മകനെ നഷ്ടമായെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് അമ്മ കൊച്ചുറാണി. തനിക്കൊപ്പം ഉണ്ടാവുകയും യുകെയില്‍ ഒരുമിച്ചെത്തി ജീവിതം പടുത്തുയര്‍ത്താമെന്ന പ്രതീക്ഷയിലിരിക്കേ വിട്ടുപോകുകയും ചെയ്ത സഹോദരനെ കുറിച്ചുള്ള വേദനയിലാണ് മിലിറ്റി. എന്തുചെയ്യണമെന്ന അവസ്ഥയിലാണ് മിലന്റെ പിതാവ് വിയോ എന്ന ജോസഫ്. മക്കളെ ബ്രിട്ടനിലേക്ക് ഉന്നത പഠനത്തിന് അയച്ചതിന് പിന്നാലെയാണ് ജോസഫിന് പക്ഷാഘാതമുണ്ടായത്. എന്നാലും വീടിനെ മിലന്‍ നോക്കിക്കോളുമെന്ന പ്രതീക്ഷയിലായിരുന്നു പിതാവ്. കോട്ടയം ഏറ്റുമാനൂരിന് അടുത്തുള്ള അതിരമ്പഴയിലാണ് കുടുംബം താമസിക്കുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക പ്രശ്‌നങ്ങളും ഈ കുടുംബത്തിനുണ്ട്. ബ്രിട്ടനിലേക്ക് സഹോദരിയും അമ്മയും എത്തി ചടങ്ങ് യുകെയില്‍ നടത്തിയാലോ എന്നും ആലോചനയുണ്ടായി. എന്നാല്‍ മിലന്റെ മൃതദേഹം നാട്ടിലെത്താന്‍ പിന്തുണ അറിയിച്ച് ഹാഡേഴ്‌സ്ഫീല്‍ഡ് മലയളികളും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്.
പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായി കൊറോണറുടെ അനുമതിയോടെ മൃതദേഹം വിട്ടുകിട്ടാന്‍ ഒരാഴ്ച വേണം. ഇതിനകം തീരുമാനമുണ്ടാകും.
അതിരമ്പുഴ സംഗമം നേതൃത്വത്തിന് വിയോ ജോസഫിനെ നേരിട്ട് പരിചയമില്ല. അഞ്ചു വര്‍ഷമായിട്ടുള്ളൂ കുടുംബം അതിരമ്പുഴയിലെത്തിയിട്ട്. വീടു പണിത് മക്കളെ വിദേശത്തേക്ക് അയച്ചതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി.
കുറച്ചുകാലം അമേരിക്കയില്‍ ജോലി ചെയ്തിട്ടുള്ള ജോസഫ് അക്കാലത്തെ സമ്പാദ്യവുമായി നാട്ടിലെത്തി. ഇതുപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ജോലി നേടുന്ന മകനെ കുറിച്ച് സ്വപ്നം കണ്ട അച്ഛനോട് വിധികക്രൂരത കാട്ടി. എങ്ങനെ കുടുംബത്തെ സമാധാനിപ്പിക്കുമെന്ന സംശയത്തിലാണ് പ്രിയപ്പെട്ടവര്‍.