും പിന്തുടരുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗാന്ധിജി പഠിപ്പിച്ച ആ പാഠമാണ് ഇന്ന് രാജ്യം ആവശ്യപ്പെടുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനത്തില്‍ എഴുതിയ കുറിപ്പിലാണ് കെ സി വേണുഗോപാല്‍ ഇക്കാര്യം സൂചിപ്പിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ ഇളവ് ലഭിച്ച പേരറിവാളിന്റെ ജയില്‍ മോചനം കൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു കെ സിയുടെ കുറിപ്പ്.
പകയും വിദ്വേഷവും കുത്തിവെച്ച് ആ അമ്മയ്ക്ക് തന്റെ മക്കളെ വളര്‍ത്താമായിരുന്നു; പിതാവിന്റെ ഘാതകരോടുള്ള പ്രതികാരദാഹം മക്കളില്‍ പടര്‍ത്താമായിരുന്നു. എന്നാല്‍ ശത്രുക്കളോടു പോലും പൊറുക്കാനും അവരുടെ സങ്കടപ്പാടിന് വില കല്പിക്കാനുമാണ് ആ അമ്മ മക്കളെ പഠിപ്പിച്ചത്. ജീവിതത്തിലും രാഷ്ട്രീയത്തിലും അതു തന്നെ അവര്‍ പിന്തുടര്‍ന്നു.' കെ സി വേണുഗോപാല്‍ കുറിച്ചു. കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നളിനി ഗര്‍ഭിണയാണെന്ന് അറിഞ്ഞ്, അവരുടെ ശിക്ഷ ജീവപര്യന്തമായ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത് സോണിയാ ഗാന്ധിയായിരുന്നുവെന്നും കെസി ഓര്‍ത്തെടുത്തു.
എല്‍ടിടിഇ നേതാവ് മരിച്ചു കിടക്കുന്ന ചിത്രം കണ്ടപ്പോള്‍ ആഘോഷിക്കുന്ന രാഹുല്‍ഗാന്ധിയെയല്ല, അയാളുടെ കുടുംബത്തിന്റെ അനാഥത്വം ആലോചിച്ച് വിഷമിക്കുന്ന പച്ച മനുഷ്യനെയാണ് നാം കണ്ടത്. ജയിലിലെത്തി നളിനിക്ക് മാപ്പു നല്‍കിയ പ്രിയങ്കയുടെ ചിത്രം ഹൃദയമുള്ളവരെയെല്ലാം സ്പര്‍ശിച്ചതും അതുകൊണ്ടാണ്.' കെ സി വേണുഗോപാല്‍ കൂട്ടിചേര്‍ത്തു.